തിരുവനന്തപുരം: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായനിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.
ഫിക്കി ഭാരവാഹികൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോണ്ഫറൻസിൽ, കേരളത്തിലേക്ക് വ്യവസായികളെ ആകർഷിക്കുന്നതിന് ഏതാനും നിർദേശങ്ങളും മുന്നോട്ടു വച്ചു. കോവിഡഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാന്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡിയും സെക്രട്ടറി ജനറൽ ദിലീപ് ഷെണോയിയും അഭിനന്ദിച്ച
ടൂറിസം, ആരോഗ്യപരിപാലനം, ആയുർവേദം, ഇൻഫർമേഷൻ ടെക്നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, എയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളിൽ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തർക്ക് വലിയ ആവശ്യമുണ്ട്.
ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയും. നഴ്സുമാരടക്കമുള്ളവരെ കൂടുതൽ വിദേശ ഭാഷകൾ പഠിപ്പിക്കണമെന്നും അവർ നിർദേശിച്ചു.
ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ഭാഷാപരവും തൊഴിൽപരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിനു സർക്കാർ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉല്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തിൽ കേരള ബ്രാൻഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യർഥിച്ചു. വിദേശമലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഉത്പാദനപരമായ പദ്ധതികൾക്ക് ഉപയോഗിക്കും. അതിനുള്ള തന്ത്രമാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിക്കിയുടെ മുൻ പ്രസിഡന്റ് ഡോ. ജ്യോത്സനസുരി, സിംബിയോസിസ് സർവകലാശാല പ്രോ ചാൻസലർ ഡോ. വിദ്യ യെരവ്ദെകർ, സഞ്ജയ് ഗുപ്ത, ഡോ. ഹാരിഷ് പിള്ള, ഗോയങ്ക, ഡോ. സുബ്ബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അദ്വാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.വ്യവസായമന്ത്രി ഇ.പി. ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.