കോട്ടയം: റബർവിപണി ജൂണ്‍ ആദ്യവാരം മുതൽ സജീവമായേക്കും. ടയർ നിർമാതാക്കളായ അപ്പോളോ ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റ് 113 രൂപയ്ക്കു വാങ്ങി. റബർ ബോർഡ് വില ഇന്നലെ 115 രൂപയായിരുന്നു. വ്യാപാരികൾക്കു മുൻ മാസം വിറ്റ ഷീറ്റിനു വിലയും നൽകിത്തുടങ്ങി. നാലു ടയർ കന്പനികൾ അടുത്തയാഴ്ച മുതൽ പരിമിതമായ അളവിൽ ഷീറ്റ് വാങ്ങിത്തുടങ്ങും. മാർച്ചിൽ വാങ്ങിയ ഷീറ്റിനു കന്പനികൾ ഡീലർമാർക്കു വില നൽകിയാൽ ചരക്കുനീക്കം സുഗമമാകും.
ജൂണ്‍ മൂന്നാം വാരത്തോടെ പ്രധാന ടയർ ഫാക്ടറികൾ പരിമിതമായ തോതിൽ ഉത്പാദനം തുടങ്ങാനാണ് ആലോചന. ഫാക്ടറികളിൽ അണുനശീകരണവും അറ്റകുറ്റപ്പണികളും അതിനു മുൻപ് പൂർത്തിയാക്കും. അതേസമയം, തമിഴ് നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് കൂടുതൽ വർധിക്കുന്ന സാഹചര്യമുണ്ടായാൽ വ്യവസായം വീണ്ടും സ്തംഭനത്തിലെത്തും.
തുടരുന്ന ആശങ്ക
കേരളത്തിൽ മൂന്നു ദിവസമായി തുടരുന്ന കോവിഡ് വ്യാപനം മാർക്കറ്റിനെ ദുർബലപ്പെടുത്തുമോ എന്നും ആശങ്കയുണ്ട്. അടുത്തയാഴ്ച മുതൽ കേരളത്തിൽ കൂടുതൽ ഹോട്ട്സ്പോട്ടുകൾ വരുമെന്ന ആശങ്കയും ചെറുതല്ല. രോഗവ്യാപനം ചരക്ക് നീക്കത്തെ ബാധിച്ചില്ലെങ്കിൽ സ്റ്റോക്കുള്ള ടയറുകളുടെ വില്പനയനുസരിച്ചു ടയർ ഉത്പാദനത്തോത് വർധിപ്പിക്കാനാണു കന്പനികളുടെ നീക്കം.
കോവിഡ് വാണിജ്യമാന്ദ്യത്തിൽനിന്നു വിദേശവിപണി സജീവമാകാൻ മൂന്നു മാസംവരെ വൈകും. അപ്പോഴേക്കും മഴ ശക്തമായി ഉത്പാദനം വീണ്ടും കുറയും. ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വാണിജ്യ വ്യവസായ മാന്ദ്യം തുടർന്നാൽ ഇന്ത്യയിലേക്ക് ടയർ ഇറക്കുമതി കുറയുമെന്നും ഇത് ആഭ്യന്തര ടയർ വ്യവസായത്തിന് ഉണർവു പകരുമെന്നും കരുതുന്നതാണ് ടയർ കന്പനികളുടെ നിരീക്ഷണം. ഇവിടങ്ങളിലേക്കു ട്രക്കുകളുടെയും വിമാനങ്ങളുടെയും ടയറുകൾ കയറ്റുമതി ചെയ്യാനാകും.
വാഹന മേഖല
ഇന്ത്യയിലെ ഓട്ടോ മൊബൈൽ കന്പനികൾ വില കുറച്ചും ആകർഷകമായ ആനുകൂല്യങ്ങൾ നൽകിയും വാഹന വിൽപന ഉഷാറാക്കുമെന്നും ഇവർ കരുതുന്നു. കാർ മേഖലയിൽ കാര്യമായ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. പ്രധാന റബർ ഉത്പാദകരായ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കോവിഡ് പ്രതിസന്ധിയിലായതിനാൽ വൻതോതിലുള്ള റബർ ഇറക്കുമതിക്ക് സാധ്യത കുറവാണ്. തന്നെയുമല്ല അടുത്ത മാസം മുതൽ അവിടങ്ങളിൽ മഴയുടെ തുടക്കമാകും.
2020 ജനുവരിയിൽ 86,000 ടണ്ണും ഫെബ്രുവരിയിൽ 63,000 ടണ്ണും മാർച്ചിൽ 32,000 ടണ്ണുമാണ് ആഭ്യന്തര ഉത്പാദനം. മാർച്ച് രണ്ടാം വാരം തന്നെ മഹാരാഷ്ട്രയിൽ ലോക്ക് ഡൗണ്‍ നിലവിൽ വന്നിരുന്നു. ഇക്കൊല്ലം കാലാവസ്ഥ കഴിഞ്ഞ വർഷത്തെക്കാൾ മെച്ചമായതിനാൽ ഉത്പാദനത്തിൽ കാര്യമായ വർധനവുണ്ടായി.
ജനുവരിയിൽ 1,02,000 ടണ്ണും ഫെബ്രുവരിയിൽ 1,02,500 ടണ്ണും മാർച്ചിൽ 76,000 ടണ്ണുമാണ് ഉപയോഗം. ഏപ്രിലിൽ ഉത്പാദനം പതിനായിരം ടണ്ണിലേക്ക് ചുരുങ്ങി.
പ്രതീക്ഷയോടെ
ജനുവരിയിൽ 30,994 ടണ്ണും ഫെബ്രുവരിയിൽ 32,000 ടണ്ണും മാർച്ചിൽ 31, 352 ടണ്ണുമായിരുന്നു ഇറക്കുമതി. മാർച്ച് അവസാന വാരം മുതൽ എത്തിയ റബർ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഏപ്രിലിൽ ഇറക്കുമതി അയ്യായിരം ടണ്ണിൽ താഴെയായിരിക്കുമെന്നാണു സൂചന. നിലവിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിൽ കുറവുവന്നു വ്യവസായം സജീവമാകുന്ന സാഹചര്യത്തിൽ റബർ വിപണി മെച്ചപ്പെട്ടേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.