കോട്ടയം: റബർകൃഷിയുടെയും റബർ കർഷകരുടെയും അസ്തിത്വം ഇല്ലാതാക്കും വിധം റബർ ആക്ട് റദ്ദാക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റബർ ബോർഡ് തന്നെ ഇല്ലായ്മപ്പെടുത്താനോ മറ്റു സമാനമായ കാർഷിക ബോർഡുകളുമായി ലയിപ്പിക്കാനോ സാധ്യത ഒരുക്കാൻ നിർദേശിക്കുന്ന കത്ത് കേന്ദ്ര വാണിജ്യ മന്ത്രാലയം റബർ ബോർഡിനു സമർപ്പിച്ചു.കേവലം ഒരു സാധാരണ സർക്കുലർ എന്ന നിലയിൽ രണ്ടാഴ്ച മുന്പാണ് റബർ ബോർഡിൽ ഇന്ത്യൻ റബർ ആക്്ട്് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടോ എന്ന തരത്തിൽ കോട്ടയം റബർ ബോർഡ് ആസ്ഥാനത്ത് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽനിന്നു കത്തു ലഭിച്ചത്.
ഇത്തരത്തിലുള്ള നിർദേശം പത്തരലക്ഷം വരുന്ന റബർ കർഷകരുടെ ജീവിതവും 12 സംസ്ഥാനങ്ങളിലെ റബർ കൃഷിയും ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി റബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കഴിഞ്ഞ ദിവസം മറുപടിക്കത്ത് അയച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും കാബിനറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിലാണു വാണിജ്യ മന്ത്രാലയം 1947ൽ നിലവിൽ വന്ന റബർ ആക്്ട് റദ്ദാക്കാൻ ആലോചിക്കുന്നത്.
ആക്്ട് നിലവിൽ വന്നാൽ കപ്പയും ചേനയും കാച്ചിലും പോലെ കൃഷി നടത്താവുന്ന കേവലം ഒരു ഉത്പന്നമായി റബർ മാറും. വില, വാണിജ്യം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു യാതൊരു നിയന്ത്രണമോ മേൽനോട്ടമോ ഉണ്ടാവില്ല. റബർ മേഖലയിൽ കൃഷി, വ്യാപാരം, കയറ്റുമതി എന്നിവയ്ക്കൊന്നും ഇനി പ്രത്യേകമായ ലൈസൻസും വേണ്ടി വരില്ല. അതതു ദിവസത്തെ റബർ വിലയോ, വാർഷിക ഉത്പാദനമോ, ഇറക്കുമതി, കയറ്റുമതി നിരക്കോ ഒന്നും പുറത്തറിയില്ല. റബർ ആക്്ടിന്റെ പരിധിയിൽ വരുന്ന റബർ ബോർഡ് എന്ന സംവിധാനം തന്നെ ഇല്ലാതാകുന്പോൾ റബർ മേഖലയിൽ ഗവേഷണം, സബ്സിഡി, കൃഷി വ്യാപനം, സാങ്കേതിക സഹായം എന്നിവയൊന്നുമുണ്ടാകില്ല.
അവശ്യസാഹചര്യത്തിൽ റബറിനു തറവിലയോ താങ്ങുവിലയോ നിശ്ചയിക്കാനുള്ള സാധ്യതയും ഇല്ലാതാകും. റബർ ഗവേഷണ കേന്ദ്രത്തിൽ ഇനി മുതൽ കൊക്കോയോ, കാപ്പിയോ, സുഗന്ധ ദ്രവ്യങ്ങളോ ഒക്കെയാകാം കൃഷിയും ഗവേഷണവും. റബർ ബോർഡിലെ ജീവനക്കാരെ ഇതര കാർഷിക ബോർഡുകളിലേക്കോ മറ്റ് സർക്കാർ വിഭാഗങ്ങളിലേക്കോ മാറ്റി നിയമിക്കുകയോ ഒരു വിഭാഗത്തെ നിയമാനുസൃതം പിരിച്ചുവിടാൻ പോലും സാധ്യത ഒരുങ്ങും.
മുൻപ് രണ്ടു തവണ റബർ ആക്്ട് റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനം വന്നപ്പോൾ റബർ ബോർഡും കർഷക സംഘടനകളും വിവിധ സംസ്ഥാന സർക്കാരുകളും നടത്തിയ ശക്തമായ
നീക്കത്തിലാണ് ആ തീരുമാനങ്ങൾ റദ്ദാക്കപ്പെട്ടത്. നിലവിൽ കോവിഡ് പൊതു നിയന്ത്രണങ്ങളുടെ മറവിൽ ഇങ്ങനെയൊരു നീക്കം അടിച്ചേൽപ്പിക്കുക വഴി പാർലമെന്റിൽ ജനപ്രതിനിധികൾക്ക് പ്രതിഷേധിക്കാനോ കേന്ദ്ര മന്ത്രാലയത്തെ സമീപിക്കാനോയുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽതന്നെ കേവലമൊരു ഉത്തരവിലൂടെ റബർ ആക്്ട് റദ്ദാക്കുകയോ റബർ ബോർഡ് ഉൾപ്പെടുന്ന സംവിധാനത്തെ ഇല്ലാതാക്കുകയോ ചെയ്യാം. ഉപജീവനത്തിനു വേണ്ടി റബർ നടുകയും ഉത്പാദനം നടത്തുകയും ചെയ്യുന്ന കർഷകർക്കു കിട്ടുന്ന വിലയ്ക്ക് വിപണി നിലവിലുണ്ടെങ്കിൽ വിൽക്കാൻ സാഹചര്യം ലഭിക്കും. ലൈസൻസിംഗ്, കയറ്റുമതി, ഇറക്കുമതി എന്നിവയൊക്കെ രാജ്യത്ത് റബർ ബോർഡ് നൽകുന്ന ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളോടെ പ്രവർത്തിക്കുന്നത്. റബർ ബോർഡും പൊതു സംവിധാനങ്ങളും ഇല്ലാതാകുന്നതോടെ റബർ കൃഷിയുടെ ഭാവിതന്നെ എന്നേക്കുമായി ഇരുളടയുന്ന സാഹചര്യമാണുള്ളത്.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.