ഓഹരി അവലോകനം / സോണിയ ഭാനു
ബുൾ ഇടപാടുകാർ ഒരിക്കൽക്കൂടി കരുത്തു തെളിയിച്ചു. കരടികൾ തീർത്ത പത്മവ്യൂഹം തകർത്ത് ബോംബെ സെൻസെക്സും നിഫ്റ്റിയും മുന്നേറി. വിദേശനിക്ഷേപത്തിന്റെ കരുത്തിൽ ചുവടുവയ്ക്കുന്ന ഇന്ത്യൻ മാർക്കറ്റിനെ പിടിച്ചുനിർത്താൻ വാരാരംഭത്തിൽ വിൽപ്പനക്കാർ നീക്കം നടത്തിയെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കി സെൻസെക്സ് 433 പോയിന്റും നിഫ്റ്റി 140 പോയിന്റും പ്രതിവാരനേട്ടം കൈവരിച്ചു.
വാരാരംഭം ഇന്ത്യൻ മാർക്കറ്റ് തളർച്ചയിലായിരുന്നു. 11,073ൽ നിന്ന് സൂചിക 10,882ലേക്കുനീങ്ങിയ അവസരത്തിൽ ഫണ്ടുകൾ മുൻനിര ഓഹരികളിൽ പിടിമുറുക്കിയതോടെ നിഫ്റ്റി 11,000 ലേക്കു തിരിച്ചുകയറി 11,256 വരെ ഉയർന്നു. തളർച്ചയിൽ 10,831 ലെ താങ്ങ് നിഫ്റ്റി നിലനിർത്തിയെങ്കിലും മുൻവാരം സൂചിപ്പിച്ച 11,267ലെ പ്രതിരോധം തകർക്കാനുള്ള കരുത്തു ലഭിച്ചില്ല. വാരാന്ത്യം 11,214ൽ നിലകൊള്ളുന്ന നിഫ്റ്റി 11,352ലെ ആദ്യതടസം തകർക്കാനുള്ള ശ്രമം വിജയിച്ചാൽ 11,491നെ ലക്ഷ്യമാക്കും. അതേസമയം, ശക്തമായ ഒരു ലാഭമെടുപ്പിന് നീക്കം നടന്നാൽ 10,978‐10,743 പോയിന്റിലേക്കു പരീക്ഷണങ്ങൾ നടത്താം.
വീക്ക്ലി ചാർട്ട് വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ് ബുള്ളിഷ് മൂഡിലാണ്. അതേസമയം പാരാബോളിക് എസ്എആർ സെല്ലിംഗിലും. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ടാണ്. നിഫ്റ്റി അതിന്റെ 50 ആഴ്ചകളിലെ ശരാശരിയായ 10,912നും 100 ആഴ്ചകളിലെ ശരാശരിയായ 11,018 പോയിന്റിനും മുകളിൽ നീങ്ങുന്നതു നിക്ഷേപകരുടെ വശത്തുനിന്നു വീക്ഷിക്കുമ്പോൾ അനുകൂലമാണ്.
ബോംബെ സെൻസെക്സ് 200 ദിവസത്തെ ശരാശരിയായ 37,000 പോയിന്റിലെ താങ്ങ് നിലനിർത്തി. 37,706ൽനിന്ന് ഒരു വേള 36,911വരെ താഴ്ന്നെങ്കിലും പിന്നീടു ദൃശ്യമായ വാങ്ങൽ താത്പര്യത്തിൽ സൂചിക 38,000വും കടന്ന് 38,221വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 38,040 പോയിന്റിലാണ്. ഇന്നും നാളെയുമായി 38,537ലെ തടസം ഭേദിക്കാനുള്ള നീക്കം വിജയിച്ചാൽ 39,034ലേക്കു മുന്നേറാം. വിപണി തളർന്നാൽ 37,227‐36,414 പോയിന്റിൽ താങ്ങു കണ്ടെത്താനാവും.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് അനുകൂലമാണ്. പിന്നിട്ട വാരം സൂചിക മൂന്നു ശതമാനം താഴ്ന്ന് 22.58 ലാണ്. വോളാറ്റിലിറ്റി സൂചികയുടെ ചലനങ്ങൾക്കു മുൻ തൂക്കം നൽകിയാണ് വിദേശ ഓപ്പറേറ്റർമാർ നീക്കം നടത്തുന്നത്.
രൂപയുടെ മൂല്യം 74.91ൽനിന്ന് 74.97 ലേക്കു നീങ്ങി. കേന്ദ്ര ബാങ്ക് വായ്പാ അവലോകനത്തിന് ഒത്തുചേർന്നെങ്കിലും പലിശനിരക്കുകൾ സ്റ്റെഡിയാണ്. ജൂലൈ അവസാനം വിദേശനാണ്യ കരുതൽശേഖരം റിക്കാർഡായ 534.568 ബില്യൺ ഡോളറിലെത്തി.
ഡോളറിനു മുന്നിൽ 2019ൽ കാര്യമായ പരിക്കുകൾ സംഭവിക്കാതെ നീങ്ങിയ രൂപ വർഷാന്ത്യം 2.6 ശതമാനം നഷ്ടത്തിലായിരുന്നു എന്നാൽ ഈ വർഷം തുടക്കത്തിൽ 70.50നും 72നും ഇടയിൽ നീങ്ങിയ വിനിമയമൂല്യം മാർച്ചിൽ വൻ തകർച്ചയിലായി. വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ മത്സരിച്ചതോടെ ഏപ്രിലിൽ വിനിമയനിരക്ക് 76.90 ലേക്കിടിഞ്ഞു.
ഏകദേശം ഒമ്പത് ശതമാനം മൂല്യത്തകർച്ചയാണ് വർഷത്തിന്റെ ആദ്യ നാലു മാസങ്ങളിൽ സംഭവിച്ചത്.
രാജ്യാന്തര ഫോറെക്സ് മാർക്കറ്റിൽ മുൻനിരയിലെ ആറു നാണയങ്ങൾക്കു മുന്നിൽ ഡോളറിനു നേരിട്ട തളർച്ച രൂപയ്ക്കു താങ്ങായി. യുഎസ് ഫെഡ് റിസർവ് ഡോളറിനെ ശക്തിപ്പെടുത്താൻ നടത്തുന്ന ഏതൊരു നീക്കവും വൻ ആഘാതം രൂപയിൽ സൃഷ്ടിക്കാം.
ഡോളർ മികവിലേക്കു തിരിയുന്നതു നിക്ഷേപത്തിനു മത്സരിച്ച അതേ ഫണ്ടുകളെ വിൽപ്പനക്കാരാക്കും. അത്തരം ഒരു സാഹചര്യം ഉടലെടുത്താൽ രൂപയുടെ മൂല്യം വർഷത്തിന്റെ അവസാനപാദം ആടി ഉലയാം.
ക്രൂഡ് ഓയിൽ ബാരലിന് 41.53ഡോളറിലാണ്. ഒരവസരത്തിൽ 43 ലേക്കു കയറിയെങ്കിലും ഈ റേഞ്ചിൽ വിൽപ്പന സമ്മർദം അനുഭവപ്പട്ടു. സ്വർണം 1980 ഡോളറിൽനിന്ന് ഔൺസിന് 2072 ഡോളർ വരെ ഉയർന്നു ചരിത്രം സൃഷ്ടിച്ചു. പ്രതിദിന ചാർട്ടിൽ സ്വർണം ബുള്ളിഷാണെങ്കിലും ഹ്രസ്വകാലയളവിൽ ഒരു പുൾബാക് റാലി ഉടലെടുത്താൽ 1904 ഡോളർ വരെ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.