കോട്ടയം: കേരളത്തിൽ ആദ്യമായി പഴം, പച്ചക്കറി കർഷകരെ സഹായിക്കുന്നതിനായി തറവില നിശ്ചയിക്കുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് 16 ഇനം കേരള ഫാം ഫ്രഷ് പഴം-പച്ചക്കറികൾക്ക് തറവില നിശ്ചയിക്കുന്നത്.
കാർഷിക ഇൻഷ്വറൻസ് എടുത്ത കർഷകരെ മാത്രം പരിഗണിക്കുന്ന പദ്ധതി ഉടൻ നിലവിൽ വരും. വിപണിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ വ്യാപാരം നടന്നില്ലെങ്കിൽ നശിച്ചുപോകുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിക്കുന്നത് കർഷകർക്ക് വലിയ നേട്ടവും പ്രതീക്ഷയുമാണ്.
എഐഎംഎസ് (അഗ്രികൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സ്റ്റാൻഡേർഡ്സ്) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകരുടെ തെരഞ്ഞെടുത്തിരിക്കുന്ന വിളകളുടെ വിപണിവില തറവിലയേക്കാൾ താഴുന്ന സാഹചര്യത്തിൽ ഈ വിലയുടെ വ്യത്യാസം (ഗ്യാപ് ഫണ്ട്) കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുന്നത്. ഒരു കർഷകന് ഒരു സീസണിൽ പരമാവധി രണ്ടു ഹെക്ടർ സ്ഥലത്തെ കൃഷിക്കു മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
ആദ്യഘട്ടത്തിൽ മരച്ചീനി, നേന്ത്രൻ, വയനാടൻ നേന്ത്രൻ, കൈതച്ചക്ക, കുന്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വിലനിർണയ ബോർഡ് തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തറവില ശിപാർശ ചെയ്തിട്ടുള്ളത്. ഉത്പാദനച്ചെലവിനൊടൊപ്പം 20 ശതമാനം തുക കൂടി ചേർത്താണ് നിശ്ചയിച്ചിട്ടുള്ളത്.
ഗ്യാപ് ഫണ്ട് ലഭിക്കാൻ
ജില്ലയിലെ നോഡൽ മാർക്കറ്റുകളിലെ (വിഎഫ്പിസികെ മാർക്കറ്റ്) വിലവിവരങ്ങൾ ക്രോഡീകരിച്ചു തറവില പ്രഖ്യാപിക്കുന്നതിനുള്ള റഫറൻസ് വില എടുക്കും. ഈ വില ദിവസവും എഐഎംഎസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. തുടർന്ന് പിഎഒ, വിഎഫ്പിസികെ, ഹോർട്ടികോർപ്, എൽഎസ്ജിഡി പ്രതിനിധി എന്നിവരടങ്ങുന്ന ജില്ലാതല സമിതി ഉത്പന്നങ്ങളുടെ വിപണിവില പരിശോധിച്ചു തറവിലയേക്കാൾ താഴെയാണോ ഉത്പന്ന വിലയെന്നു പരിശോധിക്കും.
വിപണിവില തറവിലയേക്കാൾ താഴെയാണെന്നു കണ്ടെത്തിയാൽ വിവരം സംസ്ഥാനത്തിനു റിപ്പോർട്ട് ചെയ്യും. പിന്നീട് കൃഷി വകുപ്പ് ഡയറക്ടർ ജില്ലയിൽ വില താഴ്ന്ന ഉത്പന്നത്തിനു തറവില നിലവിൽ വന്നതായി പ്രഖ്യാപിക്കും. അഗ്രിക്കൾച്ചറൽ ഓഫീസർ തറവിലയുടെ അടിസ്ഥാനത്തിൽ ഗ്യാപ് ഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് എഐഎംഎസ് പോർട്ടലിൽ അപ്ലോഡ് ചെയ്യും. ഈ ലിസ്റ്റ് പോർട്ടലിൽനിന്നും ഡൗണ്ലോഡ് ചെയ്യാം. പണം നല്കുന്നതിനു മുന്പായി വിശദവിവരങ്ങൾ ഡിബിടി (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) സെല്ലിലേക്കു സമർപ്പിക്കും.
അംഗീകാരം ലഭിച്ചതിനുശേഷം ഡിബിടി സെൽ മുഖേന തുക കർഷകരുടെ അക്കൗണ്ടിലേക്കു കൃഷി ഡയറക്ടർ നേരിട്ടു നല്കും.
രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
പദ്ധതിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു കർഷകർ അല്ലെങ്കിൽ കർഷക ക്ലസ്റ്ററുകൾ വിളവെടുപ്പു വിസ്തീർണം, വിളവിറക്കുന്നതിന്റെ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പു സമയം എന്നിവയടക്കമുള്ള വിവരങ്ങൾ വിളവിറക്കുന്നതിനു മുന്പായി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്നു കർഷകർ വിളകൾക്കനുസരിച്ചു നിർദിഷ്ട സമയങ്ങളിലായി രണ്ടു തവണ കൃഷിയിടത്തിന്റെ ജിയോ ടാഗ് ചെയ്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഇതു കൃഷിഭവനിൽനിന്നു ഫീൽഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഉറപ്പുവരുത്തും. തുടർന്ന് അഗ്രികൾച്ചറൽ അസിസ്റ്റന്റും അഗ്രികൾച്ചറൽ ഓഫീസറും ചേർന്ന് എഐഎംഎസ് പോർട്ടലിലെ രജിസ്ട്രേഷന് അംഗീകാരം നല്കും.
ജെവിൻ കോട്ടൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.