ഓഹരി അവലോകനം/ സോണിയ ഭാനു
ബുള്ളിഷ് ട്രെൻഡ് നിലനിർത്തി ഓഹരി ഇൻഡെക്സുകൾ ഒരിക്കൽകൂടി നിക്ഷേപകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് അടുപ്പിക്കുന്നു. നാലു ശതമാനം പ്രതിവാരനേട്ടം സെൻസെക്സും നിഫ്റ്റിയും സ്വന്തമാക്കി, വീണ്ടും നാല് ശതമാനം ഉയർന്നാൽ സർവകാല റിക്കാർഡ് വിപണിക്ക് പുതുക്കാനാവും.
രാജ്യം നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങവേ വിദേശനിക്ഷേപം തുടർന്നാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണി റിക്കാർഡിലേക്ക് പ്രവേശിക്കും. കേന്ദ്രബാങ്ക് ധനനയ അവലോകനത്തിൽ സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി നടത്തിയ നീക്കങ്ങൾ ഓഹരി വിപണിക്കും അനുകൂലമാവും.
പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ലെങ്കിലും ഭവനവായ്പാനിരക്കുകളിലെ ഭേദഗതികൾ ബാങ്കിങ്, റിയൽ എസ്റ്റേറ്റ് , ഹൗസിങ് മേഖലകൾക്ക് നേട്ടമാവും. പണത്തിന്റെ ലഭ്യത വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന ആർബിഐയുടെ വെളിപ്പെടുത്തൽ വരുംദിനങ്ങളിൽ ഓഹരിവിപണിയെ ആവേശം കൊള്ളിക്കും.
പത്തു പ്രവൃത്തിദിനങ്ങളിൽ ഒമ്പതിലും നേട്ടം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് വിപണി. ഈ ദിവസങ്ങളിൽ നിഫ്റ്റി 1000 പോയിന്റും സെൻസെക്സ് 3000 പോയിന്റും കുതിച്ചു. പിന്നിട്ടവാരം നിഫ്റ്റി 497 പോയിന്റും സെൻസെക്സ് 1812 പോയിന്റുംകയറി.
നിഫ്റ്റി നാല് മാസത്തെ ഉയർന്ന റേഞ്ചിലാണ്. 11,417ൽ ഓപ്പൺ ചെയ്ത നിഫ്റ്റി 11,938 വരെ ഉയർന്നു, സൂചിക 12,000 പോയിന്റിലെ നിർണായക പ്രതിരോധം മറികടക്കാനുള്ള ഒരുക്കത്തിലാണ്. വാരാന്ത്യം സൂചിക 11,914 പോയിന്റിലാണ്. ഈവാരം ആദ്യ തടസം 12,084 പോയിന്റിലാണ്. ഈ പ്രതിരോധം തകർത്താൽ സൂചിക ലക്ഷ്യമിടുക 12,254 പോയിന്റാവും. നിക്ഷേപകർ ഉറ്റുനോക്കുന്നത് റിക്കാർഡായ 12,430നെയാണ്. ലാഭമെടുപ്പ് നടന്നാൽ 11,598 ലും 11,282 പോയിന്റിലും സപ്പോർട്ടുണ്ട്. നിഫ്റ്റി അതിന്റെ 21, 50, 100 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ നീങ്ങുന്നത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷ് ട്രൻഡിലാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയവ ഓവർബോട്ട് മേഖലയിലായതിനാൽ ഫണ്ടുകൾ ഏതു നിമിഷവും ലാഭമെടുപ്പിനുനീക്കം നടത്താം. അതേസമയം ആദ്യ സപ്പോർട്ട് നിലനിൽക്കുവോളം ഓരോ തിരുത്തലും നിക്ഷേപത്തിനുള്ള അവസരമാക്കാൻ ഓപ്പറേറ്റർമാർ ശ്രമം നടത്താമെന്നതു തിരിച്ചുവരവിനു ശക്തി പകരാം.
ബോംബെ സെൻസെക്സ് 38,697 പോയിന്റിൽനിന്ന് മികവോടെയാണ് ട്രേഡിംഗ് ആരംഭിച്ചത്. സെൻസെക്സ് ഒരു വേള 40,000 പോയിന്റിലെ പ്രതിരോധം തകർത്ത് 40,585വരെ ഉയർന്നശേഷം ക്ലോസിംഗിൽ 40,509 ലാണ്. വിപണി ഉറ്റുനോക്കുന്നതു 41,123- 41,737നെയാണ്. ഇതു മറികടന്നാൽ സർവകാല റിക്കാർഡായ 42,273വരെ സഞ്ചരിക്കാം. ഉയർന്ന തലത്തിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 39,357 പോയിന്റിൽ സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ ഈ മാസം 5510.14 കോടി രൂപയുടെ ഓഹരി വാങ്ങി. അതേസമയം ആഭ്യന്തര ഫണ്ടുകൾ ഈ കാലയളവിൽ 2200 കോടി രൂപയുടെ വിൽപ്പന നടത്തി. തുടർച്ചയായ രണ്ടാം മാസമാണ് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപ്പനക്കാരാവുന്നത്. വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 73.34ൽനിന്ന് 73.03ലേക്കു ശക്തിപ്രാപിച്ചു.
രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ മുന്നേറി. ബാരലിന് 37 ഡോളറിൽനിന്ന് എണ്ണവില 41.40 ഡോളറായി. സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം. ട്രോയ് ഔൺസിന് 1893 ഡോളറിൽനിന്ന് 1870ലേക്കു തളർന്നെങ്കിലും പിന്നീടുകരുത്തു കാണിച്ച് 1929 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.