ഓഹരി അവലോകനം / സോണിയ ഭാനു
ബുൾ തരംഗത്തിനിടയിലെ ശക്തമായ സാങ്കേതികതിരുത്തൽ ചെറുകിട നിക്ഷേപകരെ ഞെട്ടിച്ചെങ്കിലും വിദേശ ഫണ്ടുകൾ ആത്മവിശ്വാസത്തിലാണ്. പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ പതിമൂന്ന് ദിവസങ്ങളിൽ തുടർച്ചയായി ഉണർവ് കാഴ്ചവച്ച മുൻനിര ഇൻഡെക്സുകൾക്ക് പിന്നിട്ടവാരം ഒരു ശതമാനം നഷ്ടം നേരിട്ടങ്കിലും വിപണിയുടെ അടിയൊഴുക്ക് ശക്തമാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് പാശ്ചാത്യവിപണികളിൽ ഫണ്ട് മാനേജർമാർ കരുതലോടെയാണ് ഓരോ നീക്കവും നടത്തുന്നത്. ഡോളർ മൂല്യത്തിലെ നീക്കങ്ങളും എണ്ണ വിപണിയിലെ ചലനങ്ങളും കോവിഡ് ഭീതിയുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചാണ് അവർ ഓരോ ചുവടു വയ്ക്കുന്നത്.
കോർപറേറ്റ് മേഖല ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവിടുന്ന തിരക്കിലാണ്. ഈ വാരം 171 കമ്പനികളുടെ റിപ്പോർട്ട് വരും. മാന്ദ്യത്തിനിടയിലും നേട്ടം കാഴ്ചവയ്ക്കാൻ കോർപറേറ്റ് ഭീമൻമാർക്കായാൽ നവരാത്രി ഉത്സവ ദിനങ്ങൾക്കു തിളക്കമേറും.
ബോംബെ സെൻസെക്സിന് 40,000 പോയിന്റിനും നിഫ്റ്റിക്ക് 12,000 പോയിന്റിനും മുകളിൽ വാരാന്ത്യം ഇടം നേടാനാവാത്തത് ഒരു വിഭാഗം ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം. പ്രത്യേകിച്ച് ആഭ്യന്തര ഫണ്ടുകൾ വിൽപ്പനയ്ക്ക് കാണിക്കുന്ന തിടുക്കം ചെറുകിട ഇടപാടുകാരെ ബാധ്യത കുറയ്ക്കാൻ പ്രേരിപ്പിക്കും. എന്നാൽ വിദേശ ഓപ്പറേറ്റർമാരുടെ സാന്നിധ്യം ഇൻഡെക്സുകളെ കൈപിടിച്ച് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം.
നിഫ്റ്റി 151 പോയിന്റും സെൻസെക്സ് 526 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. 11,914ൽനിന്നുള്ള നിഫ്റ്റിയുടെ കുതിപ്പ് 12,025വരെ തുടർന്നു. എന്നാൽ മുൻവാരം സൂചിപ്പിച്ച 12,084ലെ പ്രതിരോധം തകർക്കാനായില്ല. ഇതിനിടെ അതിശക്തമായ വിൽപ്പന തരംഗത്തിൽ വ്യാഴാഴ്ച സൂചിക 11,661വരെ ഇടിഞ്ഞങ്കിലും വാരാന്ത്യ ദിനത്തിൽ അതിവേഗം തിരിച്ചുവരവിനുശ്രമിച്ചു. വാരാന്ത്യം സൂചിക 11,762 പോയിന്റിലാണ്.
ഈവാരം ആദ്യ പ്രതിരോധം 11,971ലാണ്, ഇതു തകർത്താൽ 12,180നെയാവും ലക്ഷ്യമിടുക. നിലവിലെ റാലി കണക്കിലെടുത്താൽ റിക്കാർഡിലേക്കുള്ളദൂരം മറികടക്കാൻ ദീപാവലിവരെ കാത്തിരിക്കേണ്ടിവരും. പ്രോഫിറ്റ് ബുക്കിംഗ് ശക്തമായാൽ 11,607ൽ സപ്പോർട്ടുണ്ട്. വരും ആഴ്ചകളിൽ ഈ താങ്ങ് നഷ്ടപ്പെട്ടില്ലെങ്കിൽ മുന്നേറ്റ സാധ്യത നിലനിർത്തും. സൂചിക 2150 ദിവസങ്ങളിലെ ശരാശരിയായ 11,450ന് മുകളിലാണെങ്കിലും ഈ താങ്ങ് നഷ്ടപ്പെട്ടാൽ ഹ്രസ്വ കാലയളവിൽ 11,200 ലേക്ക് പരീക്ഷണം നടത്താം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ മുൻവാരം സൂചിപ്പിച്ചത് ശരിവയ്ക്കും വിധം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ട് മേഖലയിൽ നീങ്ങിയവേളയിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. വാരാന്ത്യം ഈ ഇൻഡിക്കേറ്ററുകൾ ന്യൂട്രൽ റേഞ്ചിലാണ്. അതേ സമയം സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷാണ്.
ബോംബെ സെൻസെക്സ് 40,509ൽനിന്ന് 41,048 പോയിന്റ് വരെ ഉയർന്നവേളയിൽ ബ്ലൂചിപ്പ് ഓഹരികളിൽ ലാഭമെടുപ്പിന് ഫണ്ടുകൾ മത്സരിച്ചു. ഇതോടെ 39,667ലേക്കിടിഞ്ഞ സെൻസെക്സ് വാരാന്ത്യം തിരിച്ചുവരവിൽ 39,982ൽ ഇടം കണ്ടത്തി. ഈവാരം ആദ്യ പകുതിയിൽ 39,416‐40,797 റേഞ്ചിൽ സ്ഥിരതയ്ക്കുള്ള ശ്രമത്തിനിടെ നിക്ഷേപകർ രംഗത്തു പിടിമുറുക്കിയാൽ 41,613 ലേക്ക് സഞ്ചരിക്കാം.
വിദേശ ഫണ്ടുകൾ പോയവാരം 3243 കോടി രൂപ നിക്ഷേപിച്ചു. ഒക്ടോബറിലെ മൊത്തം നിക്ഷേപം 8488 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ അഞ്ച് ട്രേഡിങ്ങ് ദിനങ്ങളിൽ 5217.47 കോടിയുടെ ഓഹരി വിറ്റു, തൊട്ട് മുൻവാരം അവരുടെ വിൽപ്പന 2389.43 കോടി രൂപയായിരുന്നു. ക്രൂഡ് ഓയിൽ ബാരലിന് 40.74 ഡോളറാണ്.
എണ്ണവില താഴുമോയെന്ന ആശങ്കയിലാണ് ഉത്പാദക രാജ്യങ്ങൾ. ലിബിയൻ എണ്ണ അടുത്ത മാസം മാർക്കറ്റിലെത്തും. പുതിയ സാഹചര്യത്തിൽ ഒപെക്ക് അടിയന്തര യോഗത്തിനു മുതിരാം. ലിബിയ പ്രതിദിനം രണ്ട് ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കും, ജനുവരിയോടെ ഇത് ഇരട്ടിക്കുമെന്ന സൂചന വിലയിരുത്തിയാൽ 2021ൽ ക്രൂഡ് ഓയിൽ വില താഴാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.