വിപണി വിശേഷം / കെ ബി ഉദയ ഭാനു
കൊച്ചി: തുലാവർഷം ചതിച്ചു, കുരുമുളക് ഉൽപാദനം കുറയുമെന്നാശങ്ക. ഉത്സവ ആവശ്യങ്ങൾക്കുള്ള അവസാനഘട്ട മുളക് സംഭരണം ഉൽപ്പന്ന വില ഉയർത്തി. ദീപാവലി മുഹൂർത്ത വ്യാപാരത്തിലും വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. ടയർ നിർമ്മാതാക്കളുടെ പിൻതുണ റബറിന് താങ്ങ് പകർന്നു. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
കുരുമുളകിൽ കണക്കു കൂട്ടൽ തെറ്റും
ഏറെ പ്രതീക്ഷകളോടെ കർഷകർ കാത്തിരുന്ന തുലാ വർഷം ദുർബലമായത് കാർഷിക മേഖലയുടെ കണക്ക് കൂട്ടലുകൾ പലതും കാറ്റിൽ പറത്തും. ഹൈറേഞ്ചിലെയും സംസ്ഥാനത്തിൻറ്റ മറ്റ് ഭാഗങ്ങളിലെയും കുരുമുളക് തോട്ടങ്ങളിൽ ഉൽപ്പന്നം മൂത്ത് വിളിയുന്ന അവസരമാണിത്. വേണ്ടത്ര മഴ ലഭ്യമായാൽ മാത്രം മുളക് മണികൾക്ക് കൂടുതൽ വളർച്ച കൈവരിക്കാനാവു. ഇതിനിടയിൽ പകൽ ചൂടിന് കാഠിന്യമേറിയതോടെ ചില ഭാഗങ്ങളിൽ മുളക് മണികൾ അടർന്ന് വീഴാനും തുടങ്ങി. പ്രതികൂല കാലാവസ്ഥയ്ക്ക് ഇടയിൽ ഇന്നലെ തുലാ മാസവും പടി ഇറങ്ങി, ഇനി വൃശ്ചികത്തിൽ കാര്യമായ മഴയ്ക്ക് സാധ്യത കുറവാണ്.
ജലസേചന സൗകര്യങ്ങൾ കുറഞ്ഞ ഹൈറേഞ്ചിലെയും വയനാട്ടിലെയും പല തോട്ടങ്ങളിൽ അടുത്ത സീസണിൽ ഉൽപാദനം എത്രമാത്രം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. അതേസമയം തെക്കൻ ജില്ലകളിലെ തോട്ടങ്ങളിൽ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പിന് ഒരുങ്ങുകയാണ്. ഒലിയോറസിൻ നിർമാതാക്കൾക്ക് ആവശ്യമായ ചരക്കാണ് ആ മേഖലയിൽ ആദ്യം വിളവെടുപ്പ് നടത്തുക. കുരുമുളക് സത്ത് നിർമാതാക്കളുടെ വാങ്ങൽ കഴിഞ്ഞാൽ അധികം വൈകാതെ അച്ചാർ ഉൽപാദനത്തിനുള്ള മൂപ്പ് കുറഞ്ഞ മുളകിൻറ്റ വിളവെടുപ്പും നടക്കും.
ദീപാവലിക്ക് വേണ്ടിയുള്ള അവസാനഘട്ട ചരക്ക് സംഭരണത്തിനിടയിലും കുരുമുളക് വില ഉയർന്നു. അന്തർസംസ്ഥാന വാങ്ങലുകാർ ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചു. അൺ ഗാർബിൾഡ് മുളക് വില ക്വിൻറ്റലിന് 400 രൂപ ഉയർന്ന് 32,900 ലും ഗാർബിൾഡ് മുളക് 34,900 രൂപ.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളർ. ബ്രസീലും ഇന്തോനേഷ്യയും ടണ്ണിന് 3000 ഡോളറിനും വിയെറ്റ്നാം 2800 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ കയറ്റുമതിക്കാർ 4000 ഡോളർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാർക്കറ്റിൽ വിയെറ്റ്നാം വെള്ള കുരുമുളക് 4800 ഡോളറിന് ഇറക്കി. ക്രിസ്തുമസ്‐ന്യൂഇയർ മുന്നിൽ കണ്ട് യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും വെറ്റ് പെപ്പറിൽ താൽപര്യം കാണിക്കുന്നുണ്ട്.
ദീപാവലി എത്തിയിട്ടും വെളിച്ചെണ്ണ വില സ്ഥിരത പുലർത്തി
രാജ്യത്ത് എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വിൽപ്പന നടക്കുന്നത് ദീപാവലി വേളയിലാണ്. എന്നിട്ടും വെളിച്ചെണ്ണയ്ക്ക് കാര്യമായ അന്വേഷണങ്ങൾ ഒന്നും എത്താഞ്ഞതിനാൽ വില തുടർച്ചയായ രണ്ടാം വാരത്തിലും സ്റ്റെഡിയായി നീങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ 17,400 രൂപയിലും കൊപ്ര 11,665 രൂപയിലും നിലകൊണ്ടു. എന്നാൽ ശനിയാഴ്ച ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ എണ്ണയ്ക്കും കൊപ്രയ്ക്കും 15 രൂപ വീതം ഉയർന്നു. മുഹൂർത്ത വ്യാപാരത്തിൽ എണ്ണ 17,415 ലും കൊപ്ര 11,680 ലും പിണ്ണാക്ക് 2615‐3115 രൂപയിലുമാണ്.
അമിതമായി റബർ വില ഇടിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ ഷീറ്റ് സംഭരിക്കാനാവില്ലെന്ന തിരിച്ചറിവിൽ ടയർ ലോബി നിരക്ക് ഉയർത്തി ക്വട്ടേഷൻ ഇറക്കി. കർഷകരും സ്റ്റോക്കിസ്റ്റുകളും വളരെ കരുതലോടെയാണ് പിന്നിട്ടവാരം ചരക്ക് വിൽപ്പനയ്ക്ക് ഇറക്കിയത്. കൊച്ചിയിലും കോട്ടയത്തും വരവ് കുറഞ്ഞതോടെ വാങ്ങലുകാർ നാലാം ഗ്രേഡിന് 100 രൂപ ഉയർത്തി 15,500 ന് ശേഖരിച്ചു. അഞ്ചാം ഗ്രേഡിന് 200 രൂപ കയറി 14,400 രൂപയായി. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 17,244 രൂപയിലാണ്.
സ്വർണവില ചാഞ്ചാടി
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. പവൻ 38,720 രൂപയിൽ നിന്ന് വാരാരംഭത്തിൽ 38,880 രൂപയായെങ്കിലും തൊട്ട്അടുത്ത ദിവസം പവന് 1200 രൂപ ഇടിഞ്ഞ് 37,680 ലേയ്ക്ക് താഴ്ന്നു. ശനിയാഴ്ച്ച പവൻ 38,160 രൂപയാണ്. ഗ്രാമിന് വില 4770 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1851 ഡോളറിൽ നിന്ന് 1889 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.