ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ വിപണിയുടെ ചുക്കാൻ കാളകളുടെ കൈപ്പിടിയിൽ പൂർണമായി ഒതുങ്ങിയതോടെ കരടിക്കൂട്ടം രംഗത്തുനിന്ന് ഓടി മറഞ്ഞു. സെൻസെക്സും നിഫ്റ്റിയും നാലാം വാരത്തിലും നേട്ടത്തിലായത് ഓപ്പറേറ്റർമാരെ ആവേശം കൊള്ളിച്ചു. ഈ മാസം സെൻസെക്സ് 3628 പോയിന്റും നിഫ്റ്റി 1079 പോയിന്റും മുന്നേറി . ഒരു മാസത്തിലെ നേട്ടം പത്ത് ശതമാനം. കാൽ നൂറ്റാണ്ടിനിടെ നവംബറിൽ ഇത്തരം ഒരു മുന്നേറ്റം ആദ്യം.
പിന്നിട്ടവാരം ബിഎസ്ഇ സുചിക 267 പോയിന്റും എൻഎസ്ഇ 110 പോയിന്റും കയറി. ഗുരുനാനാക്ക് ജയന്ത്രി പ്രമാണിച്ച് ഇന്നു വിപണി അവധിയാണ്.
നിഫ്റ്റി മുൻവാരം സൂചിപ്പിച്ച പ്രതിരോധമായ 12,971 പോയിന്റിന് മുകളിൽ ഇടം കണ്ടെത്താനാവാത്തതു ചെറിയതോതിൽ ദുർബലാവസ്ഥയ്ക്കു വഴിയൊരുക്കാം.
മൂന്ന് ദിവസം നീളുന്ന അവധി ദിനങ്ങൾക്ക് ശേഷം ചെവാഴ്ച വ്യാപാരം പുനഃരാരംഭിക്കുമ്പോൾ നിഫ്റ്റി ഉറ്റുനോക്കുന്നതു 13,146 പോയിന്റിനെയാണ്. ഈ പ്രതിരോധം തകർത്താൽ ഡിസംബറിൽ നിഫ്റ്റി 13,324‐13,680 പോയിന്റ് ലക്ഷ്യമാക്കും. എന്നാൽ കാര്യമായ തിരുത്തലുകൾ നടത്താതെ വിപണി ബലൂൺ കണക്കെ വീർക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധചെലുത്തുക.
സാങ്കേതിക തിരുത്തലുണ്ടായൽ 12,790ൽ ആദ്യ താങ്ങും 12,612ൽ രണ്ടാം താങ്ങുണ്ട്. സെക്കൻഡ് സപ്പോർട്ട് നിലനി ർത്തിയാൽ ബുള്ളിഷ് മനോഭാവത്തിൽ മാറ്റമുണ്ടാവില്ല. എന്നാൽ ഈ സപ്പോർട്ട് ലാഭമെടുപ്പിന് മുന്നിൽ കൈമോശം വന്നാൽ വർഷാന്ത്യം 12,000 ലേക്കു തിരിച്ചുപോക്കിന് ഇടയുണ്ട്.
മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്, എന്നാൽ പാരാബോളിക് എസ്എആർ സെൽ സിഗ്നൽ നൽകി, എം എസിഡി ബുള്ളിഷെങ്കിലും ഹൃസ്വകാലയളവിൽ ഒരു പുൾബാക്കിനുള്ള സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു. മറ്റ് ഇൻഡിക്കേറ്ററുകളായ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ മൂന്നാം വാരവും ഓവർ ബോട്ട് മേഖലയിലാണ്.
സെൻസെക്സ് ഈവാരം 43,545 ലെ സപ്പോർട്ട് നിലനിർത്തി 44,788 ലേക്കു മുന്നേറാം. ഫണ്ടുകളുടെ പിന്തുണ തുടർന്നാൽ 45,428 ലേക്കു ക്രിസ്മസിന് മുമ്പേ സഞ്ചരിക്കാൻ സെൻസെക്സിനാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.