ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി സൂചികയിലെ സാങ്കേതിക തിരുത്തൽ കണ്ട് കാളകളും കരടികളും മത്സരം ശക്തമാക്കുന്നു. ഇരുകൂട്ടരും സർവശക്തിയുമായി ഈ വാരം രംഗത്തിറങ്ങാനുള്ള സാധ്യത വിപണി ഉഴുതുമറിക്കാൻ അവസരമൊരുക്കുമെന്നത് അടിത്തറ ശക്തമാക്കും. നീണ്ട പതിനൊന്ന് ആഴ്ചകളിൽ തളർച്ചയ്ക്ക് അവസരം നൽകാതെ കുതിക്കുന്ന ബോംബെ സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിച്ച ആവേശത്തിലാണ്.
പ്രാദേശിക നിക്ഷേപകരുടെയും വിദേശ ഫണ്ടുകളുടെയും പിന്തുണ റെക്കോർഡ് പ്രകടനങ്ങൾക്കു വേഗത പകർന്നു. സെൻസെക്സ് 49,795.19 വരെയും നിഫ്റ്റി 14,653.35 വരെയും കയറി റെക്കോർഡ് സ്ഥാപിച്ചു.
സെൻസെക്സ് ഈ വാരം 50,000 ലേക്ക് പ്രവേശിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. സൂചികയ്ക്ക് ഈ മാന്ത്രികവലയത്തിലേക്ക് ഉയരാൻ വേണ്ട കരുത്തുണ്ടെങ്കിലും അതിനുള്ള അവസരം വിൽപ്പനക്കാർ നൽക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. രണ്ടുമാസമായി ബുള്ളിഷ് മൂഡിലാണ്.
സൂചികയിൽ നാല്-അഞ്ച് ശതമാനം തിരുത്തലിന് അവസരമുണ്ടായാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ മാർക്കറ്റ് കൂടുതൽ തിളങ്ങാം. ഈ വാരം 1000-1500 പോയിൻറ്റ് പുൾബാക്കിന് ശ്രമിച്ചാൽ അടുത്ത വാരം പ്രീ ബജറ്റ് റാലി പ്രതീക്ഷിക്കാം. ബോംബെ സെൻസെക്സും നിഫ്റ്റിയും വാരാന്ത്യം ഒരു കൺസോളിഡേഷനും മുതിരാം.
വിദേശ ഓപ്പറേറ്റർമാർ മുൻനിര ഓഹരികളിൽ താത്പര്യം നിലനിർത്തി. അവരുടെ നിക്ഷേപ മനോഭാവം കണക്കിലെടുത്താൽ സൂചിക ഇനിയും ഉയരങ്ങൾ കൈപ്പിടിയിൽ ഒതുക്കുമെന്ന് വ്യക്തമാണ്. ജനുവരിയിൽ വിദേശ ഫണ്ടുകൾ 17,000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ ഈ മാസം 12,000 കോടിയുടെ ഓഹരികൾ വിറ്റു. 2020 ൽ വിദേശ ഫണ്ടുകൾ 1.6 ലക്ഷം കോടി രൂപ ഇന്ത്യയിൽ ഇറക്കി, ഇതിൽ വലിയൊരു പങ്ക് ഒക്ടോബർ-ഡിസംബറിലായിരുന്നു. നിഫ്റ്റി സൂചിക നവംബറിന് ശേഷം ഉയർന്നത് 25 ശതമാനമാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് അപായ മേഖലയിലേക്ക് നീങ്ങുന്നതിനാൽ നിക്ഷേപകർ സൂക്ഷ്മതയോടെ മാത്രം ഓഹരികൾ തിരഞ്ഞടുക്കുക. സൂചിക കഴിഞ്ഞവാരം 16 ശതമാനം ഉയർന്ന് രണ്ട് മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 24.01 ലെത്തി. ഈ വാരം വോളാറ്റിലിറ്റി ഇൻഡക്സ് 25നു മുകളിൽ എത്തിയാൽ ജാഗ്രതയോടെ മാത്രം പുതിയ ബാധ്യതകൾ എടുക്കുന്നതാവും അഭികാമ്യം. വോളാറ്റിലിറ്റി സൂചിക 28-30.57 ലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിനാണ്, തീയതി അടുക്കുംതോറും ഊഹക്കച്ചവടകാരുടെ നീക്കങ്ങൾ നിർണായകമാവും.
നിഫ്റ്റി 14,347ൽ നിന്ന് 14,474ലേക്ക് കുതിച്ചാണ് ട്രേഡിംഗിന് തുടക്കം കുറിച്ചത്. വാങ്ങൽ താത്പര്യത്തിൽ 14,500 ലെ പ്രതിരോധം തകർത്ത് സൂചിക 14,653 വരെ ഉയർന്നതോടെ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ഇതിനിടെ 14,357 വരെ താഴ്ന്ന നിഫ്റ്റി ക്ലോസിംഗിൽ 14,433 പോയിന്റിലാണ്. ഇന്ന് നിഫ്റ്റിക്ക് 14,581 ൽ പ്രതിരോധമുണ്ട്, ഇത് മറികടക്കാനായില്ലെങ്കിൽ 14,321-14,209 ലെ താങ്ങിൽ സൂചിക ബലപരീക്ഷണം നടത്തും. അതേസമയം, ഈവാരം 14,309 ലെ ആദ്യ താങ്ങ് നിലനിർത്തി 14,605 ലേക്കു മുന്നേറാനാവും നിഫ്റ്റിയുടെ ശ്രമം. ഈ നീക്കം വിജയിച്ചാൽ സൂചിക 14,777-15,073 റേഞ്ചിനെ ഉറ്റ്നോക്കും. എന്നാൽ 14,309 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 14,185-13,889 റേഞ്ചിലേക്കു വിപണി തിരിയാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ് എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. അതേസമയം, മറ്റ് പല ഇൻഡിക്കേറ്ററുകൾ ഓവർബോട്ടിൽ നിന്നു താഴ്ന്നു.
ബോംബെ സെൻസെക്സ് 48,956-49,795 റേഞ്ചിൽ നീങ്ങിയ ശേഷം വാരാന്ത്യം 49,034 പോയിൻറ്റിലാണ്. സെൻസെക്സിന് 49,567 ലെ പ്രതിരോധത്തിനു മുകളിൽ ഇന്നും നാളെയും സഞ്ചരിക്കാനായാൽ ലക്ഷ്യം 50,100 പോയിന്റായി മാറും. വിൽപ്പന സമ്മർദത്തിൽ ആടി ഉലഞ്ഞാൽ 48,728-48,422 ലേക്കും തുടർന്ന് 47,583 ലേക്കും തളരാം. രൂപയുടെ മൂല്യം 73.31 ൽ നിന്ന് 73.49 വരെ വാരമധ്യം ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ രൂപ 73.14ലേക്ക് ശക്തിപ്രാപിച്ചു.
സ്വർണത്തിൽ ശക്തമായ സാങ്കേതിക തിരുത്തൽ. ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം മഞ്ഞലോഹ വില 1862 ഡോളറിൽനിന്ന് 1824ലേക്ക് ഇടിഞ്ഞു, വാരാന്ത്യം വില 1828 ലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.