ഓഹരി അവലോകനം / സോണിയ ഭാനു
ഒരിക്കൽകൂടി ഇന്ത്യൻ ഓഹരി വിപണിയിൽ നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമത്തിലാണ് കരടികൾ. ബജറ്റ്ദിനം മുതൽ മാർക്കറ്റിനെ നിയന്ത്രിച്ച ബുള്ളുകൾക്ക് കാലിടറില്ലെന്ന ഉറച്ച വിശ്വാസത്തിലാണു പ്രദേശിക നിക്ഷേപകരെങ്കിലും ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച നടക്കുന്ന ഫെബ്രുവരി സീരീസ് സെറ്റിൽമെന്റിന് മുമ്പേ വൻ ചാഞ്ചട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നവർ കരുതലോടെ മാത്രം വിപണിയെ സമീപിക്കേണ്ട ദിനങ്ങൾ. പോയവാരം ബോംബെ സെൻസെക്സ് 654 പോയിന്റും നിഫ്റ്റി 181 പോയിന്റും നഷ്ടത്തിലാണ്.
ഇൻഡെക്സുകൾ പുതിയ ഉയരം ദർശിച്ചെങ്കിലും ഉയർന്ന റേഞ്ചിൽ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നതുകണ്ടു ലാഭമെടുപ്പിന് ഇടപാടുകാർ മുൻതൂക്കം നൽകി. ഫെബ്രുവരി സെറ്റിൽമെന്റ് അടുത്തതിനാൽ കവറിംഗിന് ഓപ്പറേറ്റർമാർ ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ മത്സരിക്കാമെന്നതു സൂചികയെ ഉഴുതുമറിക്കാം.
പിന്നിട്ടവാരം നിഫ്റ്റി 533 പോയിന്റ് ചാഞ്ചാടി. ചരിത്രത്തിൽ ആദ്യമായി 15,431 പോയിന്റ്വരെ ഉയർന്നു. എന്നാൽ റിക്കാർഡിൽ നീങ്ങവേ അലയടിച്ച വിൽപ്പന സമ്മർദത്തിൽ 14,898ലേക്കു തകർന്നടിഞ്ഞ വിപണി വ്യാപാരാന്ത്യം 14,981ലാണ്. അഞ്ചിൽ നാല് ദിവസവും തിരിച്ചടിനേരിട്ടു. ഏറെ നിർണായകമെന്നു വിശേഷിപ്പിക്കാവുന്ന 15,000നു മുകളിൽ ക്ലോസിംഗിൽ ഇടം കണ്ടെത്താനാവാത്തതു ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റിയുടെ 21 ദിവസങ്ങളിലെ ശരാശരി 14,775ലായതിനാൽ ഒരു താങ്ങ് ആ മേഖലയിൽ പ്രതീക്ഷിക്കാം. എന്നാൽ ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 14,570‐14,037 റേഞ്ചിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. ഈ വാരം മുന്നേറിയാൽ 15,310ൽ ആദ്യതടസമുണ്ട്, ഇതു മറികടന്നാൽ മാർച്ച് രണ്ടാം വാരം സൂചിക 15,636 പോയിന്റ് ലക്ഷ്യമാക്കി നീങ്ങും.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്, പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ റിവേഴ്സ് ട്രെൻഡിലാണ്. എംഎസിഡി ബുള്ളിഷെങ്കിലും ഒരു തിരുത്തലിനുള്ള സാധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്.
ബോംബെ സെൻസെക്സ് സർവകാല റിക്കാർഡായ 52,516 പോയിന്റ്വരെ കയറി. ഉയർന്ന റേഞ്ചിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ 50,624ലേക്ക് ഇടിഞ്ഞങ്കിലും അവസാന നിമിഷങ്ങളിൽ അൽപ്പം കരുത്തുകാണിച്ച് 50,889 പോയിന്റിലാണ്. ഈവാരം 50,170ലെ സപ്പോർട്ട് കാത്തുസൂക്ഷിച്ച് 52,062ലേക്കു തിരിച്ചുവരവിന് ആദ്യ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ മാർച്ച് ആദ്യ വാരം 53,200 റേഞ്ചിലേക്ക് ഉയരാൻ വേണ്ട ഊർജം കണ്ടത്താൻ വിപണിക്കാവും.
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡെക്സ് 21.54ൽനിന്ന് 3.30 ശതമാനം ഉയർന്നത് വിൽപ്പനയ്ക്ക് ഇടയാക്കി. സൂചിക 20ൽ താഴ്ന്നാൽ നിക്ഷേപകർ വീണ്ടും വിപണിയിലേക്ക് അടുക്കും.
ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറിനു മുന്നിൽ രൂപ മികവ് നിലനിർത്തി. രൂപയുടെ മൂല്യം 72.58ൽനിന്ന് വാരാന്ത്യം 72.56 ലേക്ക് നീങ്ങി.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ ഒരു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 61.98 ഡോളർവരെ കയറിയങ്കിലും ക്ലോസിംഗിൽ നിരക്ക് 58.93 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.