ഓഹരി അവലോകനം / സോണിയ ഭാനു
ചരിത്രനേട്ടംസ്വന്തമാക്കി ദേശീയ ഓഹരിസൂചിക കുതിച്ചുചാട്ടം കാഴ്ചവച്ചത് വിദേശ ബയർമാരെയും പ്രദേശിക ഇടപാടുകാരെയും ആവേശംകൊള്ളിച്ചു. നിഫ്റ്റി അതിന്റെ അന്പതു ദിനങ്ങളിലെ ശരാശരിക്കു മുകളിലായതിനാൽ ബുൾ ഇടപാടുകാരുടെ സ്വാധീനം വർധിക്കുമെന്നു മുൻവാരത്തിൽ നൽകിയ സൂചന ശരിവച്ചുകൊണ്ട് 14,431ലെ റിക്കാർഡ് തകർത്തു നിഫ്റ്റി 14,469.65 പോയിന്റ്വരെ സഞ്ചരിച്ചു. 260 പോയിന്റ് പ്രതിവാരനേട്ടം നിഫ്റ്റി കൈവരിച്ചു. രണ്ടാഴ്ച്ചകൊണ്ടു സൂചിക വാരിക്കൂട്ടിയതു 758പോയിന്റാണ്. മേയിൽ നിഫ്റ്റി അഞ്ചര ശതമാനം ഉയർന്നു.
ഇന്ത്യൻ മാർക്കറ്റ് ബുള്ളിഷ് മൂഡിലായതിനാൽ നിഫ്റ്റിയിൽ ഈ വാരം വീണ്ടും റിക്കാർഡ് പ്രകടനങ്ങൾക്കു സാധ്യതയുണ്ടെങ്കിലും ഏതു നിമിഷവും ഒരു ടെക്നിക്കൽ പുൾബാക്ക് പ്രതീക്ഷിക്കാം. കരുതലോടെ നീക്കങ്ങൾ നടത്തിയാൽ തിരുത്തലിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്താനാവും.
15,175ൽനിന്നു മികവോടെയാണ് കഴിഞ്ഞവാരംട്രേഡിംഗിന് തുടക്കം കുറിച്ചത്. ഒരവസരത്തിൽ നിഫ്റ്റി15,145 ലേക്കു തളർന്നെങ്കിലും മേയ് സീരീസ് സെറ്റിൽമെന്റിന്റെ പിരിമുറുക്കങ്ങൾ അവസാനിച്ചതോടെ മുൻവാരം സൂചിപ്പിച്ച 15,336ലെ പ്രതിരോധമേഖലയിലേക്കു വ്യാഴാഴ്ച സൂചിക പ്രവേശിച്ചു. വെളളിയാഴ്ച ജൂണ് സീരീസിന് തുടക്കം കുറിച്ചതോടെ വർധിച്ച ആവേശത്തിലാണ് ഫണ്ടുകൾ വിപണിയെ സമീപിച്ചത്. വാരാന്ത്യം നിഫ്റ്റി 15,435 പോയിന്റിലാണ്.
ഈ വാരം ആദ്യപ്രതിരോധം 15,554ലാണ്, നിലവിലെ സാഹചര്യത്തിൽ ഇതു മറികടക്കാനുള്ള കരുത്തില്ലാത്തിനാൽ തിരുത്തൽ അനിവാര്യമാവും. നിഫ്റ്റി അതിന്റെ 21,50 ഡേ മൂവിങ് ആവറേജിന് മുകളിലാണെങ്കിലും 15,400ൽ കടന്പയുണ്ട്.തിരുത്തലുണ്ടായാൽ 15,23015-025ൽ താങ്ങുണ്ട്. മൂന്ന് മാസത്തെ ശ്രമഫലമായാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ റിക്കാർഡ് മറികടക്കാൻ നിഫ്റ്റിക്കായത്.
വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ ഡെയ്ലിചാർട്ടിൽ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ട് മേഖലയിലായതിനാൽ തിരുത്തൽ സാധ്യതയ്ക്കു ശക്തിയേറും. അതേസമയം പാരാബോളിക് എസ്എആർ, സൂപ്പർ ട്രൻഡ് എന്നിവ ബുള്ളിഷ് ട്രെൻഡിലാണ്.
ബോംബെ സെൻസെക്സ് 882 പോയിന്റ് വർധിച്ചു. സെൻസെക്സ് ഉറ്റുനോക്കുന്നത് 53,000 പോയിന്റിനെയാണ്. മുൻവാരത്തിലെ 50,540 ൽനിന്ന് 50,724 ലേക്കു കുതിച്ചാണ് ഇടപാടുകൾ തുടങ്ങിയത്. ഈ അവസരത്തിൽ വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾ ഫണ്ടുകളെ മുൻനിര ഓഹരികളിൽ നിക്ഷപകരാക്കിയതോടെ സൂചിക 51,000 പോയിന്റ് മറികടന്ന് 51,529 വരെ ഉയർന്നെങ്കിലും ക്ലോസിംഗിൽ 51,422 പോയിന്റിലാണ്. വിപണിയിലെ ബുള്ളിഷ് മാനോഭാവം കണക്കിലെടുത്താൽ 52,516 പോയിന്റിലെ റിക്കാർഡ് മറികടക്കുന്ന ദിനം അകലെയല്ല.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 72.81 ൽനിന്ന് 72.30 ലേക്കു ശക്തിപ്രാപിച്ചശേഷം വാരാന്ത്യം 72.42 ലാണ്. മേയ് മൂന്നാം വാരം വിദേശനാണയ കരുതൽശേഖരം 2.9 ബില്യൻ ഡോളർ ഉയർന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 592 ബില്യൻ ഡോളറിലെത്തി.
വിദേശഫണ്ടുകൾ പോയവാരം 2701 കോടി രൂപ നിക്ഷേപിച്ചതിനിടെ 661 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര ഫണ്ടുകൾ വിൽപ്പനയ്ക്കുമുൻതൂക്കം നൽകി, അവർ 1711 കോടിയുടെ വിൽപ്പനയും 1387 കോടിരൂപയുടെ നിക്ഷേപവും നടത്തി.
ഇന്ത്യ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്കുമുന്നിൽ പച്ചക്കൊടി ഉയർത്തി. പിന്നിട്ടവാരം സൂചിക 8.79 ശതമാനം താഴ്ന്ന് 17.40ലാണ്. 2020 തുടക്കത്തിനുശേഷം വോളാറ്റിലിറ്റി സൂചിക ഇത്രയേറെ താഴുന്നത് ആദ്യമാണ്.
ആർബിഐ ഈ വാരം ഒത്തുചേരും. സാന്പത്തിക-വ്യാവസായിക മേഖലകളെ ബാധിച്ച മരവിപ്പും നാണയപ്പെരുപ്പത്തിലെ കുതിച്ചുചാട്ടവും ഈ അവസരത്തിൽ വിലയിരുത്തുമെന്നതിനാൽ വെളളിയാഴ്ച ഇതു സംബന്ധിച്ച് വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾക്ക് ഇടയുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം തിളങ്ങി, ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1880 ഡോളറിൽനിന്ന് 1904 ഡോളറായി. സാങ്കേതികമായി ബുള്ളിഷാണെങ്കിലും നിലവിൽ 1934 ഡോളറിൽ പ്രതിരോധമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.