വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാർഷികോത്പന്ന വിപണിയിൽ മ്ലാനത, ലോക്ഡൗൺ അവസാനിക്കുന്നത് കാർഷികമേഖല ഉറ്റുനോക്കുന്നു. വിദേശ കുരുമുളക് ഇറക്കുമതിക്ക് വ്യവസായികൾ കൊളംബോയുമായി ചരടുവലി തുടങ്ങി. കനത്ത മഴയിൽ നാളികേര വിളവെടുപ്പ് സ്തംഭിച്ചു. ടയർ നിർമാതാക്കൾ കനിഞ്ഞില്ല, റബർ മാർക്കറ്റ് നിർജീവം. സംസ്ഥാനത്ത് സ്വർണ വില കയറിയിറങ്ങി.
കാർഷികോത്പന്ന വിപണിയിലെ പ്രതിസന്ധി മൂലം കർഷകർ ചരക്ക് ഇറക്കാനാവാതെ നട്ടം തിരിയുന്നു. മഴയ്ക്കുമുന്പേ വിറ്റഴിക്കാമെന്നുകരുതിയ പല ഉത്പന്നങ്ങളും പത്തായങ്ങളിൽ കെട്ടിക്കിടക്കുന്നതിനാൽ പണത്തിനും കടുത്ത ഞെരുക്കത്തിലാണ് ഗ്രാമീണ മേഖല. വേണ്ടത്ര സജീകരണങ്ങളില്ലാത്ത ഉത്പാദകർ അവരുടെ ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാവാത്ത സ്ഥിതിയിലാണ്. വിപണികൾ സ്തംഭിച്ചതും പ്രതികൂല കാലാവസ്ഥയും പല ഉത്പന്നങ്ങളുടെയും ഗുണമേന്മയെ ബാധിച്ചു തുടങ്ങി. ഇത് കനത്ത സാമ്പത്തിക നഷ്ടം ഉത്പാദകർക്ക് വരുത്തിവയ്ക്കും.
ഉത്തരേന്ത്യയിൽ കുരുമുളകു ലഭ്യത കുറഞ്ഞത് വൻകിട സ്റ്റോക്കിസ്റ്റുകളെ അസ്വസ്ഥരാക്കുന്നു. ലോക്ഡൗൺ തുടരുന്നതിനാൽ കേരളത്തെയും കർണാടകത്തെയും മാത്രം ആശ്രയിച്ചാൽ കൈപൊള്ളുമെന്നു മനസിലാക്കി ഉത്സവകാല ഡിമാൻഡിനുള്ള ചരക്ക് എത്തിക്കാൻ വ്യവസായികൾ അയൽ രാജ്യത്തെ കയറ്റുമതിക്കാരുമായി തിരക്കിട്ട വിലപേശൽ നടക്കുന്നതായാണു വിവരം. വിയറ്റ്നാം ടണ്ണിന് 3,700 ഡോളറാണ് ആവശ്യപ്പെടുന്നതെങ്കിലും അതിലും താഴ്ത്തി ചരക്ക് എത്തിക്കാനാവുമോയെന്ന ശ്രമത്തിലാണ് ചിലർ. ഇന്ത്യൻ വില ടണ്ണിന് 500 ഡോളർ ഉയർന്ന് 6,000 ഡോളറായതോടെ വിദേശ ചരക്ക് എത്തിച്ചാൽ ലാഭം അവർ മുൻകൂർ ഉറപ്പിച്ചു കഴിഞ്ഞു. ശ്രീലങ്ക 4,000 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു.
ജൂലൈ ഷിപ്മെന്റിനുള്ള നീക്കങ്ങൾക്കു പിന്നിൽ ഉത്സവകാല വില്പനയാണ് ഇറക്കുമതി ലോബി കണക്കുകൂട്ടുന്നത്. ഇതിനിടെ ജനുവരി-മേയ് കാലയളവിൽ 4,170 ടൺ കുരുമുളക് ഇന്ത്യൻ വ്യവസായികൾ ഇറക്കുമതി നടത്തി. കാർഷിക മേഖലകളിൽനിന്നുള്ള മുളക് നീക്കം കുറവാണ്. മുന്നിലുള്ള രണ്ട് മാസം ആഭ്യന്തര ഡിമാൻഡ് ഉയരും. ഓഗസ്റ്റ്-ഒക്ടോബറിൽ മുളകുവില കൂടുതൽ മുന്നേറുമെന്നാണ് ഉത്തരേന്ത്യൻ ലോബിയുടെ വിലയിരുത്തൽ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 40,400 രൂപയിലും ഗാർബിൾഡ് കുരുമുളക് 42,400 രൂപയിലുമാണ്.
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. വൻകിട മില്ലുകാർ എണ്ണ റിലീസിൽ കാണിച്ച കരുതൽ വിപണിക്ക് താങ്ങായി. അയൽസംസ്ഥാനത്തെ വൻകിട മില്ലുകളും സംഘടിതമായി കൊപ്രയെ ഒരേ റേഞ്ചിൽ പിടിച്ചുനിർത്തി ചരക്ക് ശേഖരിച്ചു. അതേസമയം കേരളത്തിൽ മഴ കനത്തതിനാൽ മുന്നിലുള്ള ആഴ്ചകളിൽ നാളികേര വിളവെടുപ്പു തടസപ്പെടുമെന്നത് ചരക്ക് ക്ഷാമത്തിന് ഇടയാക്കും. ഗ്രാമീണ മേഖല കരുതലോടെ നീക്കം നടത്തിയാൽ വില മെച്ചപ്പെടുത്താനാവും. കൊച്ചിയിൽ വെളിച്ചെണ്ണ 17,700 രൂപയിലും കൊപ്ര 11,450 രൂപയിലുമാണ്.
മഴമേഘങ്ങൾ സജീവമായതോടെ റെയിൻ ഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ ടാപ്പിംഗ് പുരോഗമിക്കുന്നു. മിഥുനം രണ്ടാം പകുതിയിൽ പുതിയ ഷീറ്റ് വിപണികളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ചെറുകിടക്കാർ. ഇതിനിടെ വിപണിവില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് റബർ മേഖല. മൺസൂൺ കനത്താൽ കന്പനികൾ വിപണിയിൽ പിടിമുറുക്കുമെന്ന കണക്കുകൂട്ടലിൽ സ്റ്റോക്കിസ്റ്റുകൾ നിത്യേനയുള്ള ചലനങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെങ്കിലും ടയർ ലോബി അനങ്ങാപ്പാറനയം തുടരുന്നു. മുൻ വാരം സൂചിപ്പിച്ച പോലെ തന്നെ ശനിയാഴ്ചയോടെ മഴ സജീവമായി. മുന്നിലുള്ള അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പുലർച്ചെയുള്ള റബർ വെട്ട് തടസപ്പെടും.
ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ 16,800ൽനിന്ന് 17,000ലേക്ക് ഉയർത്തിയെങ്കിലും പലർക്കും കാര്യമായി ചരക്ക് ലഭിച്ചില്ല. അഞ്ചാം ഗ്രേഡിന് 200 രൂപ വർധിച്ച് 16,400-16,800 രൂപയായി. ഒട്ടുപാൽ 11,500ലും ലാറ്റക്സ് 11,700ലുമാണ്. അവധി വ്യാപാരത്തിൽ റബർ വില വാരാന്ത്യം 17,170 രൂപയാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ക്വിന്റലിന് 16,521 രൂപയിൽ നിന്ന് 16,008 ലേക്ക് ഇടിഞ്ഞു.
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം. ആഭരണകേന്ദ്രങ്ങളിൽ പവൻ 36,720 രൂപയിൽനിന്ന് 36,880 ലേക്ക് ഉയർന്നങ്കിലും ശനിയാഴ്്ച നിരക്ക് 36,600ലേക്ക് ഇടിഞ്ഞു. ഒരു ഗ്രാമിന് വില 4,575 രൂപ.
ന്യൂയോർക്കിൽ സ്വർണം 1900 ഡോളറിന് മുകളിൽ ഇടം പിടിക്കാൻ ക്ലേശിച്ചു. ട്രോയ് ഔൺസിന് 1881 ഡോളറിൽനിന്ന് 1903 ഡോളർവരെ ഉയർന്നങ്കിലും പിന്നീട് തിളക്കം മങ്ങി വാരാന്ത്യം 1876 ഡോളറായി. ആഗോള ഓഹരി വിപണികളിലെ റിക്കാർഡ് കുതിപ്പ് സ്വർണം വാങ്ങൽ താത്പര്യം കുറച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.