ഓഹരി അവലോകനം / സോണിയ ഭാനു
ഹെവിവെയിറ്റ് ഓഹരികളുടെ തിളക്കത്തിൽ ബോംബെ സെൻസെക്സ് സർവകാല റിക്കാർഡ് പുതുക്കിയെങ്കിലും നിഫ്റ്റിക്ക് അതിനുള്ളഭാഗ്യം കേവലം ഒരുപോയിന്റ് വ്യത്യാസത്തിൽ നഷ്ടമായത് ഫണ്ടുകളെ വിൽപ്പനയ്ക്കും ലാഭമെടുപ്പിനും പ്രേരിപ്പിച്ചു. ഏഷ്യൻ മാർക്കറ്റുകൾ പലതും വാരാന്ത്യം വിൽപ്പനക്കാരുടെ പിടിയിലായിരുന്നങ്കിലും യുഎസ്-യൂറോപ്യൻ ഇൻഡെക്സുകൾ തിളങ്ങി. ബോംബെ സൂചിക 98 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. തുടർച്ചയായ രണ്ടാംവാരമാണ് ഇന്ത്യൻ മാർക്കറ്റ് തളരുന്നത്.
പിന്നിട്ട അഞ്ച് ആഴ്ചകളായി ഇതേ കോളത്തിൽ വ്യക്തമാക്കുന്ന 15,900ലെ വൻ കടന്പ നിഫ്റ്റിക്ക് ഇനിയും മറികടക്കാനായില്ല. കഴിഞ്ഞ 28 ദിവസമായി നിഫ്റ്റി 15,450-15,915 റേഞ്ചിലാണ് സഞ്ചരിക്കുന്നത്. ഈ ഒരുചട്ടക്കൂടിൽനിന്നു പുറത്തുകടക്കാൻ പല ആവർത്തി സൂചിക ശ്രമിച്ചെങ്കിലും ഓരോ തവണയും പ്രതിരോധങ്ങളുടെ മുള്ളുവേലിക്കു മുന്നിൽ സൂചികയുടെ കാലിടറി. ആഗോള ക്രൂഡ് ഓയിൽ വിലയിലെ മുന്നേറ്റവും ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു നേരിട്ട തിരിച്ചടിയുമെല്ലാം ഓഹരിസൂചികയ്ക്കു മുന്നിൽ പുതിയ ബാധ്യതയായി.
നിഫ്റ്റി മുൻവാരത്തിലെ 15,722ൽനിന്ന് ആദ്യദിനത്തിൽ പ്രതീക്ഷിച്ചപോലെ നേട്ടത്തിലേക്കു പ്രവേശിച്ചെങ്കിലും മുൻവാരത്തിൽ രേഖപ്പെടുത്തിയ 15,915.65 പോയിന്റിലെ സർവകാല റിക്കാർഡിനു തൊട്ടരികെ 15,914.20 വരെമാത്രമേ ഉയരാനായുള്ളു. ഈ അവസരത്തിൽ ധനകാര്യസ്ഥാപനങ്ങൾ പുതിയ വിൽപ്പനയ്ക്കു കാണിച്ച ഉത്സാഹം ഒരുവേള സമ്മർദമായതോടെ സൂചിക 15,632ലേക്കിടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 15,689 പോയിന്റിലാണ്. കഴിഞ്ഞവാരം സൂചിക 281 പോയിന്റ് ചാഞ്ചാടി.
നിഫ്റ്റി മുന്നേറാൻ ശ്രമിക്കുമെങ്കിലും 15,858ൽ ആദ്യപ്രതിരോധമുണ്ട്, ഇതുമറികടന്നാൽ 16,027 ൽ വീണ്ടും തടസമുണ്ട്. ഊഹക്കച്ചവടക്കാരും വിൽപ്പനക്കാരും സംഘടിതമായ ഒരു ആക്രമണത്തിനു മുതിർന്നാൽ 15,576 പിടിച്ചുനിൽക്കാൻ നിഫ്റ്റി ശ്രമിക്കാം. എന്നാൽ വിദേശഫണ്ടുകൾ അവർക്കൊപ്പം അണിനിരന്നാൽ 15,463 പോയിന്റ് വരെ സാങ്കേതികപരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ട് വീക്ഷിച്ചാൽ സൂപ്പർ ട്രൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്, അതേസമയം വീക്കിലിചാർട്ടിൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ ബോട്ടായതിനാൽ തിരുത്തൽ സാധ്യതയുണ്ട്.
ബോംബെ സെൻസെക്സ് തുടക്കത്തിലെ ഉണർവിൽ 52,484 പോയിന്റിൽനിന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,129 ലേക്ക് കയറി. തൊട്ട് മുൻവാരം സൃഷ്ടിച്ച 53,126 ലെ റിക്കാർഡാണ് തിരുത്തിയത്. എന്നാൽ കൂടുതൽ മികവിനുള്ള അവസരം ലഭിക്കാത്തതിനാൽ ലാഭമെടുപ്പിലേക്ക് ഓപ്പറേറ്റർമാർ ചുവടുമാറ്റിയതിനാൽ സെൻസെക്സ് 52,228 ലേക്ക് ഇടിഞ്ഞശേഷം ക്ലോസിങിൽ 52,386 പോയിന്റിലാണ്. ഈ വാരം 52,033ൽ സപ്പോർട്ട് നിലനിർത്തി 52,934ലേക്കുചുവടുവയ്ക്കാൻ ശ്രമിക്കാം, ഈ നീക്കം വിജയിച്ചാൽ 53,484 പോയിന്റാവും അടുത്ത ലക്ഷ്യം. അതേസമയം, ആദ്യതാങ്ങിൽ കാലിടറിയാൽ സ്വാഭാവികമായും 51,680ലേക്കു പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടിനു തിളക്കം മങ്ങിയതു വിപണിയെ നിരാശപ്പെടുത്തി.
റിയാലിറ്റി, മെറ്റൽ, ടെലികോം, ഹെൽത്ത് കെയർ വിഭാഗങ്ങളിൽ വാങ്ങൽ താത്പര്യം ദൃശ്യമായി, അതേസമയം ഊർജം, ബാങ്കിങ്, ഓയിൽ, ഗ്യാസ്, ടെക്നോളജി വിഭാഗം ഓഹരികളിൽ ഇടപാടുകാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു.
ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് 12.07ൽനിന്നു രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 11.91ൽ എത്തിയശേഷം 12.96ലാണ്.
വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി. അവർ മൊത്തം 2561 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തരഫണ്ടുകൾ 1181 കോടി രൂപയുടെ വിൽപ്പനയും 1274 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈമാസം വിദേശ ഫണ്ടുകൾ ഇതിനകം 4256.45 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തരഫണ്ടുകൾ 1903.45 കോടി നിക്ഷേപിച്ചു.
വിദേശനാണയ കരുതൽശേഖരം സർവകാല റിക്കാർഡിൽ. ജൂലൈ രണ്ടിന് അവസാനിച്ചവാരം കരുതൽധനം 1.013 ബില്യൺ ഡോളർ വർധിച്ച് 610.012 ബില്യൺ ഡോളറായി.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിനു തളർച്ച. ആറാഴ്ചകളിലെ ബുൾ റാലിക്കു ശേഷം ന്യൂയോർക്കിൽ ബാരലിന് 76.11 ഡോളറിൽനിന്ന് ഒരവസരത്തിൽ 72 ഡോളറിലേക്കു തളർന്നങ്കിലും ക്ലോസിങിൽ 75.61ലാണ്. മേയ് മധ്യത്തിനു ശേഷം എണ്ണവില ബാരലിനു പത്തു ഡോളർ കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.