വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാലവർഷം ചതിച്ചാശാനേ...കാർഷികോത്പാദനം കുറയും. വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും സാധ്യത. കുരുമുളക് നിർണായക പ്രതിരോധ മേഖലയിൽ. കാങ്കയത്ത് കൊപ്ര പതിനായിരം രൂപയുടെ താങ്ങ് നിലനിർത്തുമോ ? നാളികേര ഉത്പാദകർ ഉറ്റുനോക്കുന്നു. രാജ്യാന്തര റബർവില വീണ്ടും ഇടിഞ്ഞു, ആഭ്യന്തര വിപണിയിൽ ആശങ്ക. സ്വർണവില മുന്നേറി.
രാജ്യത്തു മൺസൂൺ ദുർബലമായതു ഖാരിഫ് വിളവ് കുറയാൻ ഇടയാക്കുമെന്നാണു പ്രാഥമിക വിലയിരുത്തൽ. രാജ്യത്തെ ഏഴുപതു ശതമാനം കർഷകരും മഴയുടെ വരവിനെ ആസ്പദമാക്കിയാണ് വിത്തിറക്കുന്നത്. കാലവർഷം ജൂണിൽ ദുർബലമായതു ധാന്യങ്ങൾ, പയർ വർഗങ്ങൾ, എണ്ണക്കുരു എന്നിവയുടെ ഉത്പാദനത്തെ ബാധിക്കും. ഉത്പാദനം പത്തു ശതമാനം ചുരുങ്ങുമെന്നാണ് ആദ്യ വിലയിരുത്തൽ. അതേസമയം,കരിമ്പ് കൃഷിയെ കാലാവസ്ഥ കാര്യമായി സ്വാധീനിക്കാത്തതിനാൽ പഞ്ചസാര ഉത്പാദനം ഉയരാം. വടക്ക്‐പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ കൃഷിയെ, മഴയുടെ അഭാവം കാര്യമായി ബാധിച്ചു.
ഇക്കുറി ഏകദേശം 500 ലക്ഷം ഹെക്ടറിൽ മാത്രമേ കൃഷി ഇറക്കാനായുള്ളു. കഴിഞ്ഞവർഷം 558 ലക്ഷം ഹെക്ടറിൽ കൃഷി ഇറക്കിയിരുന്നു. ധാന്യങ്ങളുടെയും മറ്റു വിഭവങ്ങളുടെയും ഉത്പാദനം കുറഞ്ഞാൽ അതു വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇടയാക്കും, ഇതു സാമ്പത്തികവളർച്ച മുരടിപ്പിക്കാം. അതേസമയം, ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വാരാന്ത്യം തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ വീണ്ടും സജീവമായി.
കുരുമുളക്
ആഭ്യന്തര ഡിമാൻഡിന്റെ മികവിലാണ് കുരുമുളക്. ഫെബ്രുവരിയിൽ കിലോയ്ക്ക് 352 രൂപയിൽ മുളകുവ്യാപാരം നടന്ന സന്ദർഭത്തിൽ സൂചിപ്പിച്ചതാണ് നിരക്ക് 420 ലേക്ക് ഉയരുമെന്ന കാര്യം. ഉത്സവകാല ഡിമാൻഡ് കണക്കിലെടുത്താൽ നിലവിലെ പ്രതിരോധം മറികടന്ന് 465‐520 രൂപയെ ലക്ഷ്യമാക്കി കുരുമുളകുവിപണി നീങ്ങാം. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറവായതിനാൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാണ്.
ഉത്സവ ആവശ്യങ്ങൾക്കുള്ള മുളക് ഉത്തരേന്ത്യക്കാർ ശേഖരിക്കുന്നു. ഇതിനിടെ രൂപയുടെ വിനിമയനിരക്ക് ദുർബലമായത് കണ്ടു വ്യവസായികൾ വിദേശമുളക് ഇറക്കുമതിയിൽനിന്ന് അൽപ്പം പിൻവലിഞ്ഞത് ആശ്വാസമാണെങ്കിലും ശ്രീലങ്ക വഴിയുള്ള വരവ് ഭീഷണിയാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻകുരുമുളകുവില ടണ്ണിന് 5620 ഡോളറാണ്. വിയറ്റ്നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകുവില 42,000 രൂപ.
ജാതിക്ക
ജാതിക്ക ഇറക്കാൻ കാർഷികമേഖല ഉത്സാഹിച്ചെങ്കിലും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉത്പന്നവില പല വിപണികളിലും ഉയർന്നില്ല. ഔഷധ വ്യവസായികളും കയറ്റുമതിക്കാരും ജാതിക്ക ശേഖരിക്കുന്നുണ്ട്, വിദേശ ഓർഡറുകളുമുണ്ട്. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 200 -240 രൂപ, തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപ, ജാതിഫ്ളവർ ചുമപ്പ് 1300-1450 രൂപ, മഞ്ഞ 1500-1650 രൂപയിലും സ്റ്റെഡിയാണ്. അതേസമയം, അങ്കമാലി-കാലടി വിപണികളിൽ ജാതിക്ക 300 രൂപയായും ജാതിപരിപ്പ് 560 രൂപയായും പത്രി 1300-1400 രൂപയിലും ഫ്ളവർ 1650-1850 രൂപ വരെ കയറിയെന്ന് വിപണിവൃത്തങ്ങൾ വ്യക്തമാക്കി.
ചുക്ക്
ചുക്കു വിലയിൽ മാറ്റമില്ല. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. ആഭ്യന്തരവ്യാപാരികൾ മഴക്കാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് ചുക്കിന് വിലപേശൽ നടത്തുന്നുണ്ട്.
നാളികേരം
നാളികേരോത്പന്നങ്ങൾക്കു തളർച്ച. വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിപണിയെ പ്രതിസന്ധിയിലാക്കി. കാങ്കയത്ത് കൊപ്രവില 10,400ൽനിന്നു 10,000 ലേക്കിടിഞ്ഞു. വിപണി ഈ നിർണായക താങ്ങ് താത്കാലികമായി നിലനിർത്തി ചെറിയ തോതിലുള്ള തിരിച്ചുവരവിനു ശ്രമിക്കാമെങ്കിലും വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കിൽ എണ്ണക്കുരു കർഷകർ സാമ്പത്തിക കുരുക്കിൽ അകപ്പെടും. കൊച്ചിയിൽ വെളിച്ചെണ്ണ 17,100ൽനിന്നു 16,600രൂപയായി. കൊപ്രവില 600 രൂപ ഇടിഞ്ഞ് 10,100ൽ.
റബർ
രാജ്യാന്തര റബർമാർക്കറ്റിലെ വിലത്തകർച്ച തുടരുകയാണെങ്കിലും ആഭ്യന്തരവിപണി പോയവാരം തളർച്ചയെ പിടിച്ചുനിർത്തി. മുൻവാരം സൂചിപ്പിച്ചപോലെതന്നെ ഉയർന്ന അളവിൽ കച്ചവടങ്ങൾ നടന്നതിനാൽ കോട്ടയത്തുനാലാം ഗ്രേഡ് 16,600 ൽ നിന്നു16,700 ലേക്കു കയറിയതിന്റെ ചുവടുപിടിച്ച് കൊച്ചിയിൽ നിരക്ക് 16,500 രൂപയിൽനിന്നു16,700 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,400 രൂപയിലാണ്. ഒട്ടുപാൽ കിലോയ്ക്ക് 112 രൂപയിലും ലാറ്റക്സ് 115 രൂപയിലുമാണ്.
ബാങ്കോക്കിൽ റബർ വില 14,125ൽനിന്നു 13,673 ലേക്കിടിഞ്ഞു. മികച്ച കാലാവസ്ഥ തുടരുന്നതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ ടാപ്പിങ് രംഗം സജീവമാണ്. ആഗോള റബർ ഉത്പാദനം മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 8.8 ശതമാനം ഉയർന്നു.
സ്വർണം
കേരളത്തിൽ സ്വർണവില പവന് 35,440 രൂപയിൽനിന്നു 35,800 രൂപയായി. ഗ്രാമിനുവില 4475 രൂപ. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1787 ഡോളറിൽനിന്ന് 1813 ഡോളർവരെ കയറിയശേഷം ക്ലോസിങിൽ 1807 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.