ഓഹരി അവലോകനം / സോണിയ ഭാനു
കാലവർഷംഅൽപ്പം വൈകിയാണെങ്കിലും രാജ്യത്ത് സജീവമായത് ഓഹരിവിപണിയിൽ ഉണർവ് സൃഷ്ടിച്ചു. സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചതിനിടയിലും വിദേശഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. ബോംബെ സൂചിക 753 പോയിന്റും നിഫ്റ്റി 233 പോയിന്റും പ്രതിവാര നേട്ടം കൈവരിച്ചു.
കോർപറേറ്റ് ഭീമൻമാർ ഈവാരം തിളക്കമാർന്ന ത്രൈമാസ റിപ്പോർട്ടുകളുമായി രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് വിപണി. ആഭ്യന്തരധനകാര്യസ്ഥാപനങ്ങൾ രംഗത്തു സജീവമാണ്. പിന്നിട്ടവാരം ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും അവർ നിക്ഷപകരായി മൊത്തം 3232 കോടിരൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം, വിദേശ ഓപ്പറേറ്റർമാർ 2667 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നിട്ടും, ഇൻഡെക്സുകൾ റിക്കാർഡ് പുതുക്കിയതിനു പിന്നിൽ പ്രദേശികനിക്ഷേപകരുടെ ശക്തമായ പിന്തുണയാണ്.
നിഫ്റ്റി താഴ്ന്ന റേഞ്ചായ 15,644ൽനിന്നു കൈവരിച്ച ഊർജവുമായി മുൻ റിക്കാർഡായ 15,914ലെ തടസവും ഭേദിച്ച് എക്കാലത്തെയും ഉയർന്ന നിലവാരമായ 15,962.25വരെ കയറിയശേഷം ക്ലോസിങിൽ 15,923 പോയിന്റിലാണ്. ഈവാരം 16,000ലെ നിർണായകതടസം വിപണി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ. പിന്നിട്ട 33 ദിവസമായി സൂചിക 15,450-15,962 റേഞ്ചിലാണു നീങ്ങുന്നത്. പോയവാരം 317 പോയിന്റ് നിഫ്റ്റി ചാഞ്ചാടി. തൊട്ടുമുൻവാരം ചാഞ്ചാട്ടം 281 പോയിന്റായിരുന്നു. ആ നിലയ്ക്കു നോക്കിയാൽ ചാഞ്ചാട്ടം 350 പോയിന്റായി മാറാം.
നിഫ്റ്റിക്കു മുന്നിൽ ഈവാരം 16,042ൽ ആദ്യപ്രതിരോധമുണ്ട്.ഇതു മറികടന്നാൽ 16,161നെ ലക്ഷ്യമാക്കി നീങ്ങും. എന്നാൽ, ലാഭമെടുപ്പു തിരുത്തലിനു വഴിമാറിയാൽ 15,724ൽ ആദ്യ താങ്ങുണ്ട്. ഇതു നിലനിർത്താനായില്ലെങ്കിൽ സാങ്കേതിക പരീക്ഷണങ്ങൾ 15,525വരെ തുടരാം.
നിഫ്റ്റിയുടെ ഡെയ്ലി, വീക്കിലി ചാർട്ടുകൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർബോട്ട് മേഖലയിലാണ്. വിപണിനിയന്ത്രണം ആരുടെ കൈപ്പിടിയിൽ ഒതുങ്ങുമെന്നതിനെ ആശ്രയിച്ചാവും വാരത്തിന്റെ രണ്ടാം പകുതിയിൽ നിഫ്റ്റി സഞ്ചരിക്കുക. ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച മാർക്കറ്റ് അവധിയാണ്. ബോംബെ സെൻസെക്സ് 52,386ൽനിന്നു റിക്കാർഡായ 53,129 പോയിന്റിലെ തടസവും ഭേദിച്ച് സർവകാല റിക്കാർഡായ 53,290.81വരെ മുന്നേറി. വാരാന്ത്യം സൂചിക 53,140ലാണ്. ഈവാരം 53,550ലെ ആദ്യതടസം മറികടന്നാൽ 53,961ലെ പ്രതിരോധ മേഖലയിലേക്കു സൂചിക മുന്നേറാം.
അതേസമയം, വിൽപ്പന സമ്മർദത്തിൽ ആദ്യതാങ്ങായ 52,468ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സെൻസെക്സ് 51,797വരെ തളരാം. യുഎസ് ഫെഡ് റിസർവ് യോഗം ഡോളർ സൂചികയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം.
ഡോളർ മികവിലേക്കുതിരിഞ്ഞാൽ വിദേശ ഫണ്ടുകൾ എമർജിങ് വിപണികളിൽ വിൽപ്പനക്കാവും. ഇതു ഫോറെക്സ് മാർക്കറ്റിൽ രൂപയെ സമ്മർദത്തിലാക്കും. വാരാവസാനംഡോളറിനു മുന്നിൽ രൂപ 74.60ലാണ്. പ്രതികൂലവാർത്തകൾ രൂപയെ 75ലേക്കു ദുർബലമാക്കാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് തളർച്ച. കോവിഡ് നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചകൾ കണക്കിലെടുത്താൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ എണ്ണവില ബാരലിനു 98 ഡോളറിലേയ്ക്ക് ഉയരാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു. പിന്നിട്ട വാരംക്രൂഡ് വില ബാരലിന് 76.68 ഡോളറിൽനിന്നു 72.38ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങിൽ 73.13 ഡോളറിലാണ്.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ വൻകുതിപ്പിനു സ്വർണം ശ്രമിച്ചെങ്കിലും ഉയർന്ന റേഞ്ചിലെ വിൽപ്പന സമ്മർദം മഞ്ഞലോഹത്തെതളർത്തി.
ട്രോയ് ഔൺസിന് 1807 ഡോളറിൽനിന്ന് 1832 ഡോളർവരെ കയറിയെങ്കിലും വാരാന്ത്യം 1811 ഡോളറിലാണ്. 1840ലെ പ്രതിരോധം തകർക്കാനാവാത്ത സാഹചര്യത്തിൽ ഈവാരം 1800ലെ താങ്ങിൽ പരീക്ഷണം നടത്താം. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1750 റേഞ്ചിലേക്ക് വിപണി തിരിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.