ഇന്ത്യൻ ഓഹരിവിപണിയിലെ ബുൾ റാലി തുടരുന്നു. മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ 17,300 ലേയ്ക്കു വാരാന്ത്യം നിഫ്റ്റി സൂചിക ചുവടുവച്ചു. നിഫ്റ്റി സർവകാല റിക്കാർഡിലേക്കു പ്രവേശിച്ചതിനൊപ്പം ഒരാഴ്ച്ചയിൽ വാരിക്കൂട്ടിയതു 618 പോയിന്റാണ്.
ഒരുമാസത്തിനിടയിൽ നിഫ്റ്റി സൂചിക സ്വന്തമാക്കിയതു 1193 പോയിന്റ് . ഈ വർഷം ഇതിനകം 3341 പോയിന്റ് ഉയർന്നതിനിടെ 23.90 ശതമാനം നിഫ്റ്റി വർധിച്ചു.
നിക്ഷേപകരെ കോരിത്തരിപ്പിച്ച് ബോംബെ സെൻസെക്സും പുതിയ ഉയരങ്ങൾ കീഴടക്കാൻ മത്സരിച്ചു. ചരിത്രത്തിൽ ആദ്യമായി 58,000 പോയിന്റിന് മുകളിലാണ് സെൻസെക്സ്. ഒരാഴ്ച്ചകൊണ്ട് തിളക്കമാർന്ന 2000 പോയിന്റ് ഉയർന്നു.
നിഫ്റ്റി 16,705ലാണ് ഇടപാടുകൾ തുടങ്ങിയത്. മുൻ വാരം ഇതേ കോളത്തിൽ ദീപിക വ്യക്തമാക്കിയ നിഫ്റ്റിയുടെദൃഷ്ടി 17,300നെ ലക്ഷ്യമാക്കുന്ന കാര്യം ശരിവച്ച് കേവലം അഞ്ച് ദിവസങ്ങളിൽ സൂചിക ഉയർന്നതു 3.70 ശതമാനം. റിക്കാർഡുകൾ പുതുക്കി 17,000 പോയിന്റ് കടന്ന് വെളളിയാഴ്ച്ച ചരിത്രത്തിൽ ആദ്യമായി 17,340.10വരെ സഞ്ചരിച്ചശേഷം ക്ലോസിംഗിൽ 17,323 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിക്ക് 17,503ലാണ് ആദ്യ പ്രതിരോധം, ഇതു തകർക്കാനായാൽ 17,684 നെ ലക്ഷ്യമാക്കിയാവും പിന്നീടുള്ള സഞ്ചാരം. പ്രോഫിറ്റ് ബുക്കിംഗ് ഓപ്പറേറ്റർമാരും ഫണ്ടുകളും ഒന്നിച്ച് അണിനിരന്നാൽ 16,978ൽ ആദ്യസപ്പോർട്ടുണ്ട്,
ഇതു നഷ്ടപ്പെട്ടാൽ തിരുത്തൽ 16,634വരെ നീളാം.
നിഫ്റ്റിയുടെ മറ്റു സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ മൂന്നാംവാരത്തിലും ഓവർ ബോട്ടാണ്. സൂപ്പർ ട്രൻഡ് , പാരാബോളിക്ക് എസ് എആർ എന്നിവ ബുള്ളിഷ് സിഗ്നൽ നിലനിർത്തി.
വാരാന്ത്യം ബിഎസ്ഇ ആദ്യമായി 58,000കടന്ന് റിക്കാർഡായ 58,194.79വരെ ഉയർന്നശേഷംക്ലോസിംഗി ൽ 58,129 ലാണ്. ഈവാരം സെൻസെക്സിന് 58,678-59,229 പോയിന്റിൽ പ്രതിരോധവും തിരുത്തലിന് ശ്രമിച്ചാൽ 57,096-56,063ൽ താങ്ങുമുണ്ട്.
രൂപ ഒരിക്കൽകൂടി മികവു കാണിച്ചു. പ്രമുഖ കറൻസികൾക്കു മുന്നിൽ യുഎസ് ഡോളറിനു നേരിട്ട തളർച്ച രൂപയുടെ മൂല്യം 67 പൈസ ഉയർത്തി . ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് ഉയർന്നു. വാരാരംഭത്തിലെ13.13 റേഞ്ചിൽനിന്നു 15.51 ലേക്ക് ഉയർന്ന് മുന്നറിയിപ്പു നൽകിയശേഷം ക്ലോസിംഗിൽ 14.63 ലാണ്.
വീണ്ടും 15 മറികടന്നാൽ 17.80 ലേയ്ക്കുംതുടർന്ന് 20 റേഞ്ചിലേയ്ക്കും ഉയർന്ന്അപായസൂചന നൽകുന്ന പക്ഷം നിക്ഷേപകർ കരുതലോടെ വിപണിയെ സമീപിക്കണം. എതാണ്ട് ഇരുപത് പ്രവൃത്തി ദിനങ്ങളിൽ നിഫ്റ്റി 1000 പോയിന്റ് മുന്നേറി. മികച്ച രീതിയിൽ കരുത്തു നിലനിർത്തുന്നതിനൊപ്പം ഇനിയും മുന്നേറാമെങ്കിലും അടുത്ത രണ്ടാഴ്ച കളിൽ തിരുത്തൽ സാധ്യത തലഉയർത്താൻ ഇടയുള്ളതിനാൽ ജാഗ്രത ഗുണകരമാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.