വിപണി വിശേഷം/കെ.ബി. ഉദയഭാനു
കപ്പൽ കൂലിയിലെ വർധന കയറ്റുമതി സമൂഹത്തെ സുഗന്ധവ്യഞ്ജന സംഭരണത്തിൽനിന്നു പിന്തിരിപ്പിക്കുന്നു. കുരുമുളകുവില താഴ്ന്നു. പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിംഗ് സ്തംഭിച്ചതു ടയർ നിർമാതാക്കളെ മുൾമുനയിലാക്കി. നാളികേരോത്പന്നങ്ങൾക്കു ഡിമാൻഡ് മങ്ങി. ഡോളറിന്റെ തളർച്ച രാജ്യാന്തര സ്വർണവില ഉയർത്തി.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണി ക്രിസ്മസ്‐ന്യൂ ഇയർ ബയ്യിംഗിന് ഒരുങ്ങിയതിനിടയിൽ കണ്ടെയ്നർ ക്ഷാമവും കപ്പൽ കൂലിയിലുണ്ടായ വർധനയും ഫലത്തിൽ കാർഷിക മേഖലയുടെ കണക്കുകൂട്ടൽ തെറ്റിക്കും.
രാജ്യാന്തര മാർക്കറ്റിൽ ഇതര ഉത്പാദന രാജ്യങ്ങളുമായുള്ള കടുത്ത മത്സരങ്ങളെ മറികടന്ന് പുതിയ ഓർഡറുകൾ കൈപ്പിടിയിൽ ഒതുക്കുന്നത് കയറ്റുമതിക്കാർക്ക് ഇനി ക്ലേശകരമാവും. അമേരിക്കയിലേക്കും യുറോപ്പിലേക്കുമുള്ള കടത്തുകൂലി വർധന ഉത്പന്ന വിലയിൽ പ്രതിഫലിക്കുന്നതിനാൽ ഇറക്കുമതിക്കാർ രംഗത്തുനിന്ന് അകലാം.
വർഷത്തിന്റെ ആദ്യ പകുതിയിൽ കോവിഡ് ഭീതിയിൽ ബയ്യർമാർ വിട്ടുനിന്നതു മൂലം വൻകിട ഇറക്കുമതിക്കാരുടെ ഗോഡൗണുകളിലും കാര്യമായി സ്റ്റോക്കില്ല. ഡിസംബർവരെ സുഗന്ധവ്യഞ്ജനങ്ങൾക്ക് കൂടുതൽ ഓർഡറുകൾ വിപണി കണക്കുകൂട്ടിയെങ്കിലും ചരക്കു കൂലി വർധന സ്ഥിതിഗതികൾ സങ്കീർണമാക്കാം.
കുരുമുളക്
ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 5675 ഡോളറിൽനിന്നു 5785 ഡോളർ വരെ വാരമധ്യം ഉയർന്നു, ഇതിനിടെ വാങ്ങൽ താത്പര്യം കുറഞ്ഞതോടെ ആഭ്യന്തരവില 42,200ൽനിന്നു 41,800 ലേക്കിടിഞ്ഞു. പെടുന്നനെ സംഭവിച്ച 400 രൂപയുടെ ഇടിവ് കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും സമ്മർദത്തിലാക്കി. മലേഷ്യൻനിരക്ക് 6025 ഡോളറാണ്. ഇന്തോനേഷ്യ ടണ്ണിന് 200 ഡോളർ ഉയർത്തി 4290 ഡോളറാക്കി. വിയറ്റ്നാം 4125നും ബ്രസീൽ 3950 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഉത്തരേന്ത്യൻ ഡിമാൻഡ് മങ്ങിയതോടെ കൊച്ചിയിൽ അൺഗാർബിൾഡ് മുളകിനു 40,200രൂപയിൽനിന്നു 39,800 രൂപയായി.
റബർ
സംസ്ഥാനത്തെ മാർക്കറ്റുകളിൽ ടയർകമ്പനികൾ സജീവമാണ്. മഴ വീണ്ടും ശക്തിപ്രാപിച്ചതു ടാപ്പിംഗ് തടസപ്പെടുത്തി. ലഭ്യത ഉയരുമെന്നു വ്യവസായികൾ ഓരോ ആഴ്ചയിലും കണക്കുകൂട്ടുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ അവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. ഉത്പാദന മേഖലയും നിരാശയിലാണ്. ഒരു വശത്തു സാമ്പത്തിക ഞെരുക്കം രൂക്ഷമാക്കുന്നതിനാൽ വെട്ട് പരമാവധി ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പുലർച്ചെയുള്ള മഴ തിരിച്ചടിയായി. ഷീറ്റിന് മാത്രമല്ല, ലാറ്റക്സിനും ക്ഷാമമുണ്ട്.
നാലാം ഗ്രേഡ് റബർ വില 18,100രൂപയിൽനിന്ന് 17,950 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡിന് 100 രൂപ കുറഞ്ഞ് 17,400-17,800 രൂപയായി. ഒട്ടുപാൽ 125 ലേയ്ക്ക് താഴ്ന്നപ്പോൾ ലാറ്റക്സ് 126ൽനിന്ന് 122 ലേയ്ക്ക് ഇടിഞ്ഞു. റബർ സെപ്റ്റംബർ അവധി 18,150ൽനിന്നു 17,630 രൂപയായെങ്കിലും തിരിച്ചു വരവിന് ശ്രമിച്ചാൽ 18,500ൽ ഇടം പിടിക്കാം. ബാങ്കോക്കിൽ വില 13,663 രൂപയാണ്.
നാളികേരം
നാളികേരോത്പന്ന വിലയിൽ മാറ്റമില്ല. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര വെളിച്ചെണ്ണ ഉത്പാദകർ കൊപ്ര സംഭരണ രംഗത്തുനിന്ന് അൽപ്പം അകന്നു. അതേസമയം വിപണി വിലയെക്കാൾ അൽപ്പം ഉയർത്തി ചരക്കുസംഭരണത്തിനു വ്യവസായികൾ നീക്കം നടത്തിയെങ്കിലും കാര്യമായി സംഭരിക്കാനായില്ലെന്നാണു സൂചന. തമിഴ്നാട്ടിൽ കൊപ്ര 10,200ലും എണ്ണ 14,900ലുമാണ്. പ്രാദേശികതലത്തിൽ എണ്ണയ്ക്ക് ആവശ്യം ഉയർന്നില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 16,800രൂപയിലും കൊപ്ര 10,450ലും സ്റ്റെഡി.
ഏലം
ഏലം വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ലേല കേന്ദ്രങ്ങളിൽ വരവിൽ കാര്യമായ മാറ്റമില്ല. ഉത്പാദനം ചുരുങ്ങിയതു വരവിനെ ബാധിച്ചതായി ഒരു വിഭാഗം വിലയിരുത്തുന്നു. ഉത്സവ സീസണിൽ കുതിപ്പ് അനുഭവപ്പെടുമെന്ന വിശ്വാസത്തിലാണു കാർഷികമേഖല. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും രംഗത്തുണ്ട്. വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്കു 1800 രൂപവരെ കയറിയത് കർഷകരിൽ പ്രതീക്ഷ പകർന്നെങ്കിലും വാരാന്ത്യം വില 1379 ലേയ്ക്ക് നീങ്ങി. ശരാശരി ഇനങ്ങൾ 1049 രൂപയിലാണ്.
സ്വർണം
സ്വർണ മുന്നേറ്റം തുടരുന്നു. ഓഗസ്റ്റ് ആദ്യ പകുതിയിൽ 34,560 രൂപയിൽ തുടങ്ങിയ ബുൾ റാലി വാരാന്ത്യം പവനെ 35,600 രൂപയിലെത്തിച്ചു. ഗ്രാമിന് വില 4450 രൂപ. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1818 ഡോളറിൽനിന്നു 1830 ഡോളറായി. പ്രമുഖ നാണയങ്ങൾക്കു മുന്നിൽ ഡോളറിനു തിളക്കം മങ്ങിയതു സ്വർണം നേട്ടമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.