ഓഹരി അവലോകനം/സോണിയ ഭാനു
മധുരപ്പതിനേഴിൽ നീങ്ങുന്ന നിഫ്റ്റിയെ പതിനേട്ടിലേക്കു കടത്തിവിടാൻ വിദേശഫണ്ടുകൾക്കു താത്പര്യക്കുറവുള്ളതുപോലെ. മുൻവാരം സൂചിപ്പിച്ച 17,500 റേഞ്ചിലെ ആദ്യപ്രതിരോധം തകർക്കാനുള്ള കരുത്ത് വിപണിക്ക് ലഭ്യമായില്ലെന്നു മാത്രമല്ല, സൂചികയുടെ പ്രതിദിന ചാഞ്ചാട്ടത്തിലും കുറവു ദൃശ്യമായി.
മൂന്നാംവാരത്തിലും നേട്ടത്തിലാണെങ്കിലും വർധന 119 പോയിന്റിൽ ഒതുങ്ങി. തൊട്ടുമുൻവാരത്തിലെനേട്ടം 618 പോയിന്റായിരുന്നു. ബോംബെ സെൻസെക്സിലെ കുതിപ്പ് നാലിലൊന്നായി ചുരുങ്ങി 452 പോയിന്റിൽ ഒതുങ്ങി. ഓഗസ്റ്റ് ആദ്യവാരം 2005 പോയിന്റ് ഉയർന്നിരുന്നു.
വിദേശഫണ്ടുകൾ വീണ്ടും കളം മാറ്റി ചവിട്ടുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ പ്രദേശിക നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു.
ബോംബെ സെൻസെക്സ് സീനിയർ സിറ്റിസൺ പാദവിയിലേക്കു ഉറ്റുനോക്കുന്നു. ദീപാവലിവേളയിൽ 60 ലേക്ക് പ്രവേശിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൂചിക. അതേസമയം, പതിനെട്ടു തികയാൻ നിഫ്റ്റിക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന വിശ്വാസത്തിലാണ് ഓപ്പറേറ്റർമാർ.
നിഫ്റ്റിസൂചിക 17,323 പോയിന്റിൽനിന്നു 17,340ലെ റിക്കാർഡ് തകർത്ത് ചരിത്രത്തിൽ ആദ്യമായി 17,436 വരെഉയർന്നു. കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യപ്രതിരോധമായ 17,503 റേഞ്ചിലേക്ക് അടുക്കാൻ അവസരം നൽകാതെ വിദേശ ഓപ്പറ്റേർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനാൽ സൂചിക 17,289വരെ താഴ്ന്നെങ്കിലും വ്യാപാരാന്ത്യം 17,369 പോയിന്റിലാണ്. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര ക്ലോസിംഗാണിത്.
വിപണിയുടെ സാങ്കേതികവശങ്ങൾ പലതും ഓവർ ബോട്ടായതിനാൽ തിരുത്തൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. ഈവാരം 17,440ലാണ് ആദ്യപ്രതിരോധം. ഈ തടസം തുടക്കത്തിൽ മറികടന്നാലും 17,511 ലും 17,658 പോയിന്റിലും വീണ്ടും പ്രതിരോധമുണ്ട്. ലാഭമെടുപ്പിനു വിദേശഓപ്പറേറ്റർമാർക്കൊപ്പം ആഭ്യന്തര ഫണ്ടുകളുംവിപണിയിൽ അണിനിരന്നാൽ 17,293ൽ ആദ്യതാങ്ങുണ്ട്.
ഇതു നഷ്ടപ്പെട്ടാൽ 17,217-17,070 റേഞ്ചിലേക്ക് സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയ ഇൻഡിക്കേറ്ററുകൾ തുടർച്ചയായ നാലാം വാരത്തിലും ഓവർ ബോട്ടാണ്.
ബോംബെ സൂചിക ഉയർന്നെങ്കിലും കഴിഞ്ഞ മൂന്നാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ നേട്ടം ഒരു ശതമാനത്തിൽ ഒതുങ്ങി. ഓഗസ്റ്റ് ആദ്യവാരം 2005 പോയിന്റും അതിനു തൊട്ട് മുൻവാരം 795 പോയിന്റും വർധിച്ച ബിഎസ് ഇ സൂചിക കഴിഞ്ഞവാരം ഉയർന്നതു 452 പോയിന്റ് മാത്രമാണ്. മുൻനിര ഓഹരികളിലെ വാങ്ങൽ താത്പര്യത്തിലുണ്ടായ കുറവ് സൂചികയിൽ പ്രകടമായി.
58,129ൽനിന്നു 58,194ലെ റിക്കാർഡ് തകർത്തെങ്കിലും 58,553വരെ ഉയരാനുള്ള ആയുസ് മാത്രമാണ് ഈ അവസരത്തിൽ വിപണിക്ക് ലഭ്യമായത്.
മാർക്കറ്റ് ക്ലോസിംഗിൽ 58,305ൽ നിലകൊള്ളുന്ന സെൻസെക്സ് ഈവാരം 58,045ൽ ആദ്യസപ്പോർട്ട് നിലനിർത്തി 58,559ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ 58,813ലേക്കും തുടർന്ന് 59,327നെയും ലക്ഷ്യമാക്കാം. എന്നാൽ, ആദ്യസപ്പോർട്ടിൽ കാലിടറിയാൽ സാങ്കേതികതിരുത്തലിൽ 57,785-57,270 റേഞ്ചിലേക്കു പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 72.90ൽനിന്നു 73.84 ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം 73.52ലാണ്. പോയവാരം വിദേശ ഓപ്പറേറ്റർമാർ 1537 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് 14.63നിന്ന് 15.27ലേക്കുയർന്നെങ്കിലും ക്ലോസിംഗിൽ 14.08ലാണ്. സൂചിക 20 ലേക്കു മുന്നേറിയാൽ ഓഹരിസൂചികയിൽ ചാഞ്ചാട്ടത്തിന് ഇടയുള്ളതിനാൽ കരുതലോടെ നീങ്ങുക.
യുഎസ് ഫെഡ് റിസർവ് അടുത്തവാരം വായ്പാ അവലോകനത്തിന് ഒത്തുചേരും. യൂറോപ്യൻ കേന്ദ്രബാങ്ക് ഒത്തുചേർന്നെങ്കിലും പലിശയിൽ മാറ്റം വരുത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.