വിപണി വിശേഷം/കെ.ബി. ഉദയഭാനു
കൊപ്രയ്ക്ക് പതിനായിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്താനാവുമോ? കാർഷിക കേരളം ഉറ്റുനോക്കുന്നു. ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുത്തനെ കുറച്ചു. രാജ്യാന്തര റബറിലെ തളർച്ച മറയാക്കി വ്യവസായികൾ ആഭ്യന്തരനിരക്ക് ഇടിച്ചു.
വിപണികളിൽ ഷീറ്റ് ക്ഷാമം. ഇറക്കുമതി കുരുമുളക് ഉത്തരേന്ത്യയിൽ താഴ്ന്ന വിലയ്ക്ക് ലഭ്യമായതു ഭീഷണി ഉയർത്തുന്നു. ശൈത്യകാല ആവശ്യങ്ങൾക്ക് ഉത്തരേന്ത്യക്കാർ ചുക്കിൽ താത്പര്യം കാണിക്കുന്നു. സ്വർണവിലയിൽ ചാഞ്ചാട്ടം.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് വിലത്തകർച്ച. ബഹുരാഷ്ട്ര കന്പനികൾ കൊപ്ര സംഭരണം കുറച്ചതു ദക്ഷിണേന്ത്യൻ വിപണികളെ പിടിച്ചുലച്ചു. ഡിമാൻഡ് മങ്ങിയതിനാൽ കൊച്ചിയിൽ കൊപ്ര 10,450ൽനിന്നു 10,000ലേക്കു ശനിയാഴ്ച ഇടിഞ്ഞു. ഈ വാരം അഞ്ചക്കത്തിലെ ഈ നിർണായക താങ്ങ് നഷ്ടപ്പെട്ടാൽ വെളിച്ചെണ്ണയും പിടിച്ചുനിൽക്കാൻ ക്ലേശിക്കും.
16,900രൂപയിൽനിന്ന് എണ്ണ വാരാന്ത്യം 16,400 രൂപയായി. കാങ്കയത്തു കൊപ്ര 10,000 രൂപയിലാണെങ്കിലും അവിടെ എണ്ണവില 14,500 രൂപ മാത്രമാണ്. ക്വിന്റലിന് ഏതാണ്ട് 2000 രൂപയുടെ അന്തരമുള്ളതിനാൽ ചാഞ്ചാട്ട സാധ്യത ശക്തമാകാം.
ഉത്സവ സീസണിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രം ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിഡ്യൂട്ടി വെട്ടിക്കുറച്ചു. ക്രൂഡ് പാം ഓയിൽ ഇറക്കുമതി നികുതി പത്തു ശതമാനത്തിൽനിന്നു 2.5 ശതമാനമാക്കി. ക്രൂഡ് സോയ, ക്രൂഡ് സൂര്യകാന്തി നികുതി 7.5 ശതമാനത്തിൽനിന്ന് 2.5 ശതമാക്കി. പാം ഓയിൽ, സോയ ഓയിൽ, സൂര്യകാന്തി- ശുദ്ധീകരിച്ച എണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി 37.5ൽനിന്നു 32.5 ശതമാനമാക്കി.
റബർ
വിദേശത്ത് റബറിനു നേരിട്ട തളർച്ച ഇന്ത്യയിലും പിരിമുറുക്കം ഉളവാക്കി. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉത്പന്നം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഉത്പാദക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. തായ്ലൻഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലും റബർവില കുറയുന്നതിനാൽ അവധിയിൽ വാങ്ങൽ താത്പര്യം കുറഞ്ഞു.
റെയിൻ ഗാർഡിട്ട സംസ്ഥാനത്തെ തോട്ടങ്ങളിൽ ടാപ്പിംഗ് മുന്നേറുന്നു. അതേസമയം, തെക്കൻ ജില്ലകളിൽ കനത്ത മഴമൂലം തോട്ടങ്ങളിൽനിന്നു വിട്ടുമാറാൻ കർഷകർ നിർബന്ധിതരായി. 17,950 രൂപയിൽനിന്നു നാലാം ഗ്രേഡ് 17,400ലേക്കി ടിഞ്ഞു. അഞ്ചാം ഗ്രേഡിന് 17,400-17,800 രൂപയിൽനിന്ന് 16,800-17,200 രൂപയായി. പൊടുന്നനെ സംഭവിച്ച വിലഇടിവ് സ്റ്റോക്കിസറ്റുകളെ ഞെട്ടിച്ചു, കർഷകർ പുതിയ ചരക്ക് വിൽപ്പനയ്ക്ക് താത്പര്യം കാണിച്ചില്ല. ഒട്ടുപാൽ കിലോയ്ക്കു 120 രൂപയായും ലാറ്റക്സ് 118ലേയ്ക്കും ഇടിഞ്ഞു.
സംസ്ഥാനത്ത് റബർ ഉത്പാദനം ഫെബ്രുവരിവരെയുള്ള അഞ്ചു മാസങ്ങളിൽ ഉയരും. രാജ്യത്തെ റബർ ഉത്പാദനത്തിൽ 70 ശതമാനവും ഒക്ടോബർ മുതലുള്ള അഞ്ചു മാസങ്ങളിലാണ്. ശൈത്യ കാലത്തിന് തുടക്കം കുറിക്കുന്നതോടെ മരങ്ങൾ കൂടുതൽ പാൽ ചുരത്തുമെന്നതിനാൽ ഷീറ്റ് വരവ് ഉയരുമെന്ന പ്രതീക്ഷയിലാണ് ടയർ കന്പനികളും ഇതര വ്യവസായികളും.
കുരുമുളക്
ഉത്തരേന്ത്യൻ ആവശ്യക്കാരുടെ അഭാവം കുരുമുളകിനെ ബാധിച്ചു. അന്തർസംസ്ഥാന വാങ്ങലുകാർ സംഭരണം കുറച്ചു. വിദേശ ചരക്ക് താഴ്ന്ന വിലയ്ക്ക് വിറ്റഴിക്കാൻ വ്യവസായികൾ നീക്കം നടത്തുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളകിന് 39,600 രൂപ. രാജ്യാന്തരവില ഇന്ത്യൻ കുരുമുളകിന് ടണ്ണിന് 5785 ഡോളറിൽനിന്ന് 5650 ഡോളറായി. മലേഷ്യൻ മുളകു വില 6000 ഡോളറാണ്. ഇന്തോനേഷ്യ 4300 ഡോളറിനും വിയറ്റ്നാം 4200നും ബ്രസീൽ 4050 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്ക് സംഭരണത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യ. വരവ് കുറഞ്ഞതിനാൽ ആഭ്യന്തര ഡിമാൻഡ് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. വിധിധയിനം ചുക്ക് 16,500-17,500 രൂപ.
ജാതിക്ക
വ്യവസായികൾ ജാതിക്ക, ജാതിപത്രിയിൽ താത്പര്യം നിലനിർത്തി. വിദേശ ഓർഡർ ലഭിച്ചവരും ഉത്പന്നം സംഭരിക്കുന്നുണ്ട്. ദീപാവലിക്ക് ആഭ്യന്തര മാർക്കറ്റിൽ നിരക്ക് വർധിക്കുമെന്ന കണക്കു കൂട്ടലിലാണ് ഒരു വിഭാഗം. കാലടിയിൽ ജാതിക്ക തൊണ്ടൻ കിലോയ്ക്ക് 290 രൂപയിലും പരിപ്പ് 590 രൂപയിലുമാണ്.
സ്വർണം
ആഭരണകേന്ദ്രങ്ങളിൽ പവൻ 35,600 രൂപയിൽനിന്ന് 35,200 രൂപയായി. ഗ്രാമിനു വില 4400 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1830 ഡോളറിൽനിന്ന് 1787 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.