വിപണി വിശേഷം/കെ.ബി. ഉദയഭാനു
കങ്കയത്ത് കൊപ്ര വില മൂന്നാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഉയർന്നതു നമ്മുടെ ഉത്പാദകർക്ക് പ്രതീക്ഷ നൽകും. കൊപ്ര പതിനായിരത്തിലെ താങ്ങ് നിലനിർത്തി. കുരുമുളക് വീണ്ടും 420 രൂപയിലെ പ്രതിരോധ മേഖലയിൽ.ഉത്സവകാല ഡിമാൻഡ് 465വരെ ഉയർത്താം. ലേല കേന്ദ്രങ്ങളിൽ ഏലക്ക ലഭ്യത ഉയർന്നു. രാജ്യാന്തര റബർ അവധിയിലെ വിൽപ്പന സമ്മർദം തിരിച്ചടിയായി. ആഗോള തലത്തിൽ സ്വർണം വിൽപ്പന സമ്മർദത്തിൽ.
നാളികേരം
ഉത്സവദിനങ്ങൾ അടുത്തതോടെ ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് പ്രതീക്ഷ പകർന്ന് കൊപ്ര വിലയിൽ നേരിയ മുന്നേറ്റം. ഏതാണ്ട് മൂന്നാഴ്ചയോളം തളർച്ചയിൽ അകപ്പെട്ട നാളികേരോത്പന്ന വിപണിക്ക് പുതുജീവൻ പകരുന്ന സൂചനകളാണ് വാരാവസാനം കാങ്കയത്തുനിന്ന് പുറത്തുവരുന്നത്.
കൊച്ചിയിലും തമിഴ്നാട്ടിലും 10,000 രൂപയിലെ നിർണായക താങ്ങിൽ വിപണി കൈവരിച്ച വിജയം വെളിച്ചെണ്ണവില ഒരിക്കൽക്കൂടി മുന്നേറാൻ സാഹചര്യം ഒരുക്കാം. അയൽ സംസ്ഥാനത്ത് കൊപ്ര 100 രൂപയുടെ മികവുമായി 10,100ലേക്ക് കയറിയെങ്കിലും കൊച്ചിയിൽ ഒരു ചുവടുപോലും മുന്നേറാനായില്ല. മാസാരംഭ ഡിമാൻഡ് വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കാം.
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ നീക്കം കുറഞ്ഞത് ഒരു വിഭാഗം മില്ലുകാരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. കൊച്ചിയിൽ കൊപ്ര 10,000 രൂപയിലും വെളിച്ചെണ്ണ 16,400 രൂപയിലുമാണ്. മഹാനവമി‐വിജയദശമിക്കു മുന്നോടിയായി പാചകയെണ്ണകളുടെ വില ഉയരാം.
കുരുമുളക്
ഇന്ത്യയിൽ കുരുമുളകുവില ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും നിർണായക പ്രതിരോധ മേഖലയിൽ. ആഭ്യന്തര വ്യാപാരികൾ വിപണിയിൽ തിരിച്ചെത്തിയത് ഇടപാടുകളുടെ വ്യാപ്തി ഉയർത്തുമെന്നാണു വിലയിരുത്തൽ. ഏറെ നിർണായകമായ 420 രൂപയിലാണ് ഗാർബിൾഡ് കുരുമുളക്. ഉത്സവ ഡിമാൻഡ് ഉത്പാദന മേഖലയുടെ പ്രതീക്ഷയ്ക്കൊത്തു ചുവടുവച്ചാൽ സ്വാഭാവികമായും 465 രൂപവരെ മുന്നേറാം.
എന്നാൽ, വിദേശചരക്ക് എത്തിച്ചവർ താഴ്ന്ന വിലയ്ക്ക് ചരക്കു വിറ്റഴിക്കുന്നുണ്ട്. ശ്രീലങ്ക, വിയറ്റ്നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്നു ചരക്ക് ടണ്ണിന് 4000 ഡോളറിന് ഇറക്കുമതി നടത്തിയിട്ടുണ്ട്. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 39,000 രൂപയിലും ഗാർബിൾഡ് 42,000 ലും ക്ലോസിങ് നടന്നു.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5900 ഡോളറിനും മലേഷ്യൻ മുളക് വില 6020 ഡോളറിനും ഇന്തോനേഷ്യ 4370 ഡോളറിനും വിയറ്റ്നാം 4300നും ബ്രസീൽ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലം
ഏലം വിളവെടുപ്പ് ഊർജിതമായതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവിൽ വർധന. ഉത്സവ സീസൺ അടുത്തതിനാൽ ഉത്തരേന്ത്യൻ ഡിമാൻഡ് ഉയരുമെന്നുതന്നെയാണു വാങ്ങലുകാരുടെയും വിലയിരുത്തൽ. അതേസമയം, ഉത്പാദന മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് വില ഉയരുന്നില്ലെന്നാണു കർഷകർ വിലയിരുത്തുന്നത്.
കാർഷിക ചെലവുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് അമിതമായി ഉയർന്നത് അവരെ സമ്മർദത്തിലാക്കി. പിന്നിട്ടവാരം അരലക്ഷം കിലോയ്ക്കുമുകളിൽ ഏലക്ക ഓരോ ലേലത്തിലും വിൽപ്പനയ്ക്ക് ഇറങ്ങി. വാരാവസാനം മികച്ചയിനങ്ങൾ കിലോയക്കു 1409 രൂപയിലും ശരാശരി ഇനങ്ങൾ 1116 രൂപയിലുമാണ്.
ചുക്ക്
ചുക്ക് വിലയിൽ മാറ്റമില്ല. ഉത്തരേന്ത്യക്കാർ ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം വൈകാതെ ഊർജിതമാക്കാനുള്ള നീക്കത്തിലാണ്. ഉത്പാദന മേഖലയിൽനിന്നു കുറഞ്ഞ അളവിലാണ് ചുക്ക് വിൽപ്പനയ്ക്കെത്തുന്നത്. കൊച്ചിയിൽ വിവിധയിനം ചുക്കിന് 16,500-17,500 രൂപ.
റബർ
കാലാവസ്ഥ റബർ ടാപ്പിംഗിന് അനുകൂലമായതു തോട്ടം മേഖലയ്ക്ക് പ്രതീക്ഷ നൽകിയതിനിടയിൽ രാജ്യാന്തര വില കുത്തനെ ഇടിഞ്ഞതു കർഷകരെ ഞെട്ടിച്ചു. ഉത്പാദന രംഗം ഉണർന്നെങ്കിലും കൊച്ചിയിലും കോട്ടയത്തും പുതിയ ഷീറ്റ് വരവ് നാമമാത്രമായിരുന്നു.
17,400ൽ വിൽപ്പനയ്ക്ക് തുടക്കം കുറിച്ച ആർ എസ് എസ് നാലാം ഗ്രേഡ് വാരാന്ത്യം 16,800ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 600 രൂപ കുറഞ്ഞ് 16,200-16,600 രൂപയായി. ഒട്ടുപാലിന് 400 രൂപ കുറഞ്ഞ് 11,600 ലും ലാറ്റക്സിന് 11,400 രൂപയിലുമാണ് ഇടപാടുകൾ നടന്നത്.
സ്വർണം
ആഗോള വിപണിയിൽ മഞ്ഞലോഹത്തിന് നേരിട്ട വിലത്തകർച്ച സംസ്ഥാനത്ത് പവന്റെ വില കുറയാൻ കാരണമായി. ആഭരണ വിപണികളിൽ പവൻ 35,720 രൂപയിൽനിന്നു വാരമധ്യം 35,080 ലേക്ക് ഉയർന്നെങ്കിലും വിദേശത്തെ തളർച്ചമൂലം നിരക്ക് 34,560 ലേക്കിടിഞ്ഞു. ഗ്രാമിനു വില 4320 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1753 ഡോളറിൽനിന്നു 1785ലേക്ക് ഒരവസരത്തിൽ സ്വർണ വില ഉയർന്നെങ്കിലും പിന്നീട് 1738 ഡോളറായി ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 1749 ഡോളറിലാണ്. ഈ വാരം ഔൺസിന് 1735‐1730 ഡോളറിലെ സപ്പോർട്ട് നിലനിർത്താമെങ്കിലും ഒക്ടോബറിൽ 1704 ഡോളറിലേക്ക് പരീക്ഷണത്തിന് ഇടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.