ഓഹരി അവലോകനം/ സോണിയ ഭാനു
ഓഹരിവിപണി ഊർജം തിരിച്ചുപിടിച്ച ആവേശത്തിലാണ്. കൈനിറയെ പണവുമായി രംഗത്തെത്തിയ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയെ അമ്പരപ്പിച്ച് മുൻനിര- രണ്ടാംനിര ഓഹരികൾ വാരിക്കൂട്ടാൻ മത്സരിച്ച് താഴ്ന്നതലത്തിൽനിന്നും ബോംബെസെൻസെക്സിനെയും നിഫ്റ്റിയെയും കൈപിടിച്ചുയർത്തി.
വാങ്ങൽ താത്പര്യം കനത്തതോടെ സൂചിക രണ്ടു ശതമാനം പ്രതിവാര നേട്ടത്തിലാണെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 17,947ലെ പ്രതിരോധം ഭേദിക്കാൻ നിഫ്റ്റിക്കായില്ല. നിഫ്റ്റി 363 പോയിന്റും സെൻസെക്സ്1293 പോയിന്റും പ്രതിവാര മികവിലാണ്.
നിഫ്റ്റി നാലാഴ്ച്ചയായി 18,000 പോയിന്റ് മറികടക്കാനുള്ള ശ്രമത്തിലാണ്. ഓഗസ്റ്റ് ആദ്യം 16,000ൽ നീങ്ങിയ നിഫ്റ്റി മാസാവസാനം 17,000 ലേക്കു കുതിച്ചെങ്കിലും ഒക്ടോബർ പത്തു പിന്നിടുമ്പോഴും 18,000 പോയിന്റ് ബാലികേറാമലയായി തുടരുന്നു.
ഈ വാരം നിഫ്റ്റി 18,017നെ ലക്ഷ്യമാക്കിയാവും ഇടപാടുകൾ ആരംഭിക്കുക. ഈ കടമ്പ ഭേദിച്ചാൽ സ്വാഭാവികമായും 18,139 കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കും. എന്നാൽ, ലാഭമെടുപ്പിനു നീക്കമുണ്ടായാൽ 17,696ൽ ആദ്യതാങ്ങുണ്ടെങ്കിലും ലാഭമെടുപ്പിൽ വിൽപ്പന സമ്മർദമായാൽ തിരുത്തൽ 17,497വരെ തുടരാം.
നിഫ്റ്റി സൂചികയുടെ ഡെയ്ലിചാർട്ടിലെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷ് മൂഡിൽ സഞ്ചരിക്കുകയാണ്.
അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ഓവർ ബോട്ടാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ ന്യൂട്രൽ റേഞ്ചിലും.
ബോംബെ സെൻസെക്സ് ഒരിക്കൽക്കൂടി 60,000നു മുകളിൽ സ്ഥാനം പിടിച്ചു.
ഈ വാരം വിപണി ലക്ഷ്യമിടുന്നതു 60,472 പോയിന്റിനെയാണ്, ഈ പ്രതിരോധം മറികടക്കാൻ 59,386 പോയിന്റിലെ സപ്പോർട്ട് നിലനിർത്തുന്നതിനെ ആശ്രയിച്ചാവും തുടർമുന്നേറ്റം.
വെളളിയാഴ്ച ദൃശ്യമായ ബുൾറാലി ആവർത്തിച്ചാൽ 60,885-61,971 ലേക്കു മാസത്തിന്റെ രണ്ടാം പകുതിയിൽ സെൻസെക്സ് പ്രവേശിക്കാം.
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു തകർച്ച. ഡോളറിനു മുന്നിൽ രൂപ 74.12 ൽനിന്ന് 75.17ലേക്കു ദുർബലമായശേഷം 74.99 ലാണ്. മുൻവാരംസൂചിപ്പിച്ചതാണ് രൂപ 75ലേക്കു ദുർബലമാകുമെന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.