ന്യൂഡൽഹി: സ്വിസ് ബാങ്ക് നിക്ഷേപമുള്ള ഇന്ത്യൻ പൗരന്മാരുടെ മൂന്നാംഘട്ട വിവരങ്ങൾ ഇന്ത്യക്കു കൈമാറി. ഇത്തവണയും ആരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭൂരിഭാഗവും യുഎസ്, യുകെ, അഫ്രിക്ക, തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളിൽ താമസമാക്കിയവരോ ബിസിനിസുകാരോ ആണെന്ന വിവരം മാത്രമാണു പുറത്തുവരുന്നത്. കഴിഞ്ഞമാസമാണ് വിവരകൈമാറ്റം നടന്നിട്ടുള്ളത്.
ഈ വർഷം ആന്റിഗ്വ, ബർബുഡ, അസർബൈജാൻ, ഡൊമിനിക്ക, ഘാന, ലെബനൻ, മക്കാവു, പാക്കിസ്ഥാൻ, ഖത്തർ, സമോവ, വനുവാടു എന്നീ രാജ്യങ്ങളിലെയും നിക്ഷേപവിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആകെ 96 രാജ്യങ്ങളിലെ 33 ലക്ഷം പേരുടെ നിക്ഷേപ വിവരങ്ങളാണ് സ്വിറ്റ്സർലൻഡ് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ടത്.
70 രാജ്യങ്ങളുമായി പരസ്പരവിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് വിവരങ്ങൾ കൈമാറിയത്. അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും അവ സംരക്ഷിക്കാനുമുള്ള നിയമസാധുത കരാറിലൂടെ ഉറപ്പുവരുത്തിയിട്ടുണ്ട്.
2019 സെപ്റ്റംബറിലാണ് അനധികൃത നിക്ഷേപമുള്ളവരുടെ ആദ്യഘട്ട വിവരം ഇന്ത്യക്കു ലഭിച്ചത്. 75 രാജ്യങ്ങൾക്കൊപ്പമായിരുന്നു അന്ന് ഇന്ത്യയുടെ സ്ഥാനമെങ്കിൽ കഴിഞ്ഞവർഷം ഇത് 86 രാജ്യങ്ങളായി.
ഇത്തവണ 96 ഉം. സ്വിസ് ബാങ്കിൽ തുക നിക്ഷേപിച്ചയാളുടെ പേര്, വിലാസം, ടാക്സ് ഐഡറ്റിഫിക്കേഷൻ നന്പർ, കന്പനി/സ്ഥാപനം, ആകെ തുക എന്നിവ തെളിവായി ഉപയോഗിച്ച് അനധികൃത സ്വത്ത് സന്പാദനക്കേസിൽ ഇവരെ കുടുക്കാൻ സർക്കാരിനു കഴിയും.
ഇതുകൂടാതെ നികുതി വെട്ടിപ്പു നടത്തി സ്വിസ് ബാങ്ക് നിക്ഷേപം നടത്തിയെന്നു കണ്ടെത്തിയ നൂറിലേറെ ഇന്ത്യൻ പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങൾ കേന്ദ്രം ഈ വർഷം ശേഖരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.