ഓഹരി അവലോകനം/സോണിയ ഭാനു
ഓഹരിവിപണി റിക്കാർഡുകളുടെ പൂക്കാലംതീർത്ത് വിജയദശമി ആഘോഷിച്ചു. ബോംബെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്കു ചുവടുവച്ചു.
വിപണിയെ ആവേശം കൊള്ളിച്ച് ബാങ്ക്നിഫ്റ്റിയും വർധിച്ച ആവേശത്തിലാണ്. പിന്നിട്ടവാരം നാലു ശതമാനത്തിൽ അധികം ഉയർന്നബാങ്ക് നിഫ്റ്റി നാലു ദിവസത്തിനിടയിൽ വാരിക്കൂട്ടിയത് 1623 പോയിന്റാണ്. ഒരു മാസത്തിനിടയിൽ ഈ സൂചിക ഏഴര ശതമാനം കയറി. മിഡ്ക്യാപ്-സ്മോൾ ക്യാപ് വിഭാഗം ഓഹരികളിലും പ്രാദേശിക നിക്ഷേപകർ പിടിമുറുക്കി.
ഡെയ്ലിചാർട്ടിൽ ബുള്ളിഷായ ബാങ്ക്നിഫ്റ്റിയുടെ പ്രകടനം നിക്ഷേപകരെ ഈ വാരം ആവേശം കൊള്ളിക്കാം. മുൻനിരബാങ്കുകൾ ഉടൻ ത്രൈമാസ പ്രവർത്തനഫലം പുറത്തുവിടും.ആറു പ്രവൃത്തിദിനങ്ങളിൽ അഞ്ചു ശതമാനം തിളങ്ങിയ ബാങ്ക്നിഫ്റ്റി 39,340 പോയിന്റിലാണ്, 40,000 ലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.
വിപണി സാങ്കേതികമായി ബുള്ളിഷായത് ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും. ഐസിഐസിഐബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക്ഓഫ് മഹാരാഷ്ട്ര, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നിവ ഈ വാരം പ്രവർത്തനറിപ്പോർട്ട് പുറത്തുവിടും. ബാങ്ക് നിഫ്റ്റിയിൽ ഓഗസ്റ്റ് ആദ്യമാണ് ബുൾ റാലി തുടങ്ങിയത്.
നീണ്ട ആഴ്ചകളിലെ ശ്രമഫലമായി നിഫ്റ്റി 18,000നു മുകളിലെത്തി. പോയവാരം സൂചിക മൂന്നു ശതമാനം ( 548 പോയിന്റ്) വർധിച്ചു. താഴ്ന്ന നിലവാരമായ 17,887പോയിന്റിൽനിന്നുള്ള കുതിപ്പിൽ എക്കാലത്തെയും ഉയരമായ18,350.75വരെ സഞ്ചരിച്ചശേഷം വ്യാപാരാന്ത്യം 18,338ലാണ്.
ഈ വാരം സൂചിക 18,033ലെ ആദ്യസപ്പോർട്ട് നിലനിർത്തി 18,496നെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കാം. ഈ അവസരത്തിൽ വിദേശപിന്തുണ ലഭ്യമായാൽ സ്വാഭവികമായും മുന്നേറ്റം 18,654വരെ നീളാം. ക്രൈഡിറ്റ് റേറ്റിങ് ഏജൻസികളിൽനിന്ന് അനുകൂലവാർത്തകളുണ്ടായാൽ ദീപാവലി മുഹൂർത്തവ്യാപാരത്തിൽ നിഫ്റ്റി 19,100 റേഞ്ചിലെത്താം.
റിക്കാർഡിൽ നീങ്ങുന്ന നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ് അഞ്ച് മാസമായി ബുൾ റാലിയിലാണ്. പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് ഇറങ്ങാം.
ബോംബെ സെൻസെക്സ് 60,059 പോയിന്റിൽനിന്ന് 59,945ലേക്കു തളർന്നെങ്കിലും വാരത്തിന്റെ രണ്ടാംപകുതിയിൽ ഇരട്ടിവീര്യവുമായി 61,000വും കടന്ന് ചരിത്രത്തിൽ ആദ്യമായി 61,353വരെ കയറി. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 61,305 പോയിന്റിലാണ്. വെളളിയാഴ്ച വിപണി അവധിയായിരുന്നു. സെൻസെക്സ് 61,923ലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഈ പ്രതിരോധം തകർത്താൽ 62,542 നെ ലക്ഷ്യമാക്കി സൂചിക നീങ്ങും.
ഇതിനിടയിൽ ലാഭമെടുപ്പു നടന്നാൽ 60,115ൽ ആദ്യതാങ്ങുണ്ട്. പിന്നിട്ടവാരം സെൻസെക്സ് 1628 പോയിന്റ് മുന്നേറി. സൂചികയുടെ പ്രതിദിന, പ്രതിവാര ചാർട്ടിൽ എംഎസിഡി ബുള്ളിഷായതു കാളക്കൂട്ടങ്ങൾക്ക് അനുകൂലമാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപ 74.99ൽനിന്നു 75.59ലേക്കു ദുർബലമായെങ്കിലും വാരാന്ത്യം വിനിമയമൂല്യം 75.03 ലാണ്.
സെപ്റ്റംബറിൽ വിദേശഓപ്പറേറ്റർമാർ 13,363 കോടി രൂപയും ഓഗസ്റ്റിൽ 14,376 കോടി രൂപയും നിക്ഷേപിച്ചു. രണ്ടു മാസങ്ങളിലെ വാങ്ങലുകളുമായി താരതമ്യം ചെയ്താൽ ഈ മാസം നിക്ഷേപത്തിൽ ഒരു റിവേഴ്സ് ട്രെൻഡ് കാണുന്നു. ഒക്ടോബറിൽ അവർ 1698 കോടി രൂപ പിൻവലിച്ചു.
വാരാന്ത്യം എണ്ണവില ബാരലിന് 84.81 ഡോളറിലാണ്. 2018 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ക്രൂഡ് 87 ഡോളർവരെ ഉയരുമെന്നു രണ്ടാഴ്ചമുന്നേ ഇതേകോളത്തിൽ വ്യക്തമാക്കിയിരുന്നു. വിപണിയുടെസാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ ബാരലിന് 96-99 ഡോളർവരെ ഉയരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.