ഓഹരി സൂചിക രണ്ടാഴ്ചകൊണ്ട് അഞ്ചു ശതമാനം മുന്നേറിയതു നിക്ഷേപകരെ ആവേശം കൊള്ളിച്ചു. വിദേശഫണ്ടുകൾ വീണ്ടും വിൽപ്പനക്കാരായെങ്കിലും ശക്തമായ പിന്തുണയുമായി ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ രംഗത്തുണ്ട്. ബോംബെ സെൻസെക്സ് 1478 പോയിന്റും നിഫ്റ്റി സൂചിക 443 പോയിന്റും കഴിഞ്ഞവാരം ഉയർന്നു. ഈ മാസം ഇതിനകം ഇവ യഥാക്രമം 2968 പോയിന്റും 902 പോയിന്റും വർധിച്ചു.
യുഎസ്-യൂറോപ്യൻ വിപണികൾ വാരാന്ത്യത്തില്‍ വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാണ്. നാണയപ്പെരുപ്പം കുതിക്കുന്നതിനാൽ പലിശ നിരക്ക് മാർച്ചിനുമുന്നേ ഉയർത്താനുള്ള സാധ്യത ഫണ്ടുകളെ വിൽപ്പനക്കാരാക്കി. പുതുവർഷം പിറന്നശേഷം യൂറോപ്യൻ മാർക്കറ്റുകൾ പലതും ആടിയുലയുന്നത് ആശങ്കയോടെയാണ് ഏഷ്യൻ രാജ്യങ്ങൾ വീക്ഷിക്കുന്നത്. കോർപറേറ്റ് മേഖലയിൽനിന്നുള്ള പുതിയ കണക്കുകളെ വിപണി ഉറ്റുനോക്കുന്നു. പണപ്പെരുപ്പം ഉയർന്നതലത്തിൽ നീങ്ങുന്നതും ആശങ്കയുളവാകുന്നു. കോവിഡ് കൂടുതൽ വ്യാപിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങുന്നതു സാന്പത്തിക വളർച്ച മുരടിപ്പിക്കാം.
നിഫ്റ്റി ബുള്ളിഷായി നീങ്ങുന്നതിനാൽ കാര്യമായ പ്രോഫിറ്റ് ബുക്കിംഗിന് ആഭ്യന്തര നിക്ഷേപകർ തയാറായില്ല. മുൻവാരത്തിലെ 17,812ൽനിന്നും കുതിച്ച സൂചിക 18,220ലെ പ്രതിരോധം മറികടന്ന് 18,286 പോയിന്റ് വരെ കയറിയശേഷം 18,225ൽ ക്ലോസ് ചെയ്തു. ഈ വാരം നിഫ്റ്റിക്ക് ആദ്യതടസം 18,398ലാണ്. വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് ഉത്സാഹിക്കുന്നതിനാൽ ഈ റേഞ്ചിൽ വിപണി കിതയ്ക്കാൻ ഇടയുണ്ടെങ്കിലും പ്രതിരോധം മറികടന്നാൽ 18,541 വരെ സഞ്ചരിക്കാം. സൂചിക ഉറ്റുനോക്കുന്നത് റിക്കാർഡായ 18,604നെയാണ്. വിപണിയുടെ താങ്ങ് 18,000 പോയിന്റിലാണ്.
ഡെയിലി ചാർട്ടിൽ നിഫ്റ്റിയുടെ സാങ്കേതികചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്ഏആർ എന്നിവ ബുള്ളിഷാണ്. എംഎസിഡിയും മുന്നേറ്റത്തിനു പച്ചക്കൊടി ഉയർത്തി. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബ്രോട്ടാണ്.
ബോംബെ സെൻസെക്സ് 59,744 പോയിന്റിൽനിന്നും 61,324 വരെ ഉയർന്നങ്കിലും ക്ലോസിംഗിൽ 61,223 പോയിന്റിലാണ്. ഈ വാരം 61,679 പോയിന്റിൽ ആദ്യ തടസമുണ്ട്. ഈ പ്രതിരോധം തകർത്താൽ സെൻസെക്സ് 62,136നെ ലക്ഷ്യമാക്കി നീങ്ങും. വിപണിയുടെ താങ്ങ് 60,410 പോയിന്റാണ്. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ 74.46 ൽനിന്ന് 73.74ലേയ്ക്ക് ശക്തിപ്രാപിച്ചശേഷം വാരാന്ത്യം 74.15ലാണ്. വിദേശഫണ്ടുകൾ 2989 കോടി രൂപയുടെ വിൽപ്പനയും 112 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 3629 കോടി രൂപയുടെ ഓഹരി വാങ്ങി.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം ജനുവരി ഏഴിന് അവസാനിച്ച വാരം 897 മില്യണ്‍ ഡോളർ കുറഞ്ഞ് 632.7 ബില്യണ്‍ ഡോളറിലെത്തി. ആഗോളവിപണിയിൽ ക്രൂഡ്ഓയിൽ ബാരലിന് 81 ഡോളറിൽനിന്നും 86.45 ഡോളറായി. സ്വർണം ട്രോയ് ഒൗണ്‍സിന് 1797 ഡോളറിൽനിന്നും 1830 വരെ കയറിയശേഷം 1818 ഡോളറിലാണ്.
ഓഹരി അവലോകനം / സോണിയ ഭാനു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.