വിപണി വിശേഷം/ കെ.ബി. ഉദയഭാനു
ചിങ്ങം അടുത്തതോടെ നാളികേരോൽപ്പന്ന വിപണി തയ്യാറെടുക്കുന്നത് കുതിപ്പിനു തന്നെയോ ? ഉൽപാദന മേഖലയിൽ ആശയകുഴപ്പം തല ഉയർത്തുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ മാറ്റമില്ല, ആഭ്യന്തര ആവശ്യം ഉയരാഞ്ഞത് കുരുമുളക് വിപണിയെ നിരാശപ്പെടുത്തി. ലേല കേന്ദ്രങ്ങളിൽ പുതിയ ഏലം വരവ് ഉയർന്നു. കാലാവസ്ഥ തെളിഞ്ഞതോടെ റബർ കർഷകർ വീണ്ടും തോട്ടങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു, ഉൽപാദനം ഉയരുമെന്ന നിഗമനത്തിൽ വ്യവസായികൾ അകന്ന്കളിക്കുന്നു.
സംസ്ഥാനത്ത് നാളികേരരോൽപ്പന്നങ്ങളുടെ വില ഒരുമാസത്തിൽ ഏറെയായ നിർജീവസ്ഥയിൽ തുടരുകയാണ്. വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ നിന്നും കൂടുതൽ പച്ചതേങ്ങ വിൽപ്പനയ്ക്ക് ഇറങ്ങിയത് കൊപ്ര വിപണിയുടെ മുന്നേറ്റത്തിന് തടസമായി.
വ്യവസായികൾ വില ഉയർത്തി കൊപ്ര ശേഖരിക്കാൻ ഇനിയും താൽപര്യം കാണിച്ചിട്ടില്ല, അതേ സമയം ഓഫർ നിരക്കിൽ എണ്ണ വൻകിട മാളുകളിലും സുപ്പർ മാർക്കറ്റുകളിലും രണ്ടാഴ്ചയിൽ ഏറെയായി ലിറ്റലിന്135 രൂപ വരെ താഴ്ത്തി വെളിച്ചെണ്ണ വാഗ്ദാനം ചെയ്ത പല കന്പനികളും അൽപ്പം പിൻവലിഞ്ഞു. സ്റ്റോക്ക്താഴ്ന്ന വിലയ്ക്ക്ഇറക്കാതെ പിടിമുറുക്കി നിരക്ക്ഉയർത്താനുള്ള അണിയറ നീക്കം തുടങ്ങിയെങ്കിലും ഇത്എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിൽ വൻകിട വ്യവസായികൾക്ക്പോലും വ്യക്തമായ ഒരു ധാരണയില്ലാത്ത അവസ്ഥയാണ്.
ആടിമാസമാണെങ്കിലും തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നിന്നും ഉയർന്ന അളവിൽ നാളികേരം വിൽപ്പനയ്ക്ക് ഇറങ്ങുന്നതിനാൽ അവിടെ കൊപ്ര 8100 രൂപയായി താഴ്ന്നാണ് ഇടപാടുകൾ നടക്കുന്നത്. കൊച്ചിയിൽ കൊപ്ര നാലാം വാരത്തിലും 8250 രൂപയിലാണ്. ഈ വാരം ബഹുരാഷ്ട്ര കമ്പനികൾ കൊപ്രയോട് കാണിക്കുന്ന താൽപര്യത്തെ ആസ്പദമാക്കിയാവും വിപണിയുടെ ഗതിവിഗതികൾ നിലനിൽക്കുന്നത്. മാരികോയും കേരഫെഡും വിപണിയിലെ വൻശക്തികൾ തന്നെയെങ്കിലും അവർ നിരക്ക് ഉയർത്തിയാലും ഓണ ശേഷം മാർക്കറ്റിന്റെ നിലനിൽപ്പ് വീണ്ടും തുലാസിലാവും.
സർക്കാർ ഏജൻസികൾ മുൻ മാസങ്ങളിൽ അൽപ്പം ആത്മാർഥത കൊപ്ര സംഭരണ വിഷയത്തിൽ കാണിച്ചിരുന്നങ്കിൽ ഇത്തരം ഒരു നാഥനില്ലാത്ത അവസ്ഥ നാളികേര മേഖലയ്ക്ക് അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 13,800 രൂപ. എണ്ണ വില 14,400 കടന്നാൽ 14,700 ൽ വീണ്ടും തടസം നേരിടാം.
കുരുമുളകിന് ക്ഷീണം
അന്തർസംസ്ഥാന വ്യാപാരികളിൽ നിന്നുള്ള പിന്തുണ കുരുമുളകിന് ഉറപ്പു വരുത്താനാവാഞ്ഞത് ഉൽപ്പന്നത്തെ സമ്മർദത്തിലാക്കുന്നു. വാങ്ങലുകാർ രംഗത്ത് സജീവമായാൽ മാത്രമേ കാർഷിക മേഖലയുടെ കണക്ക് കൂട്ടലുകൾക്ക് അനുസൃതമായി മുളകിന് മുന്നേറാനാവു. കഴിഞ്ഞ ദിവസങ്ങളിലും ഉൽപാദകർ ചരക്ക് നീക്കം നിയന്ത്രിച്ചെങ്കിലും വാങ്ങലുകാരുടെ അഭാവം വിലക്കയറ്റത്തിനു തടസമായി.
കുരുമുളകിന് ഇത് ഓഫ് സീസണായതിനാൽ വിലക്കയറ്റം ഏതവസരത്തിലും വിപണിയെ പിടികൂടുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകളും. അൺ ഗാർബിൾഡ് കുരുമുളക് 49,500 രൂപയിലും ഗാർബിൾഡ്മുളക് 51,500 രൂപയിലും സ്റ്റെഡിയാണ്.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക്വില ടണ്ണിന്6475 ഡോളറാണ്. ബ്രസീൽ 3000 ഡോളറിനും ഇന്തോനേഷ്യ 4125 ഡോളറായും വില ഉയർത്തി. വിയെറ്റ്നാം 37504000 ഡോളറിനും ശ്രീലങ്ക 5050 ഡോളറിനും മലേഷ്യ 5900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലക്ക വരവ് ഉയർന്നു
സംസ്ഥാനത്തെ വിവിധ ലേല കേന്ദ്രങ്ങളിൽ പുതിയ ഏലക്ക വരവ് ഉയർന്നത് വാങ്ങലുകാർ നേട്ടമാക്കി. ഉൽപാദകർ ചരക്ക് ഇറക്കുന്നതിനാൽ വിലയിൽ കാര്യമായ വർദ്ധന വരുത്താതെയാണ് കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളിൽ ചരക്ക്ശേഖരിക്കുന്നത്. 80,000 കിലോ ചരക്ക്വരെ ലേലത്തിന് ഇറങ്ങുന്നത് കണക്കിലെടുത്താൽ മാസാവസാനതോടെ വരവ് ഒരു ലക്ഷം കിലോയിലേയ്ക്ക് അടുക്കാനുള്ള സാധ്യതകളിലേയ്ക്കാണ്സ്ഥിതിഗതികൾ നീങ്ങുന്നത്.
അതേ സമയം മാസാരംഭത്തിലെ കനത്ത മഴ ലേലത്തിലെ ലഭ്യത കുറക്കുമെന്ന് വിലയിരുത്തുന്നവരും രംഗത്തുണ്ട്. അറബ് രാജ്യങ്ങൾ ഇന്ത്യൻ ഏലത്തിൽ താൽപര്യം കാണിക്കുന്നുണ്ട്. മികച്ചയിനങ്ങൾ കിലോ 1668 രൂപ വരെ ഉയർന്നപ്പോൾ ശരാശരി ഇനങ്ങളുടെ വില വാരാന്ത്യം 1040 രൂപയായി കയറി.
മാറാതെ ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകളിൽ മാറ്റമില്ല. കറിമസാല വ്യവസായികളും ഔഷധ നിർമ്മാതാക്കളും ഉൽപ്പന്നം ശേഖരിക്കാൻ രംഗത്തുണ്ട്.
ടാപ്പിംഗ് തുടങ്ങി റബർ കർഷകർ
മഴ മാറി കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ ഈവാരം ടാപ്പിംഗ് പുനരാരംഭിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് വലിയോരു വിഭാഗം കർഷകർ. അതുകൊണ്ട്തന്നെ സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയിലേയ്ക്ക് ശ്രദ്ധതിരിക്കുമെന്ന് ടയർ ലോബി കണക്ക് കൂട്ടുന്നത്. ഓണം അടുത്ത പശ്ചാത്തലത്തിൽ ഉത്സവ ആവശ്യങ്ങൾ മുന്നിൽ കണ്ട് ചെറുകിടകാരും വിപണിയിലേയ്ക്ക്തിരിയാൻ ഇടയുണ്ട്.
കൊച്ചിയിൽ ആർ എസ്എസ് നാലാം ഗ്രേഡ് റബർ 17,000 രൂപയിൽ നിന്നും 16,600 ലേയ്ക്ക് ഇടിഞ്ഞു, അതേ സമയം വാരാന്ത്യത്തിൽ 16,500 നും ഇടപാടുകൾ നടന്നതായി വ്യാപാര രംഗം വ്യ ക്തമാക്കി. അഞ്ചാം ഗ്രേഡ്റബർ 16,000‐16,500 രൂപയിൽ നിന്നും 15,500‐16,000 ലേയ്ക്ക് താഴ്ന്നു. ചെറുകിട വ്യവസായികൾ ഒട്ടുപാൽ വില 200 രൂപ കുറച്ച്11,800 ന് ശേഖരിച്ചു, ലാറ്റക്സ്10,800 രൂപയിൽ നിന്ന്10,600 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.