വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: തെങ്ങ് കൃഷിയുള്ള സംസ്ഥാനങ്ങളെ അവഗണിച്ച് നാമമാത്ര തെങ്ങ് കൃഷിയുള്ള ഗുജറാത്തിലേക്ക് നാളികേര വികസന ബോർഡ് ഫണ്ട് ഒഴുക്കുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ1.18 ശതമാനം ഭൂമിയിലെ തെങ്ങ് കൃഷിക്കായി 562.04 കോടി രൂപയുടെ പദ്ധതികളാണ് ഈവർഷം നാളീകേര ബോർഡ് ഒരുക്കുന്നത്. ബാക്കിയുള്ള സംസ്ഥാനങ്ങൾക്കായി നീക്കിവച്ചത് 110 കോടി രൂപ മാത്രം.
ഗുജറാത്തിൽ 25000 ഹെക്ടറിലായി കഴിഞ്ഞവർഷം 26 കോടി തേങ്ങ ഉത്പാദിപ്പിച്ചു. ഹെക്ടറിന് 8542 മാത്രമാണ് ഉത്പാദന ക്ഷമത.
ഗുജറാത്തിലെ ജില്ലകളായ ഗിർ സോമനാഥിലെ 10800 ഹെക്ടറിൽ നിന്ന് 10.68 ഉം ജുനഗറിലെ 6000 ഹെക്ടറിൽ നിന്ന് 5.99 ഉം ഭവ് നഗറിലെ 361 ഹെക്ടറിൽ നിന്ന് 3.57 കോടിയും തേങ്ങ വീതം കിട്ടി. നഴ്സറി സ്ഥാപിക്കൽ, തൊഴിലാളി ഇൻഷ്വറൻസ്, മൂല്യാധിഷ്ഠിത ഉത്പന്ന നിർമാണം, നടീൽ വസ്തു ഉത്പാദനം തുടങ്ങിയവയ്ക്കാണ് പണം ചെലവഴിക്കുന്നത്.
ഈവർഷത്തെ നാളികേര ദിനാഘോഷം ഗുജറാത്തിലെ ജുനഗഡിൽ സംഘടിപ്പിക്കുകയും അവിടെ നാളീകേര വികസന ബോർഡിന് സംസ്ഥാന ഓഫീസ് തുടങ്ങുകയും ചെയ്തു.
ഗോതന്പ്, ചോളം, കടുക്, കരിന്പ്, പരുത്തി, ഉരുള കിഴങ്ങ്, പെരുഞ്ചീരകം, മല്ലി തുടങ്ങിയ പ്രധാന കൃഷികൾക്കായി വൻതോതിൽ ഫണ്ട് ഒഴുക്കുന്നതിനു പുറമേയാണ് തെങ്ങു കൃഷി സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് കൂടി ഗുജറാത്തിലേക്ക് ഒഴുക്കുന്നത്.
നാളികേര വികസന ബോർഡിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 83 ശതമാനം തേങ്ങ ഉത്പാദിപ്പിക്കുന്നത് തമിഴ്നാട്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളാണ്. തമിഴ്നാട് 33.8 ഉം, കർണാടക 25.2 ഉം, കേരളം 24 ഉം, ആന്ധ്ര 7.2 ഉം ശതമാനം വീതം തേങ്ങ ഉത്പാദിപ്പിക്കുന്നു. ഇതിനു പുറമേ ആറ് സംസ്ഥാനങ്ങളിൽകൂടി തെങ്ങ് കൃഷിയുണ്ട്.
വർഷങ്ങളായി കേരളത്തിന് നാളികേര വികസന ബോർഡ് വഴി തെങ്ങ് കൃഷിക്ക് ഫണ്ട് ലഭിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.