തിരുവനന്തപുരം: എട്ടു മാസക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭകരെ സൃഷ്ടിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വഴി ഇതിനോടകം 1,01,353 സംരംഭങ്ങൾ ആരംഭിച്ചത് ചരിത്രനേട്ടമാണ്. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.
സംരംഭങ്ങളുടെ കാര്യത്തിൽ കേരളത്തിലെ പ്രധാന നാഴികക്കല്ലാണിതെന്നും മന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി -ഭക്ഷ്യ സംസ്കരണ മേഖലയിലാണ്. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 11,672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23,874 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ 4,352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8,078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവീസ് മേഖലയിൽ 7,810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17,707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി.
വ്യാപാര മേഖലയിൽ 31,676 സംരംഭങ്ങളും 1,817 കോടിയുടെ നിക്ഷേപവും 58,038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്. വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 25,000ത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചുവെന്നതും നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.