സംസ്ഥാനത്ത് വേനൽമഴ ലഭ്യമായെങ്കിലും കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് തുടർമഴ ലഭിക്കാഞ്ഞത് ആശങ്കയേറ്റുന്നു. രണ്ടുമാസമായി നിലച്ച റബർവെട്ട് മഴയുടെ മികവിൽ മാസാവസാനം പുനരാരംഭിക്കാൻ സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. പകൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും തോട്ടങ്ങളിലെ നിർജീവാവസ്ഥ തുടരാം. ഇതിനിടയിൽ വിദേശ റബർ അവധി വ്യാപാരത്തിൽ അലയടിച്ച വില്പന സമ്മർദം ഏഷ്യൻ മാർക്കറ്റുകളെ തളർത്തിയത് മറയാക്കി ടയർ ലോബി അഭ്യന്തര നിരക്കു താഴ്ത്തി.
വിലയിടിവിനെത്തുടർന്നുണ്ടായ വില്പനക്കാരുടെ അഭാവംമൂലം വാരാവസാനം ചുവടുമാറ്റിച്ചവിട്ടാനുള്ള നീക്കങ്ങളും ടയർ കന്പനികൾ തുടങ്ങി. ടയർ നിർമാതാക്കൾ നാലാംഗ്രേഡ് 14,400 ൽ നിന്നും 14,300 ലേക്ക് താഴ്ത്തിയ ശേഷം ശനിയാഴ്ച വീണ്ടും 14,400 രൂപയാക്കി ഉയർത്തി. അഞ്ചാംഗ്രേഡ് റബർ 13,700-14,200 രൂപയിലും ഒട്ടുപാലും ലാറ്റക്സും 9200 രൂപയിലും വിപണനംനടന്നു.
വിപണിയെ തളർത്താൻ വാങ്ങലുകാർ എല്ലാ അടവും പയറ്റുന്നുണ്ടെങ്കിലും അവർക്ക് വൻതോതിൽ റബർ ആവശ്യമുണ്ട്. രാജ്യാന്തരവില കിലോ 141ൽ നീങ്ങുന്നതിനാൽ ഇറക്കുമതിക്ക് ആകർഷണം കുറവാണ്. മുൻനിര കന്പനികൾ ടയർ കയറ്റുമതിയുടെ അനുകൂല്യങ്ങളിലൂടെ (ഇൻസൻന്റീവ്) വിദേശ ഷീറ്റ് ശേഖരിച്ചെങ്കിലും അവരുടെ മൊത്തം ഉത്പാദനവുമായി താരമത്യം ചെയുന്പോൾ ശേഖരിക്കുന്ന ചരക്ക് നിശ്ചിത അളവിലൊതുങ്ങും.
ഏഷ്യൻ റബർ മാർക്കറ്റുകൾ തളർച്ചയിലാണ്. ജപ്പാൻ എക്സ്ചേഞ്ചിൽ മാർച്ച് അവധിതൊട്ട് മുൻവാരത്തിൽ 202 യെന്നിലെ പിന്തുണ നഷ്ടമായ അവസരത്തിൽത്തന്നെ വ്യക്തമാക്കിയതാണ് 197 യെന്നിൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാമെന്ന്. വാരമധ്യം വരെ ഈ പിന്തുണ നിലനിർത്തിയെങ്കിലും പിന്നീടുണ്ടായ തളർച്ചയിൽ 195 ലേകക്കു താഴ്ന്നു. പുതിയ സാഹചര്യത്തിൽ നേരത്തെ വ്യക്തമാക്കിയ 180 യെന്നിലേക്കുവരെ താഴാനുള്ള സാധ്യതയുണ്ട്.
അന്താരാഷ്ട്ര കാപ്പി എക്സ്ചേഞ്ചിൽ അറബിക്കാപ്പിയുടെ അവധി നിരക്കുകൾ ആറാഴ്ചകളായി താഴ്ന്ന നിലയിൽനിന്നുയർന്നു. അറബിക്കാപ്പിയുടെ തിരിച്ചുവരവ് റോബസ്റ്റ കാപ്പിക്കു കരുത്തു പകരാം. ഇതിനിടയിൽ, ദക്ഷിണേന്ത്യൻ തോട്ടങ്ങളിലെ കാപ്പി വിളവെടുപ്പ് പുർത്തിയായി. നവംബറിൽ തുടങ്ങിയ വിളവെടുപ്പിന് ശേഷം കേരളത്തിലെ കാപ്പി കർഷകർ പച്ച കാപ്പിക്കുരു സംസ്കരണത്തിൽ ശ്രദ്ധചെലുത്തി. ഇതിനിടയിൽ, വില്പനക്കാർ കുറഞ്ഞതോ
ടെ വിലകൂട്ടി ലഭ്യതയുറപ്പിക്കാൻ വാങ്ങലുകാർ ചരടുവലികൾ നടത്തി. എന്നാൽ അതുവലിയ വിജയമായില്ല. ഇതിനകംതന്നെ അവർ നിരക്ക് 160ൽനിന്ന് 220 രൂപവരെ ഉയർത്തിക്കഴിഞ്ഞു. കർണാടകത്തിലെ കൂർഗ്, ഹാസൻ, ചിക്കമംഗലൂർ മേഖലകളിലെ കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പു പുർത്തിയായെങ്കിലും അവിടെയും വില്പനക്കാർ കുറവാണ്. അന്താരാഷ്ട്ര കാപ്പി വില ഉയരുന്നതിനാൽ ആകർഷകമായ വില ഉറപ്പ് വരുത്താനാവുമെന്നാണ് ഒരു വിഭാഗം കർഷകരുടെ നിലപാട്. ഇതുമൂലം ചരക്ക് തിരക്കിട്ടു വിറ്റഴിക്കാൻ അവർക്കു താല്പര്യമില്ല. എന്തായാലും വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ കാപ്പിക്ക് കടുപ്പം കൂടാൻ തന്നെയാണ് സാധ്യത.
നാളികേര വിളവെടുപ്പ് ഉൗർജിതമായി. ഈ സാഹചര്യത്തിൽ സ്റ്റോക്ക് വിറ്റ ഴിക്കാൻ ഒരുവിഭാഗം രംഗത്തിറങ്ങിയത് വിപണിയെ സമ്മർദത്തിലാക്കി.
കാങ്കയത്ത് 8300 രൂപയിൽ ഇടപാടുകൾ നടന്നിരുന്ന കൊപ്ര വാരാവസാനം പെട്ടെന്നു 8000 ലേക്ക് തളർന്നു. പൊളളാച്ചിയിൽ 7900 നും ഇടപാടുകൾനടന്നു. ബഹുരാഷ്ട്ര കന്പനിയായ മാരിക്കോ 8300 രൂപവരെ മികച്ചയിനങ്ങൾക്കു നൽകി. വില ഉയർന്നിട്ടും തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് പല വൻകിട മില്ലുകളും താത്പര്യം പ്രകടിപ്പിച്ചില്ല. കൊച്ചിയിൽ 50 രൂപ കുറഞ്ഞ് 8400 ൽ കൊപ്രയുടെ വിപണനം നടന്നു. എണ്ണ 13,050 രൂപയിലാണ്. ഈസ്റ്റർ-വിഷു ഡിമാൻഡ് കേരളത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം സൃഷ്ടിക്കുമെന്നാണു വ്യാപാരരംഗത്തുള്ളവരുടെ വിലയിരുത്തൽ. ഇതിനിടെ കൊപ്രയിൽ വില്പന സമ്മർദം വിലയുയർത്തിയാൽ സ്റ്റോക്കിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ പലതും മാറിമറിയാം.
സാന്പത്തിക വർഷാന്ത്യമായതിനാൽ വായ്പകൾ തിരിച്ചടയ്ക്കാനുള്ള തിടുക്കത്തിലാണ് കാർഷിക മേഖല. കർഷകർ കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾ വില്പനയ്ക്ക് ഇറക്കിക്കഴിഞ്ഞു. ഈയവസരം മുതലാക്കാൻ വാങ്ങലുകാർ നിരക്കുതാഴ്ത്തി. കൊച്ചിയിൽ അണ്ഗാർബിൾഡ് കുരുമുളക് 48,800ലാണ്. അന്താരാഷഷ്ട്ര കുരുമുളക് വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6550 ഡോളറാണ്.
സ്വർണവില പുതിയ ചരിത്രം രചിച്ചു. 41,720 രൂപയിൽ വില്പന തുടങ്ങിയ പവൻ വില മുൻ റിക്കാർഡായ 42,880 തകർത്ത് 43,040ലേക്കും ശനിയാഴ്ച സർവകാല റിക്കാർഡായ 44,240ലേക്കും കുതിച്ചുകയറി. ഒറ്റയടിക്കു വർധിച്ചത് 1200 രൂപയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.