അടുത്ത മാസം വിഴിഞ്ഞത്ത് ആദ്യ കപ്പൽ
Monday, September 11, 2023 11:20 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്ത മാസം നാലിനു വൈകുന്നേരം നാലിന് പ്രഥമ ചരക്ക് കപ്പൽ തീരമണയുമെന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഒക്ടോബർ 28നു രണ്ടാമത്തെ കപ്പലും നവംബർ 11, 14 തീയതികളിലായി തുർന്നുള്ള ചരക്കു കപ്പലുമെത്തും.
ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്നു തുറമുഖത്തിനാവശ്യമായ കൂറ്റൻ ക്രെയിനുകൾ വഹിച്ചുകൊണ്ടാണ് ആദ്യ കപ്പൽ എത്തുന്നത്. പോർട്ട് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവൾ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത, സ്വാഭാവിക ആഴം 20 മീറ്ററിൽ അധികമുള്ള, അന്താരാഷ്ട്ര കപ്പൽ ചാലിനോടു വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണു വിഴിഞ്ഞം. പുലിമുട്ടിന്റെ മുക്കാൽ ഭാഗവും നിർമിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും 20നു രാവിലെ 11ന് മാസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ് എന്നിവർ സംബന്ധിക്കും. ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കന്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒക്ടോബർ അവസാനവാരം ഇന്റർനാഷണൽ ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും.