ജാതി ജാതിക്ക വിപണി മധ്യവർത്തികളുടെ പിടിയിൽ. ഉത്പന്ന വിലയിൽ പിന്നിട്ടവാരം നേരിയ ഉണർവ് കണ്ടെങ്കിലും ഇത് കുതിച്ചുചാട്ടത്തിന് വഴി ഒരുക്കില്ലെന്നാണ് സൂചന. ക്രിസ്മസ് അടുത്തിനാൽ സാന്പത്തിക ആവശ്യങ്ങൾക്കായി ഒരു വിഭാഗം കർഷകർ വിപണിയിലേക്ക് തിരിയും. അവരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ അരങ്ങേറുന്നു. പുതിയ ചരക്കിനായി മാർച്ച്‐ ഏപ്രിൽ വരെ കാത്തിരിക്കണം.
ഏലക്ക ലേലത്തിൽ ഏലക്ക ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാർക്ക് ഒപ്പം കയറ്റുമതിക്കാരും ഉത്സാഹിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ ഒരു കുതിച്ചു ചാട്ടം ദൃശ്യമായില്ല. ക്രിസ്മസ് ഡിമാൻഡ് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷ ഉത്പാദകർ നിലനിർത്തി. മികച്ചയിനങ്ങൾ ഒരവസരത്തിൽ 2,821 രൂപ വരെ മുന്നേറി.
കുരുമുളക് കുരുമുളക് വിലയിൽ കാര്യമായ മാറ്റമില്ല. സീസൺ അടുത്തതോടെ വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. ഇതിനിടയിൽ തെക്കൻ കേരളത്തിൽ നിന്നുള്ള മൂപ്പു കുറഞ്ഞ മുളകിന്റെ ലഭ്യതയും അവർ വിലയിരുത്തുന്നുണ്ട്. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 59,500 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 7750 ഡോളർ.
റബർ രാജ്യാന്തര റബറിൽ നിന്നുള്ള പ്രതികൂല വാർത്തകൾ തിരിച്ചടിയായി. ജാപ്പനീസ് എക്സ്ചേഞ്ചിലേയും ചൈന, സിംഗപ്പൂർ റബർ അവധി വിപണികളിലെയും മാന്ദ്യം അതേ വേഗത്തിൽ ബാങ്കോക്കിൽ പ്രതിഫലിച്ചതു കണ്ട് ഇന്ത്യൻ ടയർ നിർമാതാക്കൾ ഷീറ്റ് വില കിലോ 151 രൂപയായി കുറച്ചു. വൻകിടക്കാരുടെ നീക്കത്തിനിടയിൽ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് റബർ 150.50 രൂപയിൽനിന്നു 148 രൂപയാക്കി. കാലാവസ്ഥ അനുകൂലമായതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിംഗ് സജീവം.
സ്വർണം ആഭരണ കേന്ദ്രങ്ങളിൽ പവൻ സർവകാല റിക്കാർഡിൽ തിളങ്ങി. പവന് 45,680 രൂപയിൽനിന്നു ഒക്ടോബറിൽ രേഖപ്പെടുത്തിയ 45,920ലെ റിക്കാർഡ് പഴകഥയാക്കി 46,480ലേക്ക് വാരമധ്യം ഉയർന്നു. ഇതിനു ശേഷം അല്പം തളർന്ന പവൻ ശനിയാഴ്ച വൻ കുതിപ്പിലുടെ പുതിയ റിക്കാർഡായ 46,760 രൂപയായി.