എന്നാൽ, ഈ വാദത്തെ റിപ്പോർട്ടിലെ ഇന്ത്യൻ പങ്കാളിയായ ബ്രസ്റ്റ്ഫീഡിംഗ് പ്രമോഷൻ നെറ്റ്വർക്ക് ഓഫ് ഇന്ത്യ (ബിപിഎൻഐ) യുടെ പ്രതിനിധി ഡോ. അരുണ് ഗുപ്ത തള്ളിക്കളഞ്ഞു. ഉത്പന്നങ്ങളിൽ കൃത്രിമമധുരം ചേർക്കുന്പോൾ, രുചി കാരണം കുട്ടികൾ ഈ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളുടെ ഇഷ്ടം നോക്കി മാതാപിതാക്കൾ ഈ ഉത്പന്നം വീണ്ടും വാങ്ങും. അങ്ങനെ കന്പനിയുടെ വരുമാനം വർധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചസാരയുടെ അളവ്? കുട്ടികളിൽ ആകെ ഊർജ ഉപഭോഗത്തിന്റെ പത്തു ശതമാനം മാത്രമേ പഞ്ചസാര അനുവദിക്കാവൂ എന്നാണ് 2015ൽ ലോകാരോഗ്യസംഘടന പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്. ഇതു പിന്നീട്, അഞ്ചു ശതമാനം അല്ലെങ്കിൽ ഒരു ദിവസം 25 ഗ്രാം എന്ന അളവിലേക്കു കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന നിർദശിച്ചു. പഴം, പാൽ എന്നിവയിലെ സ്വാഭാവിക മധുരത്തിന് ഈ മുന്നറിയിപ്പ് ബാധകമല്ല. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയെയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിട്ടത്.
കൃത്രിമമധുരം? കൃത്രിമമായി നിർമിക്കുന്ന ഭക്ഷ്യ-പാനീയങ്ങളിൽ മധുരത്തിനായി ചേർക്കുന്ന സിറപ്പുകൾ ഉൾപ്പെടെയുള്ള രാസപദാർഥങ്ങളെയാണ് കൃത്രിമ പഞ്ചസാര (ആഡഡ് ഷുഗർ) എന്നു വിളിക്കുന്നത്. പഴങ്ങളിലും പാലിലുമുള്ള സ്വാഭാവിക മധുരം പോലെയല്ല, മാരകമാണിത്.
രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കു കൃത്രിമ പഞ്ചസാര അടങ്ങിയ ഉത്പന്നങ്ങൾ നൽകുന്നതിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃതിമ പഞ്ചസാര കുട്ടികളെ മോശം ഭക്ഷണശീലങ്ങളിലേക്കു നയിക്കുമെന്നും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ചിലയിനം അർബുദങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്നുമാണു മുന്നറിയിപ്പ്.