ഡെയ്ലി ചാർട്ടിൽ വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലാണെങ്കിലും സൂചിക ഇന്ന് ഒരു ശതമാനം മികവിനു നീക്കം നടത്തിയാൽ എംഎസിഡി സിഗ്നൽ ലൈനിനു മുകളിൽ ഇടംപിടിക്കും. അത്തരമൊരു സാഹചര്യം തുടർന്നുള്ള ദിവസങ്ങളിൽ മുന്നേറ്റ സാധ്യതകൾക്കു പച്ചകൊടിയാകും. പാരാബൊളിക്ക് എസ്എആർ ബുള്ളിഷായി. എന്നാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്.
ബോംബെ സെൻസെക്സ് 72,664ൽനിന്ന് 71,897ലേക്ക് ഇടിഞ്ഞെങ്കിലും തിരിച്ചുവരവിൽ 74,072ലേക്ക് ഉയർന്നു, ക്ലോസിംഗിൽ സെൻസെക്സ് 74,005 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധം 74,752ലാണ്. ഇതു മറികടന്നാൽ 75,499നെ വിപണി ലക്ഷ്യമാക്കും, 72,577ൽ താങ്ങുണ്ട്.
നിക്ഷേപിച്ച് വിദേശികൾ വിദേശഫണ്ടുകൾ പതിനൊന്നു ദിവസം ഇന്ത്യയിൽ വില്പനക്കാരായി നിലകൊണ്ടശേഷം വാരാവസാനം നിക്ഷേപകരായി. പിന്നിട്ടവാരം 12,174 കോടി രൂപയുടെ ഓഹരി വിറ്റശേഷം 1617 കോടിയുടെ വാങ്ങൽ വെള്ളിയാഴ്ച നടത്തി. ഈ മാസം അവരുടെ മൊത്തം വില്പന 37,149 കോടി രൂപയാണ്.
ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ തുടർച്ചയായ ഇരുപതാം ദിവസവും നിക്ഷപത്തിന് ഉത്സാഹിച്ചു. കഴിഞ്ഞ വാരം അവർ 14,563 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തരഫണ്ടുകൾ മേയിൽ ഇതിനകം 33,820 കോടി രൂപയുടെ നിക്ഷേപം നടത്തി. ഏപ്രിലിൽ അവർ 44,186 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചിരുന്നു.
രൂപയുടെ വിനിമയനിരക്ക് 83.50ൽനിന്നും 83.28ലേക്കു ശക്തിപ്രാപിച്ചു, വ്യാപാരാന്ത്യം രൂപ 83.33ലാണ്. ദുർബലമായാൽ രൂപ 83.45ലേക്കു നീങ്ങാം, മികവിനുള്ള സാധ്യതകൾ കണക്കിലെടുത്താൽ 83ലേക്കും തുടർന്ന് 82.90ലേക്കും കരുത്തുനേടാം.
സ്വർണം മുന്നോട്ട് ഫണ്ടുകൾ ആഗോളതലത്തിൽ സ്വർണത്തിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഒൗണ്സിന് 2360 ഡോളറിൽനിന്ന് 2422 ഡോളർ വരെ കയറി, ക്ലോസിംഗിൽ 2415 ഡോളറിലാണ്. ബുള്ളിഷ് മൂഡിൽ നീങ്ങുന്നതിനാൽ 2500 ഡോളറിലേക്കു കരുത്തുകാട്ടാം.
ക്രൂഡ് വില ജൂണ്-ജൂലൈയിൽ കുതിച്ചുചാട്ടത്തിനുള്ള ഒരുക്കത്തിലാണ്. വിപണിയുടെ സാങ്കേതികവശങ്ങൾ പുൾബാക്ക് റാലിക്കു തയാറെടുക്കുന്നതു കണക്കിലെടുത്താൽ നിലവിലെ 81 ഡോളറിൽനിന്ന് ബാരലിന് 86.62 ഡോളറിലേക്കും തുടർന്ന് 94ലേക്കും സഞ്ചരിക്കാം.