ലണ്ടൻ/മിലാൻ: 2019-20 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നത്തെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍, ബാഴ്സലോണ, ഇന്റര്‍ മിലാന്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ചെല്‍സി ക്ലബ്ബുകള്‍ ഇറങ്ങും. നാളെയാണ് സൂപ്പര്‍ ഡ്യൂപ്പര്‍ പോരാട്ടങ്ങള്‍. പാരി സാന്‍ ഷെര്‍മയിന്‍ റയല്‍ മാഡ്രിഡിനെയും യുവന്റസ് അത്ലറ്റിക്കോ മാഡ്രിനെയും ഏറ്റുമുട്ടുമ്പോള്‍ ഓരോ നിമിഷവും ആവേശം വിതറുമെന്ന് ഉറപ്പാണ്.
ഇന്ന് രാത്രി നടക്കുന്ന മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്-ബാഴ്സലോണ, നാപ്പോളി-ലിവര്‍പൂള്‍, ചെല്‍സി-വലന്‍സിയ, ഇന്റര്‍ മിലാന്-സ്ലാവിയ പ്രാഗ് മത്സരങ്ങളാകും പ്രധാനമായും ശ്രദ്ധിക്കപ്പെടുക. ബാഴ്സലോണയ്ക്കും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനും എവേ മത്സരങ്ങളാണ്. ചെല്‍സിക്കും ഇന്ററിനും ഹോം മത്സരങ്ങളും.
ഗ്രൂപ്പ് എഫിലാണ് ബാഴ്സലോണയും ഡോര്‍ട്മുണ്ടും ഇന്ററും. നിലവിലെ അവസ്ഥയില്‍ ബാഴ്സലോണ അത്ര ഫോമിലല്ല. ലാ ലിഗയില്‍ നാലു കളിയില്‍ രണ്ടു ജയം ഒരു സമനിലയും ഒരു തോല്‍വിയുമാണ്. എന്നാല്‍, പ്രധാന മത്സരങ്ങളില്‍ മികച്ച ഫോമിലെത്താന്‍ കഴിവുള്ളവരാണ് ബാഴ്സ. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ലയണല്‍ മെസി ഇന്ന് ഉണ്ടാകുമെന്ന കാര്യം ബാഴ്സയ്ക്ക് കൂടുതല്‍ ആശ്വസമാണ്. കൗമാരതാരം അന്‍സു ഫാറ്റിയുടെ പ്രകടനത്തിലേക്കാകും ഏവരും ഉറ്റുനോക്കുക. ഇന്ന് ബൊറൂസിയയ്ക്കെതിരേ ഗോള്‍ കുറിക്കാനായാല്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റിക്കാര്‍ഡ് സ്വന്തമാകും. നിലവില്‍ പീറ്റര്‍ ഒഫോറി ക്വായേയുടെ പേരിലാണ് റിക്കാര്‍ഡ്. 17 വയസും 195 ദിവസമുള്ളപ്പോള്‍ 1997 ഒക്ടോബറില്‍ ക്വായേ ഒളിമ്പിയാക്കസിനായി റോസന്ബര്ഗിനെതിരേ ഗോള്‍ നേടി. ഡോര്‍ട്മുണ്ട് ബുണ്ടസ് ലിഗയില്‍ ഫോമിലാണ് നാലു കളിയില്‍ മൂന്നു ജയവും ഒരു തോല്‍വിയുമാണ്.
മികച്ച ഫോമിലുള്ള നിലവിലെ ചാന്പ്യന്മാരായ ലിവര്‍പൂള്‍ വിജയത്തുടര്‍ച്ചയ്ക്കാണ് ഇറങ്ങുക. പ്രീമിയര്‍ ലീഗില്‍ അഞ്ചു മത്സരവും ജയിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. മുന്നേറ്റത്രയമായ മുഹമ്മദ് സല, സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ഫോമിലാണ്. പ്രതിരോധത്തില്‍ വിര്‍ജിന്‍ വാന്‍ ഡിക്കിന്റെ നേതൃത്വത്തില്‍ സംഘം ശക്തമാണ്. പ്രീമിയര്‍ ലീഗില്‍ 15 ഗോള്‍ നേടിയ ലിവര്‍പൂള്‍ നാലു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ. സ്വന്തം ഗ്രൗണ്ടില്‍ നാപ്പോളിയെ വില കുറച്ചു കാണാനാവില്ല. സീരി എയില്‍ മൂന്നു കളിയില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കിയും അലക്സിസ് സാഞ്ചസിനെ വായ്പയില്‍ നേടിയും മികച്ച മുന്നേറ്റനിരയാണ് ഇന്ററിന്റേത്.
പ്രീമിയര്‍ ലീഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് ചെല്‍സി മുന്നോട്ടുപോകുന്നത്. ടാമി ഏബ്രാഹമിന്റെ ഗോളടിയിലാണ് പ്രതീക്ഷകള്‍.
കഴിഞ്ഞ സീസണില്‍ അട്ടിമറികള്‍ നടത്തിയ അയാക്സ് ഇന്നിറങ്ങുന്നുണ്ട്. കഴിഞ്ഞ സീസണിലെ ടീമിലെ പ്രധാനപ്പെട്ട പലരും മറ്റു ക്ലബ്ബുകളിലേക്കു കൂടുമാറിയെങ്കിലും ഇപ്പോഴും മികച്ച കൂട്ടം യുവതാരങ്ങള്‍ അവിടെയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ലിലെയാണ് എതിരാളികള്‍.
അത്ലറ്റിക്കോ x യുവന്റസ്, പിഎസ്ജി x റയല്‍
സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ പോരാട്ടങ്ങളാകും നാളെ നടക്കുക. യുവന്റസ് മാഡ്രിഡില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോള്‍ റയല്‍ പാരീസില്‍ പിഎസ്ജിയുമായി ഏറ്റുമുട്ടും. അത്ലറ്റിക്കോയുടെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനൊപ്പമുണ്ട്. റൊണാള്‍ഡോ ഒമ്പത് വര്‍ഷം റയല്‍ മാഡ്രിഡിലുണ്ടായിരുന്നപ്പോള് അത്ലറ്റിക്കോയ്ക്കെതിരേ 22 ഗോള്‍ നേടി. ഇതില്‍ 2014 ചാമ്പ്യന്‍സ് ലീഗില്‍ നേടിയ ഗോളുമുണ്ട്. അതിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ക്കൂടി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ റൊണാള്‍ഡോയുടെ പെനല്‍റ്റി കിക്കിലാണ് റയല്‍ ജേതാക്കളായത്.
സ്വന്തം ഗ്രൗണ്ടില്‍ വന്‍ പോരാട്ടങ്ങള്‍ കാഴ്ചവയ്ക്കുന്ന പിഎസ്ജിയെ നേരിടാന്‍ അത്ര താരസമ്പത്തില്ലാതെയാണ് റയല്‍ ഇറങ്ങുക. സെര്‍ജിയോ റാമോസും നാച്ചോയും വിലക്കിലും ലൂക്കാ മോഡ്രിച്ച്, ഇസ്കോ, മാര്‍കോ അസെന്‍സിയോ, മാഴ്സലോ എന്നിവര്‍ പരിക്കിന്റെ പിടിയിലുമാണ്. ഗാരത് ബെയ്ല് ഇന്ന് ഇറങ്ങിയേക്കും. കരീം ബെന്‍സമ, എഡന്‍ ഹസാര്‍ഡ് എന്നിവര്‍ തുടക്കം മുതലേ കളത്തിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.