കൊച്ചി: കലാശക്കൊട്ടോടെ കൊടിയിറങ്ങിയ തെരഞ്ഞെടുപ്പു പൂരത്തിനുശേഷം നിശബ്ദമായ കേരളക്കരയിൽ കാൽപ്പന്തുകളിയുടെ ആഹ്ലാദാരവങ്ങൾക്ക് ഇന്നു കൊടിയേറും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആർത്തിരന്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആറാം സീസണിനു വൈകുന്നേരം 7.30നാണ് കിക്ക് ഓഫ്. രാജ്യത്ത് ഏറ്റവുംകൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബും കളിമികവിൽ മുന്നിലുള്ള എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് സാക്ഷിയാവാൻ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും എടികെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താരനിര കൊച്ചിയിലെത്തും. ബോളിവുഡ് സൂപ്പർ താരങ്ങളായ ടൈഗർ ഷ്റോഫ്, ദിഷ പഠാനി എന്നിവർക്കൊപ്പം ലോക വേദികളിലെ സാന്നിധ്യമായ ഇന്ത്യൻ ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡും നൃത്തച്ചുവടുകളുമായുണ്ടാകും. യുവനടൻ ദുൽഖർ സൽമാനാണ് ചടങ്ങുകളുടെ അവതാരകൻ. മത്സരത്തിന് മുന്നോടിയായി വിസ്മയപ്രകടനങ്ങളും അരങ്ങേറും. വൈകുന്നേരം ആറിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
അടിമുടി മാറി ബ്ലാസ്റ്റേഴ്സ്
എൽകോ ഷാട്ടോരി എന്ന പരിശീലകന് കീഴിൽ അടിമുടി മാറ്റത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആറാം സീസണുവേണ്ടി കളത്തിലിറങ്ങുന്നത്. മികവുറ്റ ദേശീയ അന്തർദേശീയ താരങ്ങൾ ടീമിലുള്ളത് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണെന്നു കോച്ച് ഷട്ടോരി പറയുന്നു. ഏക സ്ട്രൈക്കറായി നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബെച്ചെയുടെ സാന്നിധ്യം പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും.
അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയസന്പത്തും കരീബിയൻ കരുത്തും ഓഗ്ബെച്ചെയുടെ കൈമുതലാണ്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനു വേണ്ടി 18 മത്സരങ്ങളിൽനിന്നു 12 ഗോളുകളാണ് ഓഗ്ബെച്ചെ നേടിയത്. ഗോളടിക്കുകയെന്ന വലിയ ഉത്തരവാദത്തോടൊപ്പം ക്യാപ്റ്റനെന്ന നിലയിൽ കളി മെനയാനും ടീമിനെ നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തം ഓഗ്ബെച്ചെയെ സമ്മർദത്തിലാക്കിയേക്കാം. എതിർടീമിന്റെ നേട്ടപ്പുള്ളിയായതിനാൽ അവർ തീർക്കുന്ന പൂട്ട് പൊട്ടിച്ചുകടക്കാനുള്ള വെല്ലുവിളിയും ഓഗ്ബെച്ചെ മറികടക്കേണ്ടിവരും.
ഓഗ്ബെച്ചെക്കു പിന്നിലായി റാഫേൽ മെസിയുടെ സാന്നിധ്യം ടീമിനെ കൂടുതൽ ശക്തമാക്കും. വിദേശ താരങ്ങളുടെ എണ്ണം കൂടിയാൽ മെസിക്ക് പകരം ടീമിൽ തിരിച്ചെത്തിയ മലയാളി താരം മുഹമ്മദ് റാഫിക്കാകും സാധ്യത കൂടുതൽ. ഡിഫൻസീവ് മിഡ്ഫീൽഡിൽ മുസ്തഫയും അറ്റാക്കിംഗ് മിഡ്ഫീൽഡിൽ സഹൽ അബ്ദുസമദും ഇറങ്ങിയേക്കും. മിഡ്ഫീൽഡിൽ വലതുവിംഗറായി കെ.പി. രാഹുൽ, പ്രശാന്ത്, സാമുവൽ ലാൽമൗൻപ്യുയ എന്നിവരിലാരെയെങ്കിലും ആദ്യ ഇലവണിലെത്തും.
സന്ദേശ് ജിങ്കന്റെ അഭാവത്തിൽ പ്രതിരോധനിര ഏറെക്കുറെ ദുർബലമാണ്. സെൻട്രൽ ഡിഫൻസിൽ ഡച്ച് താരം ജിയാനി സൂയിവർലൂണ് സ്ഥാനം ഉറപ്പാണ്. അബ്ദുൾ ഹക്കുവിനും നറുക്ക് വീണേക്കാം. ഇടതു വിംഗ് ബാക്കായി ജെസെൽ കാർനെയ്റോയും വലതുവിംഗിൽ മുഹമ്മദ് റാക്കിപ്പും ഇറങ്ങും. ഗോൾകീപ്പറായി ടി.പി. രഹ്നേഷിനാണ് ആദ്യ ഇലവണിൽ സാധ്യത.
കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കുതിപ്പിനുപിന്നിൽ എൽകോ ഷെട്ടോരിയുടെ പരിശീലനമികവുണ്ട്. ആക്രമണ ഫുട്ബോളാണ് ഷെട്ടോരിയുടെ ആയുധം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പരീക്ഷിച്ച് വിജയിച്ച 4-2-3-1 ശൈലിയാകും ബ്ലാസ്റ്റേഴ്സിലും ഷെട്ടോരി ഉപയോഗിക്കുക.
കരുത്താർജിച്ച് എടികെ
കഴിഞ്ഞ രണ്ടു സീസണിലെ മോശം പ്രകടനത്തിനുശേഷം സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപ്പസ് ഹെബാസിന്റെ തിരിച്ചുവരവിൽ കരുത്താർജിച്ചാണ് എടികെ എഫ്സിയുടെ വരവ്. യുവത്വവും പരിചയസന്പന്നതയും ഒരുപോലെയുള്ള മികച്ച മുന്നേറ്റ, മധ്യനിരകളാണു ടീമിനുള്ളത്. എടികെയുടെ ടീം മികവിനെ ബ്ലാസ്റ്റേഴ്സ് കോച്ച് പരസ്യമായി പ്രശംസിച്ചതും ശ്രദ്ധേയമാണ്. പ്രിതം കൊട്ടാലിനും അർണബ് മൊണ്ടാലിനുമൊപ്പം ഹെബാസിന്റെ അനുഭവസന്പത്തും തന്ത്രങ്ങളുംകൂടി ചേരുന്പോൾ മൂന്നാം വട്ടം കപ്പുയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എടികെ.
ആക്രണത്തിന് മുൻതൂക്കം നൽകുകയാണ് ഹെബാസിന്റെ ഗെയിം പ്ലാൻ. ഒപ്പം പ്രതിരോധത്തിലും ശ്രദ്ധ നൽകും. 4-2-3-1 ശൈലിയാണ് ഹെബാസ് പതിവായി സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് 5-3-2 ശൈലിയിലും ടീമിനെ ഇറക്കിയിട്ടുണ്ട്. കളി മെനയാൻ കഴിയുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ആദ്യ ഇലവനിൽ കളിപ്പിക്കുന്ന രീതി ഹെബാസിനുണ്ട്. ഐറിഷ് താരം കാൾ മക്ഹുഗ്, പ്രണോയ് ഹാൽദാർ എന്നിവർക്കാകും മധ്യനിരയിൽ സ്ഥാനം ലഭിച്ചേക്കുക. ആക്രമിച്ചു കളിക്കാൻ സ്പാനിഷ് താരം ഹാവി ഹെർണാണ്ടസും ഡേവിഡ് വില്യംസും ടീമിലുണ്ട്.
സെൻട്രൽ ഡിഫൻസിൽ ഇംഗ്ലീഷ് താരം ജോണ് ജോണ്സ് പ്രതിരോധക്കോട്ട തീർക്കും. സ്പാനിഷ് താരം അഗസ്റ്റിൻ ഇഗ്നേഷ്യസിനും അവസരം ലഭിച്ചേക്കും. മലയാളി താരം അനസ് എടത്തൊടിക ഡിഫൻസിൽ വിംഗ് പൊസിഷനിൽ കളിക്കാനുണ്ട്. സെൻട്രൽ സ്ട്രൈക്കറുടെ റോളിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസിനെ ഇറക്കാനാണ് സാധ്യത. മലയാളി താരം ജോബി ജസ്റ്റിൻ, ബൽവന്ത് സിംഗ് എന്നിവർ പകരക്കാരായുണ്ട്. പരിചയസന്പന്നനായ ധീരജ് സിംഗിനെയായിരിക്കും ഗോൾവല കാക്കാൻ ഹെബാസ് നിയോഗിക്കുക.
എല്ലാദിവസവും
പത്തു ടീമുകളാണ് ഐഎസ്എൽ ആറാം സീസണിൽ മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, എടികെ, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പുർ എഫ്സി, മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡീസ എഫ്സി എന്നിവയാണ് ഈ സീസണിലെ ടീമുകൾ. ലീഗ് ഘട്ടത്തിൽ ആകെ 90 മത്സരങ്ങളാണ് നടക്കുക. ആഴ്ചയിലെ എല്ലാ ദിവസവും മത്സരങ്ങളുള്ള നിലയിലാണ് ആദ്യഘട്ട ഫിക്സ്ചർ ക്രമീകരിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളും വൈകുന്നേരം 7.30ന് തന്നെയാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരി 23ന് ലീഗ്ഘട്ട മത്സരങ്ങൾ അവസാനിക്കും.
അനിൽ തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.