മാഡ്രിഡ്/മിലാൻ/ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗിൽ വന്പൻ ജയത്തോടെ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നിവ നോക്കൗട്ട് ലക്ഷ്യമാക്കി ഒരു ചുവടുകൂടി വച്ചു. സൂപ്പർ ക്ലബ്ബുകളായ യുവന്റസ്, റയൽ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയും ജയം സ്വന്തമാക്കി.
മെസിയെ പിന്തള്ളി എംബാപ്പെ
ചാന്പ്യൻസ് ലീഗിൽ 15 ഗോൾ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡിൽ ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസിയെ പിന്തള്ളി പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ. ഗ്രൂപ്പ് എയിൽ ക്ലബ് ബ്രൂഗിനെതിരേ എംബാപ്പെ ഹാട്രിക്ക് നേടിയതോടെയാണ് റിക്കാർഡ് തിരുത്തപ്പെട്ടത്. 52-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ എംബാപ്പെ 61, 79, 83 മിനിറ്റുകളിൽ വലകുലുക്കി. 21 വർഷവും 289 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ചാന്പ്യൻസ് ലീഗിൽ 15 ഗോൾ നേട്ടത്തിലെത്തിയത്. എംബാപ്പെ 20 വർഷവും 302 ദിവസവും പ്രയത്തിലെത്തിയപ്പോൾ ആ റിക്കാർഡ് തിരുത്തി.
ഇക്കാർഡിയുടെ (ഏഴ്, 63) ഇരട്ട ഗോൾകൂടി ചേർന്നപ്പോൾ പിഎസ്ജിയുടെ ജയം 5-0 ആയി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഗലറ്റ്സറെയ്ക്കെതിരേ ഏവേ പോരാട്ടത്തിൽ റയൽ മാഡ്രിഡ് 1-0ന്റെ ജയം സ്വന്തമാക്കി. 18-ാം മിനിറ്റിൽ ടോണി ക്രൂസാണ് റയലിന്റെ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒന്‍പത് പോയിന്റുമായി പിഎസ്ജി ഒന്നാമതും നാല് പോയിന്റുമായി റയൽ രണ്ടാമതുമാണ്.
ലെവൻ പുലിയാണ്...
യൂറോപ്പിൽ ലെവൻഡോവ്സ്കിയുടെ ഗോളടി മേളമാണ്. ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ ഒളിന്പ്യാക്കസിനെതിരേ എവേ പോരാട്ടത്തിൽ 3-2ന് ബയേണ്‍ ജയം നേടിയതിൽ രണ്ട് നിർണായക ഗോൾ ഈ പോളിഷ് താരത്തിന്റെ വകയായിരുന്നു. സീസണിൽ രാജ്യത്തിനായും ക്ലബ്ബിനായും 17 മത്സരങ്ങളിൽ റോബർട്ട് ലെവൻഡോവ്സ്കി 21 ഗോൾ നേടിക്കഴിഞ്ഞു. മത്സരത്തിന്റെ 34, 62 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോൾ.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം 5-0ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ കീഴടക്കി. ഹാരി കെയ്ൻ (ഒന്‍പത്, 72), സണ്‍ ഹ്യൂങ് മിൻ (16, 44), എറിക് ലമേല (57) എന്നിവരുടെ വകയായിരുന്നു ടോട്ടനത്തിന്റെ ഗോൾ.
സ്റ്റർലിംഗിന്റെ സിറ്റി
ഗ്രൂപ്പ് സിയിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് തുടരുന്നു. സ്വന്തം തട്ടകത്തിൽ സിറ്റി 5-1 ന് അത്ലാന്തയെ കീഴടക്കി. റഹീം സ്റ്റർലിംഗിന്റെ ഹാട്രിക്കാണ് (58, 64, 69) സിറ്റിയുടെ ജയത്തിൽ നിർണായകം. അഗ്വെയ്റോ (34, 38) ഇരട്ട ഗോൾ നേടി. 28-ാം മിനിറ്റിൽ മിലാനോവ്സ്കിയുടെ പെനൽറ്റി ഗോളിൽ പിന്നിലായശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്.
ഡൈബാലയുടെ യുവെ
ഗ്രൂപ്പ് ഡിയിൽ യുവന്റസ് രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ഒന്നാമത് തുടരുന്നു. ലോക്കോമോട്ടീവിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം പൗലോ ഡൈബാലയുടെ (77, 79 ) ഇരട്ട ഗേളിലൂടെ യുവന്റസ് ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് ബയർ ലെവർകൂസനെ പരാജയപ്പെടുത്തി. മൊറാട്ടയായിരുന്നു (78) ഗോൾ നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.