കണ്ണൂർ: പാലായിലെ ഹാമർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് സംസ്ഥാന സ്കൂൾ കായികോത്സവം ഇന്ന് ഇവിടെയാരംഭിക്കുകയെന്ന് സംഘാടകസമിതി ചെയർമാൻ ടി.വി. രാജേഷ് എംഎൽഎയും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും അറിയിച്ചു. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. സാധാരണ ഒരു കേജിൽ നടത്തിയിരുന്ന ഹാമർ, ഡിസ്കസ് മത്സരങ്ങൾക്ക് ഇത്തവണ രണ്ട് കേജുകൾ ഒരുക്കിയിട്ടുണ്ട്.
1904 മത്സരാർഥികൾ. ആറു വിഭാഗങ്ങളിലായി 98 ഇനങ്ങൾ. 350 ഒഫീഷ്യൽസും 200 എസ്കോർട്ടിംഗ് ഒഫീഷ്യൽസും. 158 കുട്ടികളുമായി എത്തുന്ന ഇടുക്കി ജില്ലയാണ് പങ്കാളിത്തത്തിൽ മുന്നിൽ. ആലപ്പുഴയിൽനിന്നാണ് ഏറ്റവും കുറവ് - 119 കുട്ടികൾ. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടകസമിതി അംഗങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആന്റി ഡോപിംഗ് ഏജൻസിയുടെ പരിശോധനയുമുണ്ടാകും.
മത്സരവിജയികൾക്ക് യഥാക്രമം 1500, 1250, 1000 രൂപ കാഷ് അവാർഡ് നൽകും. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യൻമാർക്ക് നാലു ഗ്രാം സ്വർണമെഡലും സംസ്ഥാന റിക്കാർഡ് ഭേദിക്കുന്നവർക്ക് 4000 രൂപ കാഷ് അവാർഡും സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യ മൂന്ന് വിദ്യാലയങ്ങൾക്ക് 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ കാഷ് അവാർഡും നൽകും. ഫോട്ടോ ഫിനിഷ് കാമറ, ദൂരം അളക്കാൻ ഇലക്ട്രോണിക് സംവിധാനം, ഫൗൾ സ്റ്റാർട്ട് കണ്ടുപിടിക്കുന്ന സംവിധാനം തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് കായികോത്സവം നടത്തുന്നത്.
ഇന്നു രാവിലെ ഏഴിന് മത്സരങ്ങൾ ആരംഭിക്കും. ഒൻപതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് 3.30ന് കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപം തെളിക്കും. 19ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാരായ ഡോ. ചാക്കോ ജോസഫ്, സി.എ. സന്തോഷ്, മീഡിയ കൺവീനർ കെ. മനോജ്കുമാർ എന്നിവരും പങ്കെടുത്തു.
എറണാകുളം ജില്ലയാണ് നിലവിലുള്ള ജേതാക്കൾ. പാലക്കാടിനായിരുന്നു രണ്ടാം സ്ഥാനം. ഇത്തവണയും ഇവർ തമ്മിലാകും പോര്. 19ന് ഉച്ചകഴിഞ്ഞ് 3.30ന് സമാപനസമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനദാനം നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.