മാങ്ങാട്ടുപറന്പ് (കണ്ണൂർ): കായികകേരളം ഭാവിതാരങ്ങളെ ആശംസിക്കുന്നു, ഗോ ഫോർ ഗോൾഡ്...! ഓരോ പോരാട്ടത്തിലും ഒരു സ്വർണം മാത്രമാണുള്ളതെന്നതിൽ തർക്കമില്ല, എങ്കിലും അതിനായി എല്ലാവരും മത്സരിച്ചാൽ പോരാട്ടവേദിയിൽ തീപ്പൊരിപാറും. ആ തീപ്പൊരിപോരാട്ടത്തിനായാണ് കേരളക്കര ഇന്നുമുതൽ കണ്ണൂർ സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിലേക്ക് കണ്ണെറിയുന്നത്. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾസ് അത്ലറ്റിക്സിന് ഇന്നു തുടക്കംകുറിക്കും. തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലേക്ക് 2003നുശേഷം ആദ്യമായാണ് സംസ്ഥാന സ്കൂൾ കായികോത്സവം വിരുന്നെത്തുന്നത്.
2018 കണ്ണൂർ സർവകലാശാല മീറ്റ്, ഇത്തവണത്തെ റവന്യൂ ജില്ലാ മീറ്റ് എന്നിവ മാത്രം നടന്നിട്ടുള്ള, പുതിയ ദൂരത്തിനും സമയത്തിനും മനമറിഞ്ഞ് പിന്തുണയേകുന്ന മികച്ച ട്രാക്കും ഫീൽഡുമാണ് കുട്ടികളെ കാത്തിരിക്കുന്നത്. 2003-ൽ കണ്ണൂരിൽവച്ചാണ് 16 തവണ ചാന്പ്യന്മാരായ തോമസ് മാഷിന്റെ കോരുത്തോട് സികെഎം എച്ച്എസ്എസ് അവസാനമായി കിരീടം നേടിയതെന്നതും ഓർമയിലെ സുഗന്ധമാണ്.
മാർ ബേസിൽ മുതൽ കല്ലടിവരെ
കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിന്റെ അഭാവമാണ് 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ ശ്രദ്ധേയം. പരിശീലകനായ രാജു പോൾ വിരമിച്ചതോടെ സെന്റ് ജോർജ് സ്കൂളിന്റെ സ്പോർട്സ് ഹോസ്റ്റലിനു ഷട്ടർവീണെന്നു പറയാം.
സെന്റ് ജോർജ് സ്കൂളിന്റെ അഭാവത്തിൽ കോതമംഗലം മാർ ബേസിൽ, കല്ലടി എച്ച്എസ്എസ് പാലക്കാട് എന്നിവയാണ് സ്കൂളുകളുടെ കിരീടത്തിനായുള്ള പോരാട്ടവേദിയിലുള്ളത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരാണ് കല്ലടി. ഇത്തവണ ഏകപക്ഷീയമായ മെഡൽ കൊയ്ത്ത് ഉണ്ടാകില്ലെന്നും വിവിധ സ്കൂളുകളിലേക്കായി വീതിച്ചുപോകുമെന്നുമാണ് പൊതുവായ നിരീക്ഷണം. അതു ശരിവയ്ക്കുന്ന തരത്തിൽ ജിവി രാജ സ്പോർട്സ് സ്കൂൾ, ഉഷ സ്കൂൾ, മേഴ്സിക്കുട്ടൻ അക്കാഡമി, എച്ച്എസ് പറളി, സെന്റ് ജോസഫ്സ് പുല്ലൂരാംപാറ, ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടിക, തേവര സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് എച്ച്എസ്എസ് പാല, കണ്ണൂർ ഗവ. വിഎച്ച്എസ്എസ് തുടങ്ങിയവയെല്ലാം പോരാട്ടരംഗത്തുണ്ട്.
ജില്ലാ കിരീടത്തിനായി എറണാകുളവും പാലക്കാടും തമ്മിലാകും പോരാട്ടം. സെന്റ് ജോർജ് കോതമംഗലത്തിന്റെ അഭാവം എറണാകുളത്തെ മറ്റ് സ്കൂളുകൾക്കു നികത്താനാകുമോ എന്നു കണ്ടറിയണം. പാലക്കാടിന്റെ കരുത്ത് കല്ലടിയും പറളിയുംതന്നെയാണ്. കോഴിക്കോട്, കണ്ണൂർ, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളും കരുത്തറിയിക്കാനുള്ള ഒരുക്കത്തിലാണ്.
അംഗബലത്തിൽ ബേസിൽ, പുല്ലൂരാംപാറ
കായികമേളയ്ക്ക് എത്തുന്ന സ്കൂളുകളുടെ അംഗബലത്തിൽ ഒന്നാമതുള്ളത് 43 കുട്ടികളെവീതം അണിനിരത്തുന്ന കോതമംഗലം മാർ ബേസിലും സെന്റ് ജോസഫ്സ് പുല്ലൂരാംപാറയുമാണ്. 25 ആണ്കുട്ടികളും 18 പെണ്കുട്ടികളുമാണ് കഴിഞ്ഞതവണത്തെ മൂന്നാം സ്ഥാനക്കാരായ മാർ ബേസിലിനുള്ളത്. എച്ച്എസ്എസ് കല്ലടിക്ക് 37 കുട്ടികളാണുള്ളത്. ജിവി രാജ തിരുവനന്തപുരം 31 കുട്ടികളെ അണിനിരത്തുന്നു. പറളി എച്ച്എസ്എസിന് 18 പേരാണുള്ളത്.
350 ഒഫീഷലുകൾ
കായികാധ്യാപകരുടെ ചട്ടപ്പടി സമരത്തിന്റെ പശ്ചാത്തലത്തിലാണ് കായികോത്സവം എന്നതും മറ്റൊരു വസ്തുതയാണ്. ചട്ടപ്പടി സമരത്തിൽ ഉപജില്ല, ജില്ല കായികമേളകളുടെ താളംതെറ്റിയിരുന്നു. കായികാധ്യാപകർ സമരപരിപാടികളുമായി മുന്നോട്ടുപോയപ്പോൾ ജൂണിയർ മീറ്റിൽ ഒഫീഷലിന്റെ വേഷം ധരിക്കേണ്ടിവന്ന അഫീൽ ജോണ്സണ് എന്ന കുട്ടി അകാലത്തിൽ പൊലിഞ്ഞു. കണ്ണൂരിലും പ്രതിഷേധങ്ങൾ ഉണ്ടായേക്കാം. കായികമേളയുടെ സുഗമമായ നടത്തിപ്പിനായി 350 ഒഫീഷലുകൾ രംഗത്തുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പറഞ്ഞു. അതിൽ ഭൂരിഭാഗവും കായികാധ്യാപകരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.