വിജയകോട്ടിടാൻ
Friday, January 17, 2020 12:07 AM IST
രാജ്കോട്ട്: ഇന്ത്യ x ഓസ്ട്രേലിയ ഏകദിന പരന്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്കോട്ടിൽ. ഓസ്ട്രേലിയയ്ക്കെതിരേ തുടർച്ചയായി രണ്ട് ഏകദിന പരന്പര സ്വന്തം നാട്ടിൽ കൈവിടാതിരിക്കാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ വർഷം ഇന്ത്യ 3-2ന് ഓസ്ട്രേലിയയ്ക്കു മുന്നിൽ പരന്പര അടിയറവച്ചിരുന്നു. ആദ്യ മത്സരത്തിൽ മുംബൈയിൽവച്ച് 10 വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നു ജയിച്ചില്ലെങ്കിൽ സമാന നാണക്കേടാണ് കാത്തിരിക്കുന്നത്.
ബാറ്റിംഗ് ലൈനപ്പിൽ മുംബൈയിൽ നാലാമത് ഇറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്ഥിരം സ്ഥാനമായ മൂന്നിൽ ഇന്ന് തിരിച്ചെത്തും. നാലാം സ്ഥാനത്തേക്ക് ഇറങ്ങിയ കോഹ്ലിയുടെ നടപടി വൻ വിമർശനത്തിനു കാരണമായിരുന്നു.
മുംബൈയിൽ ഇന്ത്യയെ നാണം കെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെയും ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിന്റെയും സെഞ്ചുറികളുടെ മികവിലായിരുന്നു ഓസീസിന്റെ തകർപ്പൻ ജയം. ഫിഞ്ചിനെയും വാർണറെയും തടയാൻ കഴിയാതിരുന്ന ബൗളിംഗ് യൂണിറ്റും ഇന്ത്യക്ക് തലവേദനയാണ്. പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും നിരാശപ്പെടുത്തി.
മുംബൈ ഏകദിനത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ന് ഉണ്ടാകില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. കെ.എൽ. രാഹുലാകും ഇന്ത്യയുടെ വിക്കറ്റ് ഇന്നു കാക്കുക. ഒന്നാം ഏകദിനത്തിൽ വാർണറിന്റെ ക്യാച്ച് രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു. ഡേ-നൈറ്റ് ആയി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.