ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹിതംപോലെ ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ ജയം. മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയം നേടിയ ഇന്ത്യ പരന്പര 2-1നു സ്വന്തമാക്കി.
ഹിറ്റ്മാൻ രോഹിത് ശർമയുടെ സെഞ്ചുറിയും (119) ക്യാപ്റ്റൻ വിരാട് കോഹ്ലി (89), ശ്രേയസ് അയ്യർ (44 നോട്ടൗട്ട്) എന്നിവരുടെ മികവുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ ഒന്‍പതിന് 286. ഇന്ത്യ 47.3 ഓവറിൽ മൂന്നിന് 289. രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്. കോഹ്ലി പരന്പരയുടെ താരമായി.
രോഹിത്, കോഹ്ലി...
ഓസ്ട്രേലിയ മുന്നോട്ടുവച്ച 287 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഇറങ്ങിയത് പരിക്കിന്റെ വേദനയോടെയാണ്. ഫീൽഡിംഗിനിടെ തോളിനു പരിക്കേറ്റ ധവാനു പകരം കെ.എൽ. രാഹുലാണ് രോഹിത്തിനൊപ്പം ഓപ്പണിംഗിനെത്തിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 69 റണ്‍സ് നേടി. രണ്ടാം വിക്കറ്റിൽ രോഹിത് - കോഹ്ലി കൂട്ടുകെട്ട് 137 റണ്‍സ് സ്വന്തമാക്കിയതോടെ ഇന്ത്യ ജയം മുന്നിൽകണ്ടു. മൂന്നാം വിക്കറ്റിൽ കോഹ്ലി-ശ്രേയസ് അയ്യർ കൂട്ടുകെട്ട് 68 റണ്‍സ് കണ്ടെത്തി.
സ്മിത്ത്, ലബൂഷെയ്ൻ
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. കൂറ്റൻ സ്കോർ പ്രതീക്ഷിച്ച് ക്രീസിലെത്തിയ ഓസീസിന് നാലാം ഓവറിൽ മുഹമ്മദ് ഷാമി പ്രഹരമേൽപ്പിച്ചു. മൂന്ന് റണ്‍സ് നേടിയ ഡേവിഡ് വാർണർ ഒൗട്ട് സൈഡ് എഡ്ജ് ആയി വിക്കറ്റിനു പിന്നിൽ കെ.എൽ. രാഹുലിന്റെ ഗ്ലൗവിനുള്ളിൽ അവസാനിച്ചു. സ്കോർ 46ൽ എത്തിയപ്പോൾ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനെയും (19) സന്ദർശകർക്കു നഷ്ടപ്പെട്ടു. സ്റ്റീവ് സ്മിത്തുമായുള്ള ആശയവിനിമയത്തിൽ പിഴച്ച ഫിഞ്ച് റണ്ണൗട്ടായി.
മൂന്നാം വിക്കറ്റിൽ സ്മിത്തും (131) മാർനസ് ലബൂഷെയ്നും (54) നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. സ്മിത്തിന്റെ (131) സെഞ്ചുറിയായിരുന്നു ഓസീസ് ഇന്നിംഗ്സിലെ പ്രത്യേകത. ഓസീസ് താരത്തിന്റെ ഒന്‍പതാം ഏകദിന സെഞ്ചുറിയാണ് ബംഗളൂരുവിൽ പിറന്നത്. 14 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. സ്മിത്ത് - ലബൂഷെയ്ൻ കൂട്ടുകെട്ട് 126 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഉജ്വല ഡൈവിംഗ് ക്യാച്ചിലൂടെയാണ് ലബൂഷെയ്ൻ മടങ്ങിയത്. രണ്ട് പന്തിന്റെ ഇടവേളയിൽ മിച്ചൽ സ്റ്റാർക്കിനെയും (പൂജ്യം) ജഡേജ മടക്കിയതോടെ ഓസ്ട്രേലിയ 32 ഓവറിൽ നാലിന് 173ൽ.
അലക്സ് കാരെയുമായി (35) ചേർന്നും സ്മിത്ത് രക്ഷാപ്രവർത്തനം നടത്തി. അഞ്ചാം വിക്കറ്റിൽ ഇവർ 58 റണ്‍സ് നേടി. മറ്റാർക്കും ഓസീസ് നിരയിൽ തിളങ്ങാൻ സാധിച്ചില്ല.
ജഡേജ, ഷാമി
ഓസ്ട്രേലിയയെ 300 കടക്കാൻ അനുവദിക്കാതിരുന്നത് രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ എന്നിവരുടെ ബൗളിംഗ് ആയിരുന്നു. മുൻനിരയെയും വാലറ്റത്തെയും പുറത്താക്കിയത് ജഡേജയും ഷാമിയുമാണ്. ജഡേജ രണ്ടും ഷാമി നാലും വിക്കറ്റ് വീഴ്ത്തി. സ്മിത്ത് - ലബൂഷെയ്ൻ സഖ്യം ഓസീസിനെ മികച്ച നിലയിലേക്ക് നയിക്കുന്പോഴാണ് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ മിച്ചൽ സ്റ്റാർക്കിനെയും മടക്കി. ഫിഞ്ച്, സെഞ്ചുറി നേടിയ സ്മിത്ത്, പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവരായിരുന്നു ഷാമിയുടെ ഇരകൾ. വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും 10 ഓവറിൽ 38 റണ്‍സ് മാത്രം വഴങ്ങിയ ബുംറ ചെലുത്തിയ സമ്മർദമാണ് ഓസ്ട്രേലിയയുടെ കാലിടറാൻ മറ്റൊരു കാരണം. എന്നാൽ, അച്ചടക്കമില്ലാത്ത ബൗളിംഗിലൂടെ എക്സ്ട്രാ റണ്‍സ് വഴങ്ങുന്നതിൽ ഇന്ത്യൻ നിര ഇന്നലെയും പിശുക്ക് കാണിച്ചില്ല. 13 വൈഡും 14 ലെഗ് ബൈയും ഉൾപ്പെടെ 27 എക്സ്ട്രാസ് ആണ് ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്.
സ്കോർബോർഡ് / ടോസ്: ഓസ്ട്രേലിയ
ഓസ്ട്രേലിയ ബാറ്റിംഗ്: വാർണർ സി രാഹുൽ ബി ഷാമി 3, ഫിഞ്ച് റണ്ണൗട്ട് 19, സ്മിത്ത് സി ശ്രേയസ് അയ്യർ ബി ഷാമി 131, ലബൂഷെയ്ൻ സി കോഹ്ലി ബി ജഡേജ 54, സ്റ്റാർക്ക് സി ചാഹൽ (സബ്) ബി ജഡേജ 0, കാരെ സി ശ്രേയസ് അയ്യർ ബി കുൽദീപ് 35, ടർണർ സി രാഹുൽ ബി സൈനി 4, അഗർ നോട്ടൗട്ട് 11, കമ്മിൻസ് ബി ഷാമി 0, സാംപ ബി ഷാമി 1, ഹെയ്സൽവുഡ് നോട്ടൗട്ട് 1, എക്സ്ട്രാസ് 27, ആകെ 50 ഓവറിൽ ഒന്‍പതിന് 286.
വിക്കറ്റ് വീഴ്ച: 18/1, 46/2, 173/3, 173/4, 231/5, 238/6, 273/7, 276/8, 282/9.
ബൗളിംഗ്: ബുംറ 10-0-38-0, ഷാമി 10-0-63-4, സൈനി 10-0-65-1, കുൽദീപ് 10-0-62-1, ജഡേജ 10-1-44-2.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സ്റ്റാർക്ക് ബി സാംപ 119, രാഹുൽ എൽബിഡബ്ല്യു ബി അഗർ 19, കോഹ്ലി ബി ഹെയ്സൽവുഡ് 89, ശ്രേയസ് അയ്യർ നോട്ടൗട്ട് 44, മനീഷ് പാണ്ഡെ നോട്ടൗട്ട് 8, എക്സ്ട്രാസ് 10, ആകെ 47.3 ഓവറിൽ മൂന്നിന് 289.
വിക്കറ്റ് വീഴ്ച: 69/1, 206/2, 274/3.
ബൗളിംഗ്: കമ്മിൻസ് 7-0-64-0, സ്റ്റാർക്ക് 9-0-66-0, ഹെയ്സൽവുഡ് 9.3-1-55-1, അഗർ 10-0-38-1, സാംപ 10-0-44-1, ഫിഞ്ച് 1-0-9-0.
കോഹ്ലി 5000
രാജ്യാന്തര ഏകദിനത്തിൽ ക്യാപ്റ്റനായി വേഗത്തിൽ 5000 റണ്‍സ് എന്ന റിക്കാർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. ഓസ്ട്രേലിയയ്ക്കെതിരേ ഇന്നലെ 17 റണ്‍സ് തികച്ചപ്പോഴായിരുന്നു ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്. 82-ാം ഇന്നിംഗ്സിലാണ് ക്യാപ്റ്റൻ കോഹ്ലിയുടെ 5000. 127 ഇന്നിംഗ്സിൽ 5000 തികച്ച ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ റിക്കാർഡാണ് കോഹ്ലി തിരുത്തിയത്. റിക്കി പോണ്ടിംഗ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. കഴിഞ്ഞ നവംബറിൽ ടെസ്റ്റ് ക്രിക്കറ്റിലും ക്യാപ്റ്റനായി വേഗത്തിൽ 5000 റണ്‍സ് തികച്ച റിക്കാർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. 86 ഇന്നിംഗ്സിൽനിന്നായിരുന്നു അത്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിന്റെ (97) റിക്കാർഡ് ആയിരുന്നു കോഹ്ലി മറികടന്നത്.
രോഹിത് 9000
രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 9000 റണ്‍സ് ക്ലബ്ബിൽ ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമയും. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരേ നാല് റണ്‍സ് എടുത്തപ്പോഴാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. വേഗത്തിൽ 9000 റണ്‍സ് നേടുന്നതിൽ ലോകത്തിൽ മൂന്നാമതും ഇന്ത്യൻ താരങ്ങളിൽ രണ്ടാമതുമെത്തി രോഹിത്ത്. 217 ഇന്നിംഗ്സിലാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ഗാംഗുലി (228), സച്ചിൻ (235), ലാറ (239) എന്നിവരെ പിന്തള്ളാനും രോഹിത്തിനായി. വിരാട് കോഹ്ലി (194), ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സ് (208) എന്നിവരാണ് വേഗത്തിൽ 9000 തികച്ചതിൽ രോഹിത്തിനു മുന്നിലുള്ളത്. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ധോണി, അസ്ഹറുദ്ദീൻ, കോഹ്ലി എന്നിവർക്കുപിന്നാലെ 9000 ക്ലബ്ബിലെത്തുന്ന ഏഴാം ഇന്ത്യൻ ബാറ്റ്സ്മാനുമായി ഇന്ത്യൻ ഉപനായകൻ.