മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ അർജന്റൈൻ താരം ഫെഡെറിക്കോ ഡെൽബോണിസിനെ കീഴടക്കിയാണ് നദാലിന്റെ മുന്നേറ്റം. 6-3, 7-6 (7-4), 6-1നായിരുന്നു നദാൽ വെന്നിക്കൊടി പാറിച്ചത്.
സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്ക അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ കീഴടക്കി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ആദ്യമായാണ് വാവ്റിങ്ക ഓസ്ട്രേലിയൻ ഓപ്പണ്‍ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്. 4-6, 7-5, 6-3, 3-6, 6-4നായിരുന്നു സ്വിസ് താരത്തിന്റെ ജയം.
11-ാം സീഡായ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനും അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ ഹ്യൂസ് ഹെർമബെർട്ടിനെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്കോർ: 6-1, 6-4, 4-6, 1-6, 6-3. കാനഡയുടെ ഡൊമിനിക് തീമും അഞ്ച് സെറ്റ് നീണ്ട ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് രണ്ടാം റൗണ്ട് കടന്നത്. ഓസ്ട്രേലിയയുടെ അലക്സ് ബോൾട്ട് ആയിരുന്നു തീമിനെ ശക്തമായി വെല്ലുവിളിച്ചത്. സ്കോർ: 6-2, 5-7, 6-7 (5-7), 6-1, 6-2. നാലാം സീഡ് റഷ്യയുടെ ഡാനിൽ മെദ് വദേവും മൂന്നാം റൗണ്ടിൽ കടന്നു.
വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ എലിന സ്വിറ്റോലിന അമേരിക്കയുടെ ലൗറൻ ഡെവിസിനെ 6-2, 7-6 (8-6) നു കീഴടക്കി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. മുൻ ഒന്നാം നന്പർ താരമായ സിമോണ ഹാലെപ്പ് ബ്രിട്ടന്റെ ഡാർട്ടിനെ 6-2, 6-4നു കീഴടക്കി മുന്നേറി.
രണ്ടാം നന്പർ താരമായ കരോളിന പ്ലീഷ്കോവ, ആംഗലിക് കെർബർ, മുഗുരുസ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ കടന്നു.
സാനിയ സഖ്യം പിന്മാറി
ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിൽനിന്ന് പരിക്കിനെത്തുടർന്ന് പിന്മാറിയ ഇന്ത്യയുടെ സാനിയ മിർസയ്ക്ക് വനിതാ ഡബിൾസിലും തിരിച്ചടി. യുക്രെയ്ൻ താരം നാദിയ കിചെനോക്കുമായി വനിതാ ഡബിൾസ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂർത്തിയാക്കാതെ കോർട്ടുവിട്ടു. സാനിയയും നാദിയയും ചൈനയുടെ സിൻയുൻ - ലിൻ സഖ്യത്തിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ 6-2, 1-0ത്തിന് പിന്നിൽ നിൽക്കുകയായിരുന്നു. വലതു കാലിൽ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്.
ഹൊബർട്ട് ഇന്റർനാഷണൽ ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്. തുടർന്ന് താരം ഓസ്ട്രേലിയൻ ഓപ്പണിൽ രോഹൻ ബൊപ്പണ്ണയുമൊത്തുള്ള മികസ്ഡ് ഡബിൾസിൽ നിന്ന് പിന്മാറിയിരുന്നു. നാദിയയും സാനിയയും അടങ്ങുന്ന സഖ്യം ഹൊബർട്ട് ഇന്റർനാഷണലിൽ കിരീടം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.