വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് വഴങ്ങി. ആദ്യദിനം അവസാനിക്കുന്പോൾ അഞ്ച് വിക്കറ്റ് കൈയിൽ ഇരിക്കേ 51 റണ്‍സിന്റെ ലീഡ് കിവികൾക്കുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 165ൽ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിലാണ് ന്യൂസിലൻഡ്. പരിക്കിൽനിന്ന് മുക്തനായെത്തിയ പേസർ ഇഷാന്ത് ശർമയുടെ ബൗളിംഗ് ആണ് ഇന്ത്യക്ക് അല്പം ആശ്വാസം പകർന്നത്. 15 ഓവർ എറിഞ്ഞ ഇഷാന്ത് 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആണ് ഇന്ത്യൻ പേസ് ആക്രമണത്തെ ചെറുത്ത് കിവികൾക്ക് ലീഡ് നല്‍കിയത്.
ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ വില്യംസണ് കണക്കിനു ശിക്ഷിച്ചു. 153 പന്ത് നേരിട്ട് 11 ഫോറിന്റെ സഹായത്തോടെയാണ് വില്യംസണ് 89 റണ്‍സ് നേടിയത്. റോസ് ടെയ്ലർക്കൊപ്പം (44) മൂന്നാം വിക്കറ്റിൽ വില്യംസണ് 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 14 റണ്‍സുമായി വാറ്റ്ലിംഗും നാല് റണ്‍സുമായി ഗ്രാൻഡ്ഹോമുമാണ് ക്രീസിൽ.
കളിമാറ്റിയ റണ്ണൗട്ട്
ഇന്ത്യൻ ഇന്നിംഗ്സ് 165ൽ അവസാനിക്കാൻ കാരണമായത് ഋഷഭ് പന്തിന്റെ അപ്രതീക്ഷിത റണ്ണൗട്ട് ആയിരുന്നു. 53 പന്ത് നേരിട്ട് ഒരു സിക്സും ഒരു ഫോറും സഹിതം 19 റണ്‍സ് നേടിയ പന്ത് അജിങ്ക്യ രഹാനെയ്ക്കുവേണ്ടി വിക്കറ്റ് ബലികഴിക്കുകയായിരുന്നു. ഇല്ലാത്ത റണ്ണിനായി രഹാനെ ഓടിയെങ്കിലും പന്ത് വേണ്ടെന്ന് പറഞ്ഞു. എങ്കിലും രഹാനെ ഓട്ടം തുടർന്നതോടെ പന്തിന് തന്റെ വിക്കറ്റ് ബലികഴിക്കേണ്ടിവന്നു. ആറാം വിക്കറ്റിൽ ഇരുവരും 31 റണ്‍സിന്റെ കൂട്ടുകെട്ടുമായി നങ്കൂരമുറപ്പിക്കാനൊരുങ്ങുന്പോഴായിരുന്നു നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ടെസ്റ്റ് കരിയറിൽ രഹാനെ ഉൾപ്പെടുന്ന ആദ്യ റണ്ണൗട്ട് ആയിരുന്നു അത്.
ചുരുങ്ങിയ രണ്ടാമത്തെ സ്കോർ
വിരാട് കോഹ്ലിക്ക് കീഴിൽ ഇന്ത്യയുടെ കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിംഗ്സ് സ്കോറാണ് വെല്ലിംഗ്ടണിൽ കണ്ടത്. ലോർഡ്സിൽ 2018ൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 107 റണ്‍സിൽ പുറത്തായിരുന്നു. കോൽക്കത്തയിൽ 2017ൽ ശ്രീലങ്കയോട് 172 റണ്‍സിനു നിലംപൊത്തിയിരുന്നു. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ അഞ്ച് തവണ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 200ൽ താഴെ സ്കോറിൽ പുറത്തായിട്ടുണ്ട്. ഇതിൽ രണ്ട് തവണ ഇന്ത്യ ജയം സ്വന്തമാക്കി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെയ്ൽ ജമൈസണും ടിം സൗത്തിയുമാണ് ഇന്ത്യൻ ഇന്നിംഗ്സിനു ഫുൾസ്റ്റോപ്പ് ഇട്ടത്. 46 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പത്താം നന്പർ ബാറ്റ്സ്മാനായെത്തിയ മുഹമ്മദ് ഷാമി 20 പന്തിൽ 21 റണ്‍സ് നേടി. അഞ്ചിന് 122 എന്ന നിലയിലായിരുന്നു ഇന്ത്യ ഒന്നാം ഇന്നിംഗ്സ് രണ്ടാംദിനം പുനരാരംഭിച്ചത്.
സ്കോർബോർഡ്
ടോസ്: ന്യൂസിലൻഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: പൃഥ്വി ബി സൗത്തി 16, മായങ്ക് സി ജമൈസണ് ബി ബോൾട്ട് 34, പൂജാര സി വാട്ലിംഗ് ബി ജമൈസണ് 11, കോഹ്ലി സി ടെയ്ലർ ബി ജമൈസണ് 2, രഹാനെ സി വാട്ലിംഗ് ബി സൗത്തി 46, വിഹാരി സി വാട്ലിംഗ് ബി ജമൈസണ് 7, പന്ത് റണ്ണൗട്ട് 19, അശ്വിൻ ബി സൗത്തി 0, ഇഷാന്ത് സി വാട്ലിംഗ് ബി ജമൈസണ് 5, ഷാമി സി ബ്രെൻഡൽ ബി സൗത്തി 21, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 4, ആകെ 68.1 ഓവറിൽ 165.
വിക്കറ്റ് വീഴ്ച: 16/1, 35/2, 40/3, 88/4, 101/5, 132/6, 132/7, 143/8, 165/9, 165/10.
ബൗളിംഗ്: സൗത്തി 20.1-5-49-4, ബോൾട്ട് 18-2-57-1, ഗ്രാൻഡ്ഹോം 11-5-12-0, ജമൈസണ് 16-3-38-4, അജാസ് പട്ടേൽ 3-2-7-0.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: ലാഥം സി പന്ത് ബി ഇഷാന്ത് 11, ബ്രെൻഡൽ ബി ഇഷാന്ത് 30, വില്യംസണ് സി സബ് (ജഡേജ) ബി ഷാമി 89, ടെയ്ലർ സി പൂജാര ബി ഇഷാന്ത് 44, നിക്കോൾസ് സി കോഹ്ലി ബി അശ്വിൻ 17, വാട്ലിംഗ് നോട്ടൗട്ട് 14, ഗ്രാൻഡ്ഹോം നോട്ടൗട്ട് 4, എക്സ്ട്രാസ് 7, ആകെ 71.1 ഓവറിൽ 216/5.
വിക്കറ്റ് വീഴ്ച: 26/1, 73/2, 166/3, 185/4, 207/5.
ബൗളിംഗ്: ബുംറ 18.1-4-62-0, ഇഷാന്ത് 15-6-31-3, ഷാമി 17-2-61-1, അശ്വിൻ 21-1-60-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.