ഒരു ഫ്രഞ്ച് കോഴക്കളി...
Wednesday, May 20, 2020 12:15 AM IST
ആരാധകരുടെ ഹൃദയം പന്താടിയും മുറിപ്പെടുത്തിയും നടമാടിയ കോഴക്കളികൾക്ക് കായിക ലോകം നിരവധിതവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. കായികപ്രേമികളുടെ വികാരത്തെ മാനിക്കാത്ത അത്തരമൊരു നികൃഷ്ട കൃത്യത്തിന് ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ സാക്ഷ്യംവഹിച്ചത് 1993ലെ ഇതുപോലൊരു മേയ് 20ന്. 1992-93 സീസണ് ഫ്രഞ്ച് ലീഗിൽ ഒളിന്പിക് ഡി മാഴ്സെയ് കിരീടത്തോടടുത്തിരിക്കുന്ന സമയം.
1993 മേയ് 20ന് വലോസ്യൻ എഫ്സിയുടെ തട്ടകത്തിൽ മാഴ്സെയ് ഇറങ്ങുന്നു. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ വലോസ്യനെതിരേ ജയിച്ചാൽ മാഴ്സെയ്ക്ക് കിരീടമുറപ്പിക്കാം. മത്സരത്തിൽ 1-0ന്റെ ജയത്തോടെ മാഴ്സെയ് കിരീടം സ്വന്തമാക്കി, അവരുടെ തുടർച്ചയായ അഞ്ചാം ലീഗ് വണ്‍ കിരീടം. 21-ാം മിനിറ്റിലെ ഗോളിലായിരുന്നു ജയം. വലോസ്യന്റെ ക്യാപ്റ്റൻ ക്രിസ്റ്റഫർ റോബർട്ട് പരിക്ക് അഭിനയിച്ച് പുറത്തേക്ക്. റഫറിയുടെ തീരുമാനങ്ങളെ സ്ഥിരമായി എതിർക്കാറുള്ള അർജന്റൈൻ താരം ഹൊർഹെ ബുറുഷായ കളത്തിലുടനീളം മൗനമവലംബിച്ചു. 1986 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കായി വിജയഗോൾ നേടിയ താരമാണ് ബുറുഷായ. ബുറുഷായയുടെ മൗനത്തിൽ റഫറിപോലും സംശയിച്ചു.
സംഭവത്തിന്റെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു. ക്രിസ്റ്റഫർ റോബർട്ട്, ജാക്വസ് ഗ്ലാസ്മാൻ, ബുറുഷായ എന്നിവർക്ക് മാഴ്സെയ് ഉടമയായ ബെർനാഡ് ടാപ്പി കോഴ നല്കി. ടാപ്പിയുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിച്ചത് മാഴ്സെയുടെ മധ്യനിരത്താരമായ ജീൻ ജാക്വസ് എഡെലിയായിരുന്നു. മാഴ്സെയ് താരങ്ങൾക്ക് പരിക്കേൽക്കാരിതിക്കാനായിരുന്നു കോഴ. കാരണം, മേയ് 26ന് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ മാഴ്സെയ് ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനെ നേരിടും. യൂറോപ്യൻ കപ്പ് യുവേഫ ചാന്പ്യൻസ് ലീഗ് എന്ന പേരിലേക്ക് മാറ്റിയശേഷമുള്ള ആദ്യ ഫൈനലായിരുന്നു അത്. 1991ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ മാഴ്സെയ് പ്രവേശിച്ചിരുന്നെങ്കിലും രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്തിരുന്നു. അന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ മാഴ്സെയെ കീഴടക്കി കിരീടം സ്വന്തമാക്കി. സമാനമായൊരു സാഹചര്യം 1993ലും ഉണ്ടാകാതിരിക്കാനായിരുന്നു മാഴ്സെയ് മുതലാളിയുടെ കോഴ. അത് ഫലം കണ്ടു ചാന്പ്യൻസ് ലീഗ് ഫൈനലിൽ മാഴ്സെയ് 1-0ന് മിലാനെ കീഴടക്കി, ഒരു ഫ്രഞ്ച് ക്ലബ്ബിന്റെ ആദ്യത്തെയും അവസാനത്തെയും ചാന്പ്യൻസ് ലീഗ് കിരീടം.
മാഴ്സെയ് x വലോസ്യൻ എഫ്സി കോഴക്കളിക്കെതിരേ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും (എഫ്എഫ്എഫ്) യുവേഫയും ശക്തമായ നിലപാടെടുത്തു. 1993ലെ ലീഗ് വണ്‍ കിരീടം മാഴ്സെയ്ക്ക് നഷ്ടപ്പെട്ടു. രണ്ടാം സ്ഥാനക്കാരായിരുന്ന പാരീ സാൻ ഷെർമയ്ൻ പക്ഷേ, കിരീടം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. 1993ലെ കിരീടം തിരിച്ചുകൊടുക്കേണ്ടിവന്നില്ലെങ്കിലും 1993-94 ചാന്പ്യൻസ് ലീഗിൽനിന്ന് മാഴ്സെയ് അയോഗ്യരാക്കപ്പെട്ടു. പാരീ സാൻ ഷെർമയ്ൻ ആ സ്ഥാനവും ഏറ്റെടുത്തില്ല, പകരം ലീഗ് വണ്ണിലെ മൂന്നാം സ്ഥാനക്കാരായ എഎസ് മൊണാക്കോ ചാന്പ്യൻസ് ലീഗിൽ പങ്കെടുത്തു. 1993 യൂറോപ്യൻ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവയിൽനിന്നും മാഴ്സെയെ അയോഗ്യരാക്കി. കോഴയുമായി ബന്ധപ്പെട്ട താരങ്ങളെ എഫ്എഫ്എഫ് പുറത്താക്കി. നിലവിൽ ഫ്രഞ്ച് ദേശീയ ടീം പരിശീലകനായ ദിദിയെ ദേഷാംപ് ആയിരുന്നു അക്കാലത്ത് മാഴ്സെയുടെ ക്യാപ്റ്റൻ.
അനീഷ് ആലക്കോട്