ആയിരത്തിത്തൊള്ളായിരത്തിഎഴുപതുകൾ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ചിത്രത്തിലെ മഹത്തായ കാലഘട്ടം. വിദേശത്ത് തോൽക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന ഇന്ത്യ പരന്പരയുമായി തിരിച്ചെത്താൻ തുടങ്ങിയ നാളുകളായിരുന്നു അത്.
1971ൽ രണ്ട് സുന്ദര മുഹൂർത്തങ്ങൾ അരങ്ങേറി. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും ഇന്ത്യ ടെസ്റ്റ് പരന്പര സ്വന്തമാക്കി. എഴുപതുകളിൽ ഇന്ത്യയുടെ ബൗളിംഗ് കരുത്ത് സ്പിൻചതുഷ്കമായ ബിഷൻ സിംഗ് ബേദി, ഇ.എ.എസ്. പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ എന്നിവർ. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്സ്മാന്മാരായ സുനിൽ ഗാവസ്കർ, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ ഉദയവും അക്കാലത്തായിരുന്നു. അന്പതുകളിലെ ഇംഗ്ലണ്ട്, അറുപതുകളിലെ വെസ്റ്റ് ഇൻഡീസ് എന്നതുപോലെ എഴുപതുകളിലെ ഇന്ത്യ എന്നതും ഒരു വിശേഷണമായി. എന്നാൽ, ആ കാലഘട്ടത്തിലാണ് ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ നാണക്കേടിന്റെ ഇന്നിംഗ്സും പിറന്നത്. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറായ 42 റണ്‍സിനു പുറത്തായത് 1974 ജൂണ്‍ 24ന്. ഇന്നേക്ക് 46 വർഷം മുന്‍പത്തെ ഇന്ത്യയുടെ ആ നാണക്കേട് സംഭവിക്കാൻ വേണ്ടിവന്നത് വെറും 77 മിനിറ്റും 17 ഓവറും മാത്രം!
1971ൽ ഇന്ത്യ 1-0ന് ഇംഗ്ലണ്ടിൽ പരന്പര നേടിയശേഷം 72-73ൽ ഇംഗ്ലണ്ട് ഇന്ത്യയിലെത്തി. ഹോം പരന്പരയിലും അജിത് വഡേക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം 2-1ന് വെന്നിക്കൊടി പാറിച്ചു. തുടർന്നുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമായിരുന്നു 1974ലേത്.
പരന്പരയിലെ ആദ്യ ടെസ്റ്റിൽ ഓൾഡ് ട്രാഫോഡിൽവച്ച് 113 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു. ലോഡ്സിൽ അരങ്ങേറിയ രണ്ടാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയത് 629 റണ്‍സ്. ലോഡ്സിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോർ, ലോകമഹായുദ്ധങ്ങൾക്കുശേഷമുള്ള ഏറ്റവും ഉയർന്ന ഇംഗ്ലീഷ് സ്കോർ, ഇന്ത്യക്കെതിരായ ഉയർന്ന സ്കോർ തുടങ്ങിയ റിക്കാർഡുകൾ അന്ന് പിറന്നു. ഗാവസ്കർ, എൻജിനിയർ, വഡേക്കർ, വിശ്വനാഥ്, ബ്രിജേഷ് പട്ടേൽ, സോൾകർ, അബിദ് അലി, മദൻലാൽ തുടങ്ങിയവർ അണിനിരക്കുന്ന ബാറ്റിംഗ് നിരയുടെ കരുത്തിൽ ഇന്ത്യക്ക് അപ്പോഴും വിശ്വാസമുണ്ടായിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 302ൽ അവസാനിച്ചു. 327 റണ്‍സിനു പിന്നിലായ ഇന്ത്യ ഫോളോഓണിന് നിർബന്ധിക്കപ്പെട്ടു. മൂന്നാം ദിനം അവസാനിക്കുന്പോൾ ഫോളോ ഓണിൽ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ രണ്ട് റണ്‍സ് എടുത്തിരുന്നു.
ജൂണ്‍ 24 തിങ്കളാഴ്ച നാലാം ദിനം തുടങ്ങുന്പോൾ ഇന്ത്യ പൊരുതുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. കാരണം, വിക്കറ്റ് ബാറ്റിംഗിന് അനുകൂലം... ഇന്ത്യയുടെ ബാറ്റിംഗ് നിരയും മികവുള്ളത്... ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ (ആർനോൾഡ്, ഓൾഡ്, ഹെൻഡ്രിക്, അണ്ടർവുഡ്, ഗ്രെയ്ഗ്) സ്പെഷലായി ഒന്നുമില്ലായിരുന്നു. എന്നാൽ, ആരും പ്രതീക്ഷിക്കാത്തതാണ് ലോഡ്സിൽ സംഭവിച്ചത്. അഞ്ചാമനായി സുനിൽ ഗാവസ്കർ പുറത്താകുന്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ഉണ്ടായിരുന്നത് 25 റണ്‍സ് മാത്രം. സ്കോർ 42ൽ എത്തിയപ്പോൾ എട്ടാമനായി പ്രസന്നയും ഒന്‍പതാമനായി ബേദിയും പുറത്ത്.
ബൗളിംഗിനിടെ പരിക്കേറ്റ ചന്ദ്രശേഖർ ബാറ്റിംഗിന് എത്തിയുമില്ല. ഇന്ത്യൻ ഇന്നിംഗ്സ് 42ൽ നിശ്ചലം. ഇംഗ്ലണ്ട് ഇന്നിംഗ്സിനും 285 റണ്‍സിനും ജയിച്ചു. ഇംഗ്ലണ്ടിനായി പേസർമാരായ ക്രിസ് ഓൾഡ് അഞ്ചും ജെഫ് ആർനോൾഡ് നാലും വിക്കറ്റുകൾ സ്വന്തമാക്കി. 18 റണ്‍സുമായി പുറത്താകാതെനിന്ന സോൾകർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.