ദുബായ്: ക്രിക്കറ്റ് ആരാധകരുടെ അതിരുകളില്ലാത്ത ആവേശമായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനു നാളെ തിരിതെളിയും. ധോണിയുടെയും രോഹിത്തിന്റെയും കോഹ്ലിയുടെയുമെല്ലാം ആരാധകർ അതോടെ തങ്ങളുടെ ടീമുകളുടെ നിറങ്ങളിൽ നീരാടും. കോവിഡ്-19 മഹാമാരിയുടെ പിടിയിലമരാതെ ഗൾഫിലേക്കു വിമാനം കയറിയ ഐപിഎൽ 13-ാം എഡിഷന്റെ ആദ്യ പോരാട്ടം നാളെ.
ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും. ഐപിഎൽ ചരിത്രത്തിലെ ചിരവൈരികളാണു മുംബൈയും ചെന്നൈയും. മുംബൈ നാലുതവണ കിരീടം നേടിയപ്പോൾ ചെന്നൈ മൂന്നു സീസണിൽ ചാന്പ്യന്മാരായി. ചെന്നൈയെ കീഴടക്കിയായിരുന്നു കഴിഞ്ഞ സീസണ് ഫൈനലിൽ മുംബൈ തങ്ങളുടെ നാലാം കിരീടം ചുണ്ടോടടുപ്പിച്ചത്. നാളെ മുതൽ 53 ദിനം നീളുന്ന പോരാട്ടത്തിന്റെ ഫൈനൽ നവംബർ 10നാണ്.
ഹോം, എവേ...
ഐപിഎൽ തന്നെ എവേ (ഇന്ത്യക്കു പുറത്ത്) പോരാട്ടമായ സാഹചര്യത്തിൽ ടീമുകൾക്കു പതിവുപോലെ ഹോം, എവേ സാധ്യതയില്ലാതായി. എങ്കിലും, ടീമുകൾ തങ്ങളുടെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ പകുതിയിലധികം മത്സരങ്ങൾ എവിടെ കളിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇത്തവണ ഹോം, എവേ പോരാട്ടത്തെ നിർണയിക്കാം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവ തങ്ങളുടെ പകുതിയോളം ഗ്രൂപ്പ് മത്സരങ്ങൾ ദുബായിലാണു കളിക്കുക. അതിനാൽ ഈ ടീമുകളുടെ ഹോമായി ദുബായിയെ കണക്കാക്കാം. മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയുടെ ഭൂരിപക്ഷം മത്സരങ്ങളും അബുദാബിയിലാണ്.
ടോസ്, പേസ്, സ്പിൻ, റണ്‍സ്...
എന്നിവയുടെ അടിസ്ഥാനത്തിൽ യുഎഇ പിച്ചുകൾ ഇന്ത്യൻ പിച്ചുകളെ അപേക്ഷിച്ച് താരതമ്യേന റണ്ണൊഴുക്ക് കുറഞ്ഞവയാണെന്നതാണു കണക്കുകൾ. ഇന്ത്യയിൽ സ്കോറിംഗ് റേറ്റ് ഏറ്റവും ഉയർന്ന പിച്ച് കാണ്പൂരിലേതാണ്, 9.1 ശരാശരി. ഏറ്റവും കുറവ് ചെന്നൈയിലേതും- 7.4.
യുഎഇയിൽ ഏറ്റവും സ്കോറിംഗ് റേറ്റുള്ളത് ഷാർജയിലാണ്, 8.1 ശരാശരി. ദുബായിൽ 7.5ഉം അബുദാബിയിൽ 7.3ഉം ആണ്.
ഇടംകൈ പേസർമാർക്കായിരുന്നു പാക് സൂപ്പർ ലീഗിൽ വിക്കറ്റ് ഏറെയും വീഴ്ത്താൻ സാധിച്ചത്. സ്പിന്നർമാർക്കും കൃത്യമായ റോളുണ്ടായിരുന്നു. എന്നാൽ, ഇടംകൈ പേസർമാരുടെ പിന്നിലായിരുന്നു എന്നുമാത്രം.
പാക് സൂപ്പർ ലീഗിൽ ടോസിനും നിർണായക സ്ഥാനമുണ്ടായിരുന്നു. പിഎസ്എലിൽ ടോസ് ജയിക്കുകയും മത്സരം ജയിക്കുകയും ചെയ്തത് 67 ശതമാനമാണ്. ഐപിഎൽ ചരിത്രത്തിൽ അത് 57 ശതമാനം മാത്രം.
ചുട്ടുപഴുക്കും
ദുബായ്: യുഎഇയിലെ പൊള്ളുന്ന ചൂടാണ് കളിക്കാരെ ഏറെ വലയ്ക്കാൻ പോകുന്നത്. വിവിധ ടീമുകളുടെ കളിക്കാർ ഇക്കാര്യം ഇതിനോടകം തുറന്നുസമ്മതിച്ചിട്ടുമുണ്ട്. ഹ്യുമിഡിറ്റിയും വളരെ കൂടുതലാണ്. അബുദാബിയിൽ ഇന്നലത്തെ ഉയർന്ന താപനില 39 ഡിഗ്രി സെൽഷസ് ആയിരുന്നു, ഹ്യുമിഡിറ്റി 50 ശതമാനവും. അബുദാബിയിൽ 41 ഡിഗ്രി സെൽഷസും 40 ശതമാനം ഹ്യുമിഡിറ്റിയുമായിരുന്നു. ഷാർജയിൽ ആകട്ടെ 39 ഡിഗ്രിസെൽഷസും 50 ശതമാനം ഹ്യുമിഡിറ്റിയും.
ഉദ്ഘാടനം, ചിയർ ഗേൾസ്, കാണികൾ out
ഐപിഎലിന്റെ ഗ്ലാമറുകളിൽ പ്രധാനമായിരുന്നു നിറഞ്ഞ ഗാലറിയും ഗാലറിയെ ഇളക്കിമറിക്കുന്ന തീം സോംഗും പന്ത് വേലിക്കെട്ട് ഭേദിക്കുന്പോൾ അതത് ടീമുകളുടെ ആഘോഷത്തിൽ പങ്കുചേരുന്ന ചിയർ ഗേൾസും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ചിയർ ഗേൾസും ഇല്ല, സ്റ്റേഡിയത്തിൽ കാണികളും എത്തില്ല. ഓരോ ഐപിഎൽ സീസണിന്റെ തുടക്കത്തിലും ഇതുവരെ കണ്ടുവന്ന ഗംഭീര ഉദ്ഘാടന പരിപാടികൾക്കും ഇത്തവണ കടിഞ്ഞാണ്‍ വീണിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.