അബുദാബി: മണലാരണ്യത്തിലെ കൃത്രിമ പുൽത്തകിടിക്കു തീപിടിപ്പിച്ച് ഇന്നു മുതൽ ഗൾഫിൽ ക്രിക്കറ്റ് യുദ്ധം. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യവിട്ട് യുഎഇയിൽ ചേക്കേറിയ ഐപിഎൽ ട്വന്റി-20യുടെ 13-ാം എഡിഷന് ഇന്ന് തുടക്കം. ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തിൽ കൊന്പുകോർക്കുക.
രോഹിത് ശർമയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസും എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ ഇറങ്ങുന്പോൾ ഐപിഎൽ ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും. കാരണം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയകരമായ രണ്ട് ടീമുകളാണിവർ.
2019 ഇംഗ്ലണ്ട് ഏകദിന ലോകകപ്പിനുശേഷം എം.എസ്. ധോണി മൈതാനത്തെത്തുന്ന ആദ്യ പോരാട്ടംകൂടിയാണ് ഇന്നു നടക്കുക. ഇന്ത്യൻ ജഴ്സിയോടു വിടപറഞ്ഞശേഷം ധോണിയുടെ ആദ്യ മത്സരവുമാണ് ഇന്നത്തേത്.
കോവിഡിന്റെ ഭീഷണിയിൽ അഞ്ച് മാസം ആശങ്കയിൽ കഴിഞ്ഞശേഷമാണ് ഐപിഎലിൽ ഇന്ന് അബുദാബിയിൽ ആദ്യ ടോസ് നടക്കുക. കോവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടന മാമാങ്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് ടൂർണമെന്റിനു തുടക്കം കുറിക്കുന്നത്.
മുംബൈ x ചെന്നൈ
ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഉദ്ഘാടന മത്സരത്തിൽ കൊന്പുകോർക്കുന്നത് ഇതു നാലാം തവണ. മുന്‍പ് മൂന്നു തവണ നേർക്കുനേർ വന്നതിൽ രണ്ട് ജയം മുംബൈ ഇന്ത്യൻസിന് ആയിരുന്നു. 2009ൽ ദക്ഷിണാഫ്രിക്കയിൽവച്ച് നടന്ന രണ്ടാം എഡിഷൻ ഐപിഎലിലായിരുന്നു ഇരു ടീമുകളും ആദ്യമായി ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം ഇറങ്ങിയത്. സച്ചിൻ തെണ്ടുൽക്കർ 49 പന്തിൽ 59 റണ്‍സെടുത്ത ആ മത്സരം മുംബൈ 19 റണ്‍സിനു ജയിച്ചു.
2012ലാണ് രണ്ടാം തവണ മുംബൈ x ചെന്നൈ ഐപിഎൽ ഉദ്ഘാടന പോരാട്ടം അരങ്ങേറിയത്. അതിലും മുംബൈക്കൊപ്പമായിരുന്നു വിജയം. 2018ലെ ഉദ്ഘാടന മത്സരത്തിൽ ഇരു സംഘവും ഏറ്റുമുട്ടിയപ്പോൾ എം.എസ്. ധോണിയുടെ ചെന്നൈ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇതുവരെ ആറു തവണ ഉദ്ഘാടന മത്സരങ്ങളിൽ ഇറങ്ങിയതിൽ രണ്ട് ജയം സ്വന്തമാക്കി. ചെന്നൈയാകട്ടെ അഞ്ച് ഉദ്ഘാടന പോരാട്ടങ്ങളിൽ മൂന്നു ജയവും. ചെന്നൈ ഉദ്ഘാടന മത്സരങ്ങളിൽ ഇതുവരെ പരാജയപ്പെട്ടത് മുംബൈയോടു മാത്രമാണെന്നതും ശ്രദ്ധേയം. ചെന്നൈയോടു മാത്രമേ ഉദ്ഘാടന മത്സരത്തിൽ മുംബൈക്ക് ജയിക്കാൻ സാധിച്ചിട്ടുള്ളൂ എന്നതും ചരിത്രം.
ടീം വിശേഷം
തുല്യ ശക്തികളാണെങ്കിലും ഇന്നത്തെ പോരാട്ടത്തിലെ വിജയസാധ്യതയിൽ 55 ശതമാനം മുൻതൂക്കം മുംബൈക്കാണു കൽപ്പിക്കപ്പെടുന്നത്. ഓപ്പണിംഗ്, മധ്യനിര, ഫിനിഷിംഗ് എന്നിവയിൽ മുംബൈ കരുത്തരാണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ക്വിന്റണ്‍ ഡി കോക്ക്, ഇഷാൻ കിഷൻ, കിറോണ്‍ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ നീളുന്നതാണു മുംബൈയുടെ ബാറ്റിംഗ് കരുത്ത്. ബൗളിംഗിൽ ലസിത് മലിംഗയുടെ അഭാവം ഒരുപക്ഷേ മുംബൈയ്ക്കു പ്രശ്നം സൃഷ്ടിച്ചേക്കും. വ്യക്തിപരമായ കാരണങ്ങളാൽ മലിംഗ ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുകയാണ്. ട്രെന്റ് ബോൾട്ട്, കൾട്ടർ നൈൽ, രാഹുൽ ചാഹർ എന്നിവർ ബൗളിംഗ് നിരയിൽ പ്രതീക്ഷ നൽകുന്നു.
സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവരില്ലാത്തത് ചെന്നൈയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. ഡാഡീസ് ആർമി എന്നറിയപ്പെടുന്ന ചെന്നൈയുടെ പ്രതീക്ഷ ധോണി, ഷെയ്ൻ വാട്സണ്, അന്പാട്ടി റായുഡു, ഫാഫ് ഡുപ്ലസിസ് തുടങ്ങിയവരിലാണ്. റെയ്നയുടെ അഭാവത്തിൽ ഇവരുടെ ഉത്തരവാദിത്തം കൂടുമെന്നു ചുരുക്കം. ഷാർദുൾ ഠാക്കൂർ, ലുൻഗി എൻഗിഡി, കെ.എം. ആസിഫ്, ഇമ്രാൻ താഹിർ, ദീപക് ചാഹർ തുടങ്ങിയവർക്കൊപ്പം ഡെയ്ൻ ബ്രാവൊയും ചേരുന്പോൾ ചെന്നൈയും കരുത്തർതന്നെ.
36 മണിക്കൂർ ക്വാറന്റൈൻ
ദുബായ്: ഐപിഎലിൽ പങ്കെടുക്കുന്ന ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ യുഎഇയിൽ 36 മണിക്കൂർ ക്വാറന്റൈനിൽ. ഓസ്ട്രേലിയയുടെ ഇംഗ്ലീഷ് പര്യടനം കഴിഞ്ഞതോടെയാണ് ഇരു രാജ്യത്തെയും താരങ്ങൾ യുഎഇയിലേക്കു തിരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.