ബ്രിസ്ബെയ്ൻ: സമീപനാളിലൊന്നും ഒരു ടീമിനും ഇതുപോലൊരു ദുർവിധി ഉണ്ടായിട്ടില്ല; ഒരു ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കിടെ ഒന്പതു മുൻനിരത്താരങ്ങൾക്കു പരിക്കേൽക്കുക. ആ ദുർവിധിയാണ് ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ടീം ഇന്ത്യ അഭിമുഖീകരിക്കുന്നത്.
ഓരോ ടെസ്റ്റ് കഴിയുന്പോഴും ഇന്ത്യൻ സംഘത്തിൽ പരിക്കേൽക്കുന്നവരുടെ പട്ടിക നീളുന്നു. നാലു മത്സര പരന്പരയിലെ ആദ്യ മൂന്നു ടെസ്റ്റ് അവസാനിച്ചപ്പോൾ ഇന്ത്യൻ നിരയിൽ പരിക്കേറ്റവരുടെ എണ്ണം ഒന്പതായി. ഇഞ്ചുറി ടൈം പട്ടികയിലേക്ക് ഏറ്റവും ഒടുവിൽ പേരു ചേർത്തത് പേസർ ജസ്പ്രീത് ബുംറ. സ്ട്രൈക്ക് ബൗളറായ ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യക്കു കനത്ത തിരിച്ചടിയാണ്. 15ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ബുംറ കളിക്കില്ലെന്നാണു സൂചന. സിഡ്നി ടെസ്റ്റിനിടെ ഉദരത്തിൽ ബുംറയ്ക്ക് പരിക്കേറ്റെന്നാണു ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഹോം പരന്പര കണക്കിലെടുത്ത് ബുംറയുടെ പരിക്ക് വഷളാകാതെ നോക്കാനാണു ടീം മാനേജ്മെന്റിന്റെ തീരുമാനം.
അതിനിടെ നെറ്റ്സിൽ പരിശീലനത്തിനിടെ മായങ്ക് അഗർവാളിനും പരിക്കേറ്റു. മധ്യനിരയിൽ ഹനുമ വിഹാരിയുടെ അഭാവത്തിൽ മായങ്ക് നാലാം ടെസ്റ്റിൽ കളിച്ചേക്കുമെന്നായിരുന്നു സൂചന. എന്നാൽ, നാലാം ടെസ്റ്റിൽ മായങ്ക് ഉണ്ടാകുമോ എന്നതും കണ്ടറിയണം. സിഡ്നി ടെസ്റ്റിനിടെ പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി എന്നിവർ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഉണ്ടാകില്ലെന്നു ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൊണ്ട് ഇടതുകൈയിലെ തള്ളവിരലിനു പരിക്കേറ്റ ജഡേജ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനായി.
മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, സ്പിന്നർ ആർ. അശ്വിൻ എന്നിവരും നാലാം ടെസ്റ്റിനുണ്ടാകുമോ എന്നതും കണ്ടറിയണം. നടുവേദനയുമായി അശ്വിനും പേശിവലിവ് അലട്ടിയ വിഹാരിയും ചേർന്നാണ് ഇന്ത്യക്കു സിഡ്നി ടെസ്റ്റിൽ അദ്ഭുത സമനില സമ്മാനിച്ചത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പിംഗിന് എത്താതിരുന്ന പന്ത്, പരിക്കോടെയെത്തി രണ്ടാം ഇന്നിംഗ്സിൽ 97 റണ്സ് നേടിയതും സിഡ്നി സമനിലയിലെ ഹൈലൈറ്റ് ആയിരുന്നു.
ആദ്യടെസ്റ്റിനിടെ പേസർ മുഹമ്മദ് ഷമി, രണ്ടാം ടെസ്റ്റിനിടെ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്, മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള നെറ്റ്സ് പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുൽ എന്നിവർ പരിക്കേറ്റു പുറത്തായി. പരന്പരയ്ക്കു മുന്പ് പരിക്കേറ്റ പേസർ ഇഷാന്ത് ശർമ ഓസ്ട്രേലിയയ്ക്കു പുറപ്പെട്ടില്ല. കടിഞ്ഞൂൽ കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യടെസ്റ്റിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.
ശേഷം സ്ക്രീനിൽ
പരിക്കിന്റെ വേദനയോടെയാണ് ടീം ഇന്ത്യ നാലാം ടെസ്റ്റിനൊരുങ്ങുന്നത്. ടീമിൽ പരിക്കേൽക്കാത്തവർ ആരൊക്കെ, ഇന്ത്യ നാലാം ടെസ്റ്റിൽ എങ്ങനെ ഇറങ്ങും എന്നതിനെക്കുറിച്ച് ഒരു ഏകദേശ ചിത്രം.
ഓപ്പണിംഗ്
രോഹിത് ശർമ, ശുഭ്മാൻ ഗിൽ എന്നിവർ നാലാം ടെസ്റ്റിനു ഫിറ്റ് ആണെന്നാണു റിപ്പോർട്ട്. സിഡ്നി ടെസ്റ്റിൽ ഇവരുടെ ഓപ്പണിംഗ് സഖ്യം ക്ലിക്ക് ആയിരുന്നു. പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവരാണ് ഓപ്പണിംഗിൽ ബാക്ക് അപ്പ്. മായങ്കിനു പരിക്കുണ്ട്.
മധ്യനിര
ചേതേശ്വർ പൂജാര, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവർ മൂന്ന്, നാല് സ്ഥാനങ്ങളിൽ ഇറങ്ങും. വിഹാരി, ജഡേജ എന്നിവർ നാലാം ടെസ്റ്റിനില്ല. പന്തിനു പരിക്കുണ്ട്. ഈ സാഹചര്യത്തിൽ മായങ്കിനെയോ പൃഥ്വി ഷായെയോ മധ്യനിരയിൽ ഇറക്കിയേക്കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയെ കളിപ്പിക്കാനും പന്തിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി നിലനിർത്താനും സാധ്യതയുണ്ട്.
സ്പിന്നർമാർ
ജഡേജ കളിക്കില്ലെന്നു വ്യക്തം. അശ്വിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ജഡേജയ്ക്കു പകരം ഷാർദുൾ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവരിൽ ആരെങ്കിലും പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടേക്കും.
പേസർമാർ
ബുംറ പരിക്കേറ്റ് പുറത്തായതോടെ രണ്ട് ടെസ്റ്റ് പരിചയം മാത്രമുള്ള മുഹമ്മദ് സിറാജ് സ്ട്രൈക്ക് ബൗളറാകും. സിഡ്നിയിൽ അരങ്ങേറിയ നവ്ദീപ് സൈനിയാണു മറ്റൊരു പേസർ. ബുംറയ്ക്ക് പകരമായി പുതുമുഖം ടി. നടരാജനോ ഷാർദുൾ ഠാക്കൂറോ ഇടംപിടിക്കാനാണു സാധ്യത. പരിചയസന്പത്തില്ലാത്ത പേസ് സംഘമാണ് ഗാബ ടെസ്റ്റിൽ ഇന്ത്യൻ ആക്രമണം നയിക്കുക.
സാധ്യതാ ബാറ്റിംഗ് ലൈനപ്പ്
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ/പൃഥ്വി ഷാ, ഋഷഭ് പന്ത്/വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, ഷാർദുൾ ഠാക്കൂർ, നവ്ദീപ് സൈനി, കുൽദീപ് യാദവ്/ടി. നടരാജൻ, മുഹമ്മദ് സിറാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.