ബ്രിസ്ബെയ്ൻ: ഇന്ത്യ x ഓസ്ട്രേലിയ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ആതിഥേയർക്കു സ്വന്തം. മാർനസ് ലബൂഷെയ്ൻ (108) അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലൂടെ ഓസ്ട്രേലിയയ്ക്കു കരുത്തേകി. 18-ാം ടെസ്റ്റ് കളിക്കുന്ന ലബൂഷെയ്ൻ രണ്ടാം തവണയാണ് ഗാബയിൽ സെഞ്ചുറി നേടുന്നത്. ആദ്യദിനം അവസാനിക്കുന്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സ് എടുത്തിട്ടുണ്ട്. കാമറോണ്‍ ഗ്രീൻ (28), ക്യാപ്റ്റൻ ടിം പെയ്ൻ (38) എന്നിവരാണു ക്രീസിൽ. രണ്ടിന് 17 എന്ന നിലയിൽനിന്നാണ് ഓസ്ട്രേലിയ ശക്തമായി തിരിച്ചെത്തിയത്.
ക്യാച്ച് നഷ്ടം തുടരുന്നു
പരന്പരയിലുടനീളം ഇന്ത്യൻ താരങ്ങൾ ക്യാച്ച് നഷ്ടപ്പെടുത്തുന്നത് തുടരുന്നു. ഇന്നലെ ലബൂഷെയ്ന്റെ ക്യാച്ച് ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിട്ടുകളഞ്ഞു. ലബൂഷെയ്ൻ 37 റണ്‍സുമായി നിൽക്കുന്പോഴായിരുന്നു അത്. നവ്ദീപ് സൈനി എറിഞ്ഞ ഇന്നിംഗ്സിലെ 36-ാം ഓവറിലായിരുന്നു ഗള്ളിയിൽവച്ച് രഹാനെ ക്യാച്ച് വിട്ടത്. മൂന്നിന് 93 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ അപ്പോൾ. പിന്നീട് കാമറോണ്‍ ഗ്രീൻ നൽകിയ റിട്ടേണ്‍ ക്യാച്ച് അരങ്ങേറ്റക്കാരനായ ടി. നടരാജനും നഷ്ടപ്പെടുത്തി.
സുന്ദർ, നടരാജൻ
പരിക്കിനെത്തുടർന്ന് ജസ്പ്രീത് ബുംറ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ നാലാം ടെസ്റ്റിൽ ഇറങ്ങാതിരുന്നപ്പോൾ വാഷിംഗ്ടണ്‍ സുന്ദറിനും ടി. നടരാജനും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറുന്ന 300-ാമത് താരമാണ് നടരാജൻ. സുന്ദർ 299-ാമനും. സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണു സുന്ദർ കന്നിവിക്കറ്റ് നേടിയത്. നടരാജൻ, മാത്യു വേഡിനെയും പുറത്താക്കി. സെഞ്ചുറിക്കാരനായ ലബൂഷെയ്ന്റെ വിക്കറ്റും വീഴ്ത്തി നടരാജൻ തിളങ്ങി. ഷാർദുൾ ഠാക്കൂർ ബൗളിംഗ് നിരയിലെത്തിയപ്പോൾ മധ്യനിര ബാറ്റ്സ്മാനായി മായങ്ക് അഗർവാൾ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെട്ടു.
സൈനിക്കും പരിക്ക്
ഓസ്ട്രേലിയൻ പരന്പരയിൽ പരിക്കേൽക്കുന്ന 10-ാമത് ഇന്ത്യൻ താരമായി പേസർ നവ്ദീപ് സൈനി. 7.5 ഓവർ മാത്രമാണു സൈനി എറിഞ്ഞത്. ശേഷിച്ച ഒരു പന്ത് രോഹിത് ശർമ എറിഞ്ഞു. തുട ഞരന്പിനു പരിക്കേറ്റ സൈനിയെ സ്കാനിംഗിനു വിധേയമാക്കി. ലബൂഷെയ്ന്റെ ക്യാച്ച് സൈനിയുടെ പന്തിൽ രഹാനെ വിട്ടുകളഞ്ഞതിന്റെ പിന്നാലെയാണു പേസർ പരിക്കോടെ കളംവിട്ടത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: വാർണർ സി രോഹിത് ബി സിറാജ് 1, ഹാരിസ് സി സുന്ദർ ബി ഠാക്കൂർ 5, ലബൂഷെയ്ൻ സി പന്ത് ബി നടരാജൻ 108, സ്മിത്ത് സി രോഹിത് ബി സുന്ദർ 36, വേഡ് സി ഠാക്കൂർ ബി നടരാജൻ 45, ഗ്രീൻ നോട്ടൗട്ട് 28, പെയ്ൻ നോട്ടൗട്ട് 38, എക്സ്ട്രാസ് 13, ആകെ 87 ഓവറിൽ 274/5.
വിക്കറ്റ് വീഴ്ച: 1-4, 2-17, 3-87, 4-200, 5-213.
ബൗളിംഗ്: സിറാജ് 19-8-51-1, നടരാജൻ 20-2-63-2, ഠാക്കൂർ 18-5-67-1, സൈനി 7.5-2-21-0, വാഷിംഗ്ടണ്‍ സുന്ദർ 22-4-63-1, രോഹിത് 0.1-0-1-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.