124 ടൂഹെൽ ദിനങ്ങൾ !
ഈ മത്സരത്തിനുശേഷം യൂറോപ്യൻ കപ്പും നിങ്ങളും തമ്മിൽ ആറടി ദൂരം മാത്രമേ ഉണ്ടാകൂ, പരാജയപ്പെട്ടാൽ കപ്പിൽ തൊട്ടുനോക്കാൻപോലും സാധിക്കില്ല, പിന്നീടൊരിക്കലും ഇത്രയും അടുത്ത് നിങ്ങളിൽ പലർക്കും എത്താനും സാധിക്കില്ല- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ സർ അലക്സ് ഫെർഗൂസന്റെ വാക്കുകളാണിത്. 1999 യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന്റെ ഇടവേളയിലായിരുന്നു ഫെർഗൂസന്റെ ഈ തീപ്പൊരി വാക്കുകൾ. അപ്പോൾ ബയേണ്‍ 1-0ന്റെ ലീഡുമായി ആദ്യ പകുതി മുന്നിട്ടുനിൽക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ രണ്ട് ഗോളടിച്ച് യുണൈറ്റഡ് കിരീടം നേടിയത് പിന്നീടുള്ള ചരിത്രം. ആ ചരിത്രം വർഷങ്ങൾക്കിപ്പുറം വീണ്ടും ഓർമിപ്പിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ ജർമൻ പരിശീലകനായ തോമസ് ടൂഹെൽ.
ടൂഹെലും യുണൈറ്റഡിന്റെ 1999 വിജയവുമായി നേരിട്ട് ബന്ധമില്ല. എന്നാൽ, ഫെർഗൂസണ് അന്ന് പറഞ്ഞ ആ നഷ്ടപ്പെടലിന്റെ വേദന നെഞ്ചിൽ നെരിപ്പോടാക്കിയവനാണ് ടൂഹെൽ. കാരണം, 2019-2020 യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ ടൂഹെൽ പരിശീലിപ്പിച്ച ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി 1-0നു ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടിരുന്നു. 2020 ഓഗസ്റ്റിൽ പിഎസ്ജി സംഘത്തിനൊപ്പം ആറടി ദൂരെനിന്ന് മാത്രം കണ്ട ആ യൂറോപ്യൻ കപ്പിൽ, ഒന്‍പതു മാസത്തിനുശേഷം ചെൽസിയുടെ നീലപ്പടയ്ക്കൊപ്പം ടൂഹെൽ ഷാന്പെയ്ൻ നിറച്ചു.
നാലാം മാസം കിരീടം
യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം ടൂഹെലിനു മാത്രം അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ നിരസിക്കുക അസാധ്യം. കാരണം, ഈ നാൽപ്പത്തേഴുകാരനാണ് ചെൽസിയെ ഇപ്പോഴത്തെ ചെൽസിയാക്കിയത്. പിഎസ്ജിയിൽനിന്ന് പുറത്താക്കപ്പെട്ട ടൂഹെൽ, ജനുവരി 26നു ചെൽസിയിൽ എത്തി. ഫ്രാങ്ക് ലംപാർഡിനെ പുറത്താക്കി ചെൽസി മുതലാളി റൊമാൻ അബ്രാമോവിച്ച് ടൂഹെലിനു 18 മാസത്തെ കരാറാണ് നൽകിയത്. ലംപാർഡിന്റെ ശിക്ഷണത്തിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു ചെൽസി, പ്രീമിയർ ലീഗിൽ ആദ്യ നാലിനു പുറത്ത്, ചാന്പ്യൻസ് ലീഗ് കിരീടം അവരുടെ വിദൂര സ്വപ്നത്തിൽപോലും ഇല്ലായിരുന്നു.
പിന്നീട് ടൂഹെൽ മാജിക് ഫുട്ബോൾ ലോകം കണ്ടു, തുടർച്ചയായ വിജയങ്ങളുമായി ചെൽസി താളംകണ്ടെത്തി. കളിക്കാരെ മാറിമാറി പരീക്ഷിക്കുകയായിരുന്നു ചെൽസിയിൽ ടൂഹെൽ ആദ്യം ചെയ്തത്. പ്രീമിയർ ലീഗിൽ ആദ്യ പത്ത് മത്സരങ്ങൾക്കിടെ പ്ലേയിംഗ് ഇലവണിൽ ജർമൻ തന്ത്രജ്ഞൻ പരീക്ഷിച്ചത് 39 ചെയ്ഞ്ചുകളായിരുന്നു!!! എഫ്എ കപ്പ് ഫൈനൽ, ഇപിഎൽ ടേബിളിൽ നാലാം സ്ഥാനം, ചാന്പ്യൻസ് ലീഗ് കിരീടം... ചെൽസിയിലെത്തി നാലാം മാസത്തിലായിരുന്നു യൂറോപ്യൻ കിരീടത്തിൽ നീലപ്പടയെ ടൂഹെൽ എത്തിച്ചത്, കൃത്യമായി പറഞ്ഞാൽ 124-ാം ദിനം...
വന്പാർ വഴിമാറി...
ഏതെങ്കിലും കുറച്ച് പരിശീലകരെ തകർത്തല്ല ടൂഹെൽ ജേതാവായത്, ടൂഹെൽ കീഴടക്കിയവരൊക്കെയും വന്പന്മാരായിരുന്നു. ഡിയേഗൊ സിമയോണി (അത്ലറ്റിക്കോ മാഡ്രിഡ്- പ്രീക്വാർട്ടർ), സിനദിൻ സിദാൻ (റയൽ മാഡ്രിഡ്- സെമി), ഏറ്റവും ഒടുവിൽ സാക്ഷാൽ പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി- ഫൈനൽ).
തന്ത്രങ്ങളുടെ ആശാനായ പെപ് ഗ്വാർഡിയോളയെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഫൈനലിൽ ടൂഹെലിന്റെ ടീം ഗെയിം. സ്ഥിരമായി പരീക്ഷിക്കുന്ന 3-4-2-1 ശൈലിയിൽനിന്ന് വഴിമാറാൻ ടൂഹെൽ മെനക്കെട്ടില്ല. 4-3-3 ശൈലിയിൽ കളിച്ച പെപ്പിന്റെ അതിബുദ്ധി ഫലം കണ്ടില്ലെന്നതാണ് വാസ്തവം. ആദ്യം ഗോളടിക്കുക പിന്നീട് പൊസഷൻ ഗെയിമിലൂടെ കളി വരുതിയിലാക്കുക എന്ന തന്ത്രമാണ് പെപ്പിന്റേത്. ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ലാതെയായിരുന്നു പെപ് ഫൈനലിൽ ടീമിനെ അണിനിരത്തിയതെന്നത് അദ്ഭുതമായി. ഈ സീസണിൽ രണ്ടാം തവണ മാത്രമായിരുന്നു പെപ് ഈ തന്ത്രം പരീക്ഷിക്കുന്നത്. ഏറ്റവും ദുരന്തമായത് മിഡ്ഫീൽഡ് ജനറലായ കെവിൻ ഡി ബ്രൂയിനെ ഫാൾസ് നയണ്‍ റോളിൽ പരീക്ഷിച്ചതായിരുന്നു. ഡി ബ്രൂയിന്റെ പരിക്കിലായിരുന്നു ആ പരീക്ഷണം അവസാനിച്ചത്.
മറുവശത്ത് പരീക്ഷിച്ച് വിജയിച്ച തന്ത്രമായ പഴുതില്ലാത്ത പ്രതിരോധവും പ്രത്യാക്രമണവുമായി ടൂഹെൽ ചെൽസിയെ കിരീടത്തിലേക്ക് അടുപ്പിച്ചു. വിംഗ് ബാക്കുകളായ റീസ് ജയിംസ്, ബെൻ ചിൽവെൽ എന്നിവരിലൂടെ ആരംഭിക്കുന്ന മുന്നേറ്റങ്ങളാണ് ടൂഹെലിന്റെ ചെൽസി ഗെയിം. അതിനു കരുത്തേകാൻ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന അന്റോണിയോ റൂഡിഗർ, എൻഗോളൊ കാന്റെ, മാൻസണ് മൗണ്ട് തുടങ്ങിയ ഒരുപറ്റം പ്രതിഭാശാലികളും. എഫ്എ കപ്പിലടക്കം അവസാനം നേരിട്ട മൂന്ന് മത്സരങ്ങളിലും ടൂഹെലിന്റെ ചെൽസിയോട് പെപ്പിന്റെ സിറ്റി പരാജയപ്പെട്ടു എന്നതും ഇതോടെ ചരിത്രം.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.