ബാകു/സെന്റ് പീറ്റേഴ്സ്ബർഗ്/കോപ്പൻഹേഗൻ: ഫുട്ബോൾ ലോകം യൂറോ കപ്പിന്റെ ആവേശത്തിലേക്കാഴ്ന്നു. ഇറ്റലി x തുർക്കി ഉദ്ഘാടന മത്സരത്തോടെ പന്തുരുണ്ട് തുടങ്ങിയ 2020 യൂറോ കപ്പിന്റെ ആവേശം വാനോളമെത്തിക്കാൻ ഇന്നു മുതൽ ഒന്നിലധികം പോരാട്ടങ്ങൾ. മൂന്ന് രാജ്യങ്ങളിലെ മൂന്ന് വേദികളിലായി ഇന്ന് മൂന്ന് സൂപ്പർ പോരാട്ടങ്ങൾ. നിറയട്ടെ ഗോൾ വല, ഉയരട്ടെ ഗോളാരവം എന്ന ആവേശോജ്വല ആശംസയുമായി ഫുട്ബോൾ ആരാധകർ യൂറോയിലേക്ക് ഉൗളിയിട്ടുകഴിഞ്ഞു.
ഫിഫ ലോക ഒന്നാം നന്പർ ടീമായ ബെൽജിയം, ഗാരെത് ബെയ്ലിന്റെ വെയ്ൽസ്, ഷക്കീരിയുടെ സ്വിറ്റ്സർലൻഡ്, ക്രിസ്റ്റ്യൻ എറിക്സണിന്റെ ഡെന്മാർക്ക്, ഡിസ്യൂബയുടെ റഷ്യ, കന്നിക്കാരായ ഫിൻലൻഡ് എന്നിവയാണ് ഇന്ന് പോരാട്ടവേദിയിലുള്ളത്.
ബെൽജിയം x റഷ്യ
ഇന്ത്യൻ സമയം രാത്രി 12.30നാണ് ഗ്രൂപ്പ് ബിയിലെ ബെൽജിയം x റഷ്യ പോരാട്ടം. യുവേഫ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ കഴിഞ്ഞ രണ്ട് തവണ ഏറ്റു മുട്ടിയപ്പോഴും ബെൽജിയത്തിനെതിരേ തോൽവി വഴങ്ങാനായിരുന്നു ഫിഫ റാങ്കിൽ 38-ാം സ്ഥാനക്കാരായ റഷ്യയുടെ വിധി. 2017 മാർച്ചിൽ നടന്ന സൗഹൃദ പോരാട്ടത്തിൽ ബെൽജിയത്തിനെ 3-3ന് സമനിലയിൽ തളച്ചതു മാത്രമാണ് റഷ്യക്ക് ആശ്വാസിക്കാനുള്ളത്. എന്നാൽ, അന്നത്തെ ബെൽജിയം അല്ല ഇപ്പോഴുള്ളത്. ഗോൾഡൻ ജെനറേഷൻ എന്നറിയപ്പെടുന്ന ഏഡൻ ഹസാർഡ്, റൊമേലു ലുകാക്കു, കുർട്ടോറിസ്, അക്സെൽ വിറ്റ്സെൽ തുടങ്ങിയവർക്ക് ഒരു സുപ്രധാന കിരീടം സ്വന്തമാക്കിയേ മതിയാകൂ. അതിനുള്ള പടപ്പുറപ്പാടിലാണ് റോബർട്ടോ മാർട്ടിനെസിന്റെ ശിക്ഷണത്തിലിറങ്ങുന്ന ദ റെഡ് ഡെവിൾസ് എന്ന ഓമനപ്പേരുകാരായ ബെൽജിയം. പരിക്കേറ്റ് വിശ്രമത്തിലുള്ള കെവിൻ ഡി ബ്രൂയിൻ ഇന്ന് കളിക്കുമോ എന്നതു വ്യക്തമല്ല.
സെന്റ് പീറ്റേഴ്സ്ബർഗിലാണ് മത്സരം എന്നത് റഷ്യക്ക് ഗുണകരമാണ്. എന്നാൽ, സ്വന്തം കളത്തിൽ ഇറങ്ങുന്നതിന്റെ ആനുകൂല്യം അർടെം ഡിസ്യൂബയുടെ നേതൃത്വത്തിലിറങ്ങുന്ന റഷ്യക്ക് മുതലാക്കാൻ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
വെയ്ൽസ് x സ്വിറ്റ്സർലൻഡ്
അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30നാണ് വെയ്ൽസ് x സ്വിറ്റ്സർലൻഡ് മത്സരത്തിന് പന്തുരുളുക. തുല്യ ശക്തികളുടെ പോരാട്ടമായി ഗ്രൂപ്പ് എയിലെ ഈ മത്സരത്തെ വിലയിരുത്താം. ഗ്രാനിത് സാക്ക നയിക്കുന്ന സ്വിറ്റ്സർലൻഡ് ഫിഫ റാങ്കിംഗിൽ 13-ാം സ്ഥാനത്താണ്. ഗാരെത് ബെയ്ലിന്റെ ക്യാപ്റ്റൻസിയിൽ കളിക്കുന്ന വെയ്ൽസിന്റെ റാങ്ക് 17ഉം.
സാക്കയ്ക്കൊപ്പം ഷക്കീരി, എഡിമിൽസണ് ഫെർണാണ്ടസ്, ഫാബിയൻ സ്ചാർ, യാൻ സോമെർ തുടങ്ങിയവരാണ് സ്വിസ് സംഘത്തിന്റെ കരുത്ത്. മറുവശത്താകട്ടെ ബെയ്ലിനൊപ്പം ഡാനിൽ ജയിംസ്, ടെയ്ലർ റോബർട്ട്സ്, നെകൊ വില്യംസ്, ആരോണ് റാംസി, ബെൻ ഡേവിസ് തുടങ്ങിയവർ അണിനിരക്കും. ഇരു ടീമുകളും നേർക്കുനേർ ഇറങ്ങിയ അവസാന രണ്ട് മത്സരങ്ങളിലും രണ്ട് ടീമുകളും ഓരോ ജയം സ്വന്തമാക്കി. 2010ൽ സ്വിറ്റ്സർലൻഡ് 4-1ന് വെയ്ൽസിനെ കീഴടക്കിയപ്പോൾ 2011ൽ വെയ്ൽസ് 2-0ന് സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
ഡെന്മാർക്ക് x ഫിൻലൻഡ്
ഡെന്മാർക്കിന്റെ തലസ്ഥാന നഗരമായ കോപ്പൻഹേഗനിലാണ് ഗ്രൂപ്പ് ബിയിലെ ഡെന്മാർക്ക് x ഫിൻലൻഡ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 9.30നാണ് കിക്കോഫ്. ഒരു സുപ്രധാന ടൂർണമെന്റിൽ ഫിൻലൻഡ് ചരിത്രത്തിൽ ആദ്യമായാണ് മുഖംകാണിക്കുന്നത്. അതുകൊണ്ടുതന്നെ ഫിൻലൻഡിനെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാനില്ല. ആ തിരിച്ചറിവ് ഫിന്നിഷ് സംഘത്തെ കറുത്തകുതിരകൾവരെ ആക്കിയേക്കാം. നിലവിൽ ഫിഫ റാങ്കിംഗിൽ 54-ാം സ്ഥാനത്താണ് ഫിൻലൻഡ്.
ഫിഫ റാങ്കിംഗിൽ 10-ാം സ്ഥാനത്തുള്ള ഡെന്മാർക്കിന് അനുകൂലമാണ് കാര്യങ്ങൾ. ഗോളി കാസ്പെർ ഷ്മീഷെൽ മുതൽ മധ്യനിരക്കാരൻ ക്രിസ്റ്റ്യൻ എറിക്സണ്, പിയെറെ ഹോജ്ബെർഗ്, സ്ട്രൈക്കർ മാർട്ടിൻ ബ്രെയ്ത്വൈറ്റ് എന്നിങ്ങനെ ഒരു മികച്ച സംഘം ഡെന്മാർക്കിനുണ്ട്. സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ മുൻതൂക്കവും ഡാനിഷ് ഡൈനാമിറ്റുകൾക്ക് ഗുണം ചെയ്തേക്കും. സൗഹൃദ മത്സരങ്ങളിലായി അവസാനം നേർക്കുനേർ വന്നതിൽ രണ്ട് തവണയും ഡെന്മാർക്കിനായിരുന്നു ജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.